ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി, വിജ്ഞാപനം ഉടൻ
കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇനി മുതൽ ഹെൽമെറ്റ് നിർബന്ധം. ഇത് സംബന്ധിച്ച വിഞ്ജാപനം ഉടൻ പുറത്തിറക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹെൽമെറ്റ് നിർബന്ധമാക്കി രണ്ട് വർഷം മുമ്പ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി സർക്കാർ പിൻവലിച്ചു. കേന്ദ്രനിയമം നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഡിസംബർ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.
ധാര്ഷ്ട്യത്തിന്റെ അന്ത്യമാണിത്... ബിജെപിയെ വേരോടെ പിഴുതെറിയുമെന്ന് ശിവസേന!!
ഒരാഴ്ചയ്ക്കകം കേന്ദ്രനിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചില്ലെങ്കിൽ നിയമാനുസൃത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ആ സാഹചര്യത്തിലാണ് സർക്കാർ വിഞ്ജാപനം പുറത്തിറക്കാൻ ഒരുങ്ങുന്നത്. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 9നാണ് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിയമഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ഭേദഗതി പ്രകാരം നാല് വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും ഹെൽമറ്റ് ധരിക്കേണ്ടതുണ്ട്. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരും.
ഇതോടെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് ധരിക്കുന്നതിന് ഉണ്ടായിരുന്ന ഇളവ് ഇല്ലാതായി. സർക്കുലർ ഉടൻ പുറത്തിറക്കുമെന്നും പുതിയ നിയമം സംബന്ധിച്ച് മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.