ടെലികോം കമ്പനികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, അടിയോടെ വെട്ടാന്‍ അംബാനി
വന്‍ പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസം നല്‍കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.
ദില്ലി/മുംബൈ: വന്‍ പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസം നല്‍കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടെലികോം കമ്പനികളുടെ മറ്റ് വരുമാനങ്ങളേയും ക്രമീകരിച്ച മൊത്തവരുമാനത്തില്‍ ഉള്‍പ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവാണ് വലിയ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള കാലപരിധി 20 വര്‍ഷം വരെ നീട്ടി നല്‍കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
മൊത്തം 1.3 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ കുടിശ്ശികയിനത്തില്‍ ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ളത്. വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ടെലികോം കമ്പനികള്‍ക്ക് ഈ പണം നല്‍കുക അസാധ്യമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
നികുതി ഇളവ് നല്‍കുക, താരിഫ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും ഇക്കാര്യത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു. എല്ലാ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ആണ്. ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കേണ്ടതില്ലെന്നാണ് ജിയോയുടെ വാദം. ഭാരതി എയര്‍ ടെല്ലിന് അവരുടെ ചില ആസ്തികള്‍ വിറ്റാല്‍ തന്നെ നാല്പതിനായിരം കോടി ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് ജിയോ പറയുന്നത്. അതുപോലെ തന്നെ വോഡഫോണ്‍ ഐഡിയയ്ക്കും കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും ജിയോ അധികൃതര്‍ ടെലികോം മന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.