ശ്രീലങ്കയെ ചോരയിൽ മുക്കിയ ചാവേറുകൾ ഇന്ത്യയിലേക്ക്? സമുദ്രാതിർത്തിയിൽ പരിശോധന
കൊളംബോ: എല്‍ടിടിഇ കാലത്തിന് ശേഷമുളള അതിഭീകരമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഏറെ നാളുകളായി സമാധാനത്തിലായിരുന്ന രാജ്യം വീണ്ടും അശാന്തിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയെ ചോരയില്‍ മുക്കിയ ഭീകരര്‍ 290 പേരുടെ ജീവനാണ് എടുത്തത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഞെട്ടിച്ച ആക്രമണം
ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച കൊളംബോയിലേയും പരിസരങ്ങളിലേയും പളളികളിലും ഹോട്ടലുകളിലും അടക്കം എട്ട് സ്‌ഫോടനങ്ങളാണ് ഭീകരര്‍ നടത്തിയത്. ഇതുവരെ 24 പേരെ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദ നാഷണല്‍ തൗഹീത് ജമാഅത്ത്
ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ദ നാഷണല്‍ തൗഹീത് ജമാഅത്ത് ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്. ഈ തീവ്രവാദികള്‍ക്ക് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസും ഉന്നമുണ്ടായിരുന്നു എന്ന വിവരം നേരത്തെ പുറത്ത് വന്നതാണ്.
അതീവ ജാഗ്രത
ശ്രീലങ്കയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ശേഷം ചാവേറുകള്‍ ഇന്ത്യയിലേക്ക് കടല്‍ മാര്‍ഗം കടന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്
നിരീക്ഷണം ശക്തമാക്കി
സമുദ്രാതിര്‍ത്തികളില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കേരളം ഉള്‍പ്പെടെയുളള രാജ്യത്തെ തീരപ്രദേശങ്ങളില്‍ തീര സംരക്ഷണ സേന സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൊച്ചി നാവിക സേന ആസ്ഥാനത്തും സുരക്ഷ ശക്തിപ്പെടുത്തി.
കോസ്റ്റ് ഗാര്‍ഡ് പരിശോധന
സമുദ്രാതിര്‍ത്തിയില്‍ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്ന ബോട്ടുകള്‍ കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുന്നുണ്ട്. ഇതിനായി കൂടുതല്‍ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും വിന്യസിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭീകരര്‍ കടല്‍ വഴി
മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ കടല്‍ വഴിയാണ് എത്തിയത് എന്ന സാഹചര്യം കണക്കിലെടുത്താണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രാദേശിക തീവ്രവാദ സംഘടന രാജ്യത്തെ പൗരന്മാരെ തന്നെ ഉപയോഗപ്പെടുത്തിയാണ് ഭീകരാക്രമണം നടത്തിയത് എന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ
ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വേണ്ടത്ര കരുതല്‍ നടപടികള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പ്രതികരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.ഭീകരാക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ 6 ഇന്ത്യക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
'കല്ലട'യിൽ അതിഭീകരമായ ഒരു രാത്രി! മൂത്രമൊഴിക്കേണ്ടി വന്നത് ലോറിയുടെ മറവിൽ, വൈറലായി പോസ്റ്റ്!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ