നാളെ മുതൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം; ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കും
കൊച്ചി: സംസ്ഥാനത്ത് നാളെ മുതൽ പിൻസീറ്റിലിരിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധം. നാളെ മുൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതേസമയം ആദ്യഘട്ടത്തിൽ പിഴ ഒഴിവാക്കാനാണ് തീരുമാനം.
നാല് വയസിന് മുകളിലുളള കുട്ടികൾ ഉൾപ്പെടെ ഇരു ചക്രവാഹനങ്ങളിൽ പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി കഴിഞ്ഞയാഴ്ചയാണ് ഹൈ കോടതി ഉത്തരവിട്ടത്. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും. ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കി ബോധവൽക്കരണത്തിനായിരിക്കും മുൻഗണന നൽകുക. ഹെൽമെറ്റ് വാങ്ങാൻ സാവകാശവും നൽകും.

ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴയീടാക്കാനാണ് തീരുമാനം. കുറ്റം ആവർത്തിച്ചാൽ 1000 രൂപയും പിഴ നൽകേണ്ടി വരും. സ്ഥിരമായി ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങും.
നിയമലംഘനങ്ങൾ തടയാൻ 85 സ്ക്വാഡുകളാണ് സംസ്ഥാനത്തുള്ളത്. ക്യാമറകൾ വഴിയുള്ള നിരീക്ഷണവും ശക്തമാക്കും. ഹൈവേകളിൽ 240 ഹൈ സ്പീഡ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. ഇതിൽ പലതും പ്രവർത്തന രഹിതമാണ്. അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗുണമേന്മയില്ലാത്ത ഹെൽമെറ്റ് ധരിക്കുന്നവർക്കും ചിൻസ്ട്രാപ്പ് ഇല്ലാത്ത ഹെൽമറ്റ് ധരിക്കുന്നവർക്കും നടപടി നേരിടേണ്ടി വരും. പിഴത്തുക അടയ്ക്കാത്തവർക്ക് വാഹൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് വിലക്കേർപ്പെടുത്തും. പിഴ ഒടുക്കിയാൽ മാത്രമെ വാഹനത്തിന് രാജ്യത്തെവിടെയും സേവനങ്ങൾ ലഭിക്കു. അതേ സമയം വാഹനങ്ങൾ പിന്തുടർന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications