ഒന്നിന് പിറകെ ഒന്നായി തോൽവികൾ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു
ഷിംല: ഉത്തർപ്രദേശിനും കർണാടകയ്ക്കും പിന്നാലെ ഹിമാചൽ പ്രദേശിലേയും കോൺഗ്രസ് കമ്മിറ്റിയെ ഹൈക്കമാൻഡ് പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ ഉൾപ്പെടെ പൂർണമായ പുന: സംഘടനയാണ് ഉദ്ദേശിക്കുന്നത്. പിസിസി അധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോഡ് ഒഴികെ എല്ലാ പാർട്ടി ഭാരവാഹികളുടെയും കാലാവധി അവസാനിച്ചതായും നേതൃത്വം അറിയിച്ചിട്ടുണ്ട്.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നു
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ഹിമാചൽ പ്രദേശ് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി, ജില്ലാ കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടുകയാണെന്നും സംസ്ഥാന അധ്യക്ഖൻ കുൽദീപ് സിംഗ് റാത്തോഡ് തൽസ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ്
കഴിഞ്ഞ ലോക്ശഭ തിരഞ്ഞെടുപ്പിന് മുമ്പാണ് കോൺഗ്രസ് ദേശീയ നേതൃത്വം കുൽദീപ് സിംഗ് റാത്തോഡിനെ ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിക്കുന്നത്. ജനുവരിയിലായിരുന്നു നിയമനം. പിസിസി അധ്യക്ഷനായിരുന്ന സുഖ്വേന്ദർ സിംഗ് സുഖുവിനെ മാറ്റിയായിരുന്നു നിയമനം. എന്നാൽ ലോക്സഭ സീറ്റിൽ പാർട്ടിക്ക് ദയനീയ തോൽവിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ നാല് ലോക്സഭാ മണ്ഡലങ്ങളായ മാൻഡി, ഹമിർപൂർ, ഷിംല, കാഗ്ര എന്നീ ലോക്സഭാ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെടുകയായിരുന്നു.
വിമർശനം
ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കുൽദീപ് സിംഗിനെതിരെ പാർട്ടിയിലെ വലിയൊരു വിഭാഗം വിമർശനം ഉയർത്തിയിരുന്നു. മുൻ പിസിസി അധ്യക്ഷൻ രൂപീകരിച്ച പഴയ ടീമിനൊപ്പം പ്രവർത്തിക്കേണ്ടി വന്നതിനാലാണ് പരാജയം നേരിടേണ്ടി വന്നതെന്നായിരുന്നു കുൽദീപ് ക്യാമ്പിന്റെ ന്യായീകരണം. ധരംശാല, പച്ചാഡ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെയാണ് പാർട്ടി നേതൃത്വം കടുത്ത തീരുമാനത്തിലേക്ക് കടന്നത്.
കനത്ത തിരിച്ചടി
ഉപതിരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. ധരംശാല സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. സുഖേന്ദർ സിംഗിന്റെ കാലത്ത് നിയമിച്ച ഭാവാഹികൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും ചിലർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ പോലും നടത്തുന്നുണ്ടെന്ന് കുൽദീപ് പക്ഷം വീണ്ടും ആരോപണം ഉന്നയിക്കുകയായിരുന്നു. എല്ലാ കമ്മിറ്റികളെയും പിരിച്ചുവിടാനുള്ള തീരുമാനത്തോടെ കുൽദീപ് സിംഗിന് സ്വന്തം ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പ്
2020ലാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പാർട്ടിയിൽ വിഭാഗിതയ രൂക്ഷമായ സാഹചര്യത്തിൽ താഴേത്തട്ട് മുതൽ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. റാത്തോഡ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഷിംല നിയമസഭ മണ്ഡലത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് പുതിയ ചുമതലകൾ ലഭിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് പാർട്ടിക്ക് മുമ്പിൽ വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വീർഭദ്ര സിംഗ് അനാരോഗ്യം മൂലം വിട്ടുനിൽക്കുന്നത് കോൺഗ്രസിന് തിരിച്ചടിയായേക്കും.