ബെംഗളൂരുവില്‍ കനത്ത കാറ്റും മഴയും തുടരുന്നു.. ജാഗ്രതാ നിര്‍ദ്ദേശം
ബെംഗളൂരു: നഗരജീവിതം താറുമാറാക്കി ബെംഗളൂരുവല്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ നഗരത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനിടയിലാണ്. വൈകീട്ടോടെയാണ് കനത്ത ഇടിയോടും മിന്നലോടും കൂടി മഴപെയ്യുന്നത്. ലക്ഷദ്വീപില്‍ രൂപപ്പെട്ട ചുഴലിക്കാറ്റാണ് ദക്ഷിണേന്ത്യയില്‍ മഴയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന മൂന്ന് നാല് ദിവസങ്ങളില്‍ കൂടി ഇതേ രീതിയില്‍ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ശക്തമായ മഴയില്‍ വെള്ളം പൊങ്ങുന്നത് കാരണം വൈകീട്ടോടെ നഗരപ്രദേശങ്ങളില്‍ എല്ലാം തന്നെ ഗതാഗതം താറുമാറാകും. വൈകുന്നേരങ്ങളിലെ സാധാരണ ഗതാഗത കുരുക്കിന്‍റെ ഇരട്ടിയാണ് ഈ സമയത്ത് അനുഭവപ്പെടുന്നത്. ഒപ്പം നഗരമാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകി വരുന്നതും വഴിയാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. വൈകീട്ട് പവര്‍കട്ടും പതിവാകുന്നുണ്ട്. പലയിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വന്‍ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴുകി വീണിട്ടുണ്ട്.
ഉത്തരേന്ത്യയിലും കനത്ത മഴ തുടരുകയാണ്. ശക്തമായ പൊടിക്കാറ്റിലും മഴയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 40 ഓളം പേര്‍ മരിച്ചു. അടുത്ത 48 മണിക്കൂർ കൂടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.