ദളിത് പ്രക്ഷോഭത്തിന്റെ ഹീറോ കൊല്ലപ്പെട്ടു; കൂട്ട പലായനം, പോരാട്ടം തുടരുമെന്ന് യുവാക്കള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ യുവാക്കളില്‍ പ്രമുഖനായ ഗോപി പര്‍യ കൊല്ലപ്പെട്ടു. മീററ്റിലെ ശോഭപൂരിലുള്ള ഇയാളെ കൊലപ്പെടുത്തിയത് ആരാണെന്ന് വ്യക്തമല്ല. അതേസമയം, ഭാരത് ബന്ദിന് ശേഷം മേഖലയില്‍ ഉയര്‍ന്ന ജാതിക്കാര്‍ പ്രചരിപ്പിച്ച ദളിത് നേതാക്കളുടെ പട്ടികയില്‍ ആദ്യം ഇടംപിടിച്ച വ്യക്തിയാണ് ഗോപി. ഭാരത് ബന്ദിനിടെ അക്രമാസ്തരായ സമരക്കാര്‍ എന്ന തലക്കെട്ടില്‍ ഇറക്കിയ പട്ടികയിലാണ് 28കാരയാ ഗോപിയുടെ പേര് ഒന്നാംസ്ഥാനത്തുണ്ടായിരുന്നത്.
ഗോപിയുടെ മരണം ദളിതുകള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ഗോപിയെ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പട്ടികയിലുള്ള മറ്റുള്ളവരും കൊല്ലപ്പെടുമെന്നാണ് പ്രചാരണം. ആരാണ് പട്ടിക ഇറക്കിയതെന്ന് പോലീസ് സ്ഥീകരിച്ചിട്ടില്ല. എന്നാല്‍ ഉയര്‍ന്ന ജാതിക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ദളിതുകള്‍ പറയുന്നു.
മേഖലയില്‍ ശക്തനായ നേതാവായി വളര്‍ന്നുവരുന്ന വ്യക്തിയായിരുന്നു ഗോപി. ഇദ്ദേഹത്തിന് മുമ്പും ഭീഷണിയുണ്ടായിരുന്നു. ഭാരത് ബന്ദില്‍ സജീവ സാന്നിധ്യമായിരുന്നു ഈ യുവാവ്. ഗോപിയുടെ മരണത്തിലൂടെ ഉയര്‍ന്ന ജാതിക്കാര്‍ നല്‍കിയ സന്ദേശമാണിതെന്ന് ദളിതുകള്‍ പറയുന്നു.
പ്രചരിക്കുന്ന പട്ടികയുടെ പകര്‍പ്പ് ദളിതുകള്‍ പോലീസിന് കൈമാറി. സമാനമായ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് ദളിതുകള്‍ കരുതുന്നു. നിരവധിയാളുകള്‍ ആക്രമണം ഭയന്ന് ഗ്രാമം വിട്ടുപോയി. എന്നാല്‍ ഒരു സംഘം യുവാക്കള്‍ ഗ്രാമം വിടാന്‍ തയ്യാറായിട്ടില്ല. ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി ആഘോഷം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണവര്‍. പ്രതിരോധത്തിന്റെ ആത്മാവ് ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാനാണ് അംബേദ്കര്‍ ജയന്തി ആഘോഷിക്കുന്നതെന്നും യുവാക്കള്‍ പറഞ്ഞു.
ദളിത് കുടുംബങ്ങള്‍ കുട്ടികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന് ശോഭപൂരിലെ 41കാരനായ അശോക് കുമാര്‍ പറയുന്നു. എങ്കിലും ഏപ്രില്‍ 14ന് ആഘോഷം സംഘടിപ്പിക്കും. ആഘോഷം നടന്നിട്ടില്ലെങ്കില്‍ ഉയര്‍ന്ന ജാതിക്കാരുടെ വിജയമായി ചിത്രീകരിക്കുമെന്നും അതിന് സമ്മതിക്കില്ലെന്നും അശോക് കുമാര്‍ പറഞ്ഞു.