യെദ്യൂരപ്പയുടെ വാഹനം തടഞ്ഞ് ബിജെപി പ്രവർത്തകർ, അതീവ നാടകീയ രംഗങ്ങൾ, പ്രചരണം റദ്ദാക്കി മടങ്ങി
യെഡിയൂരപ്പയുടെ വാഹനം പ്രവർത്തകർ തടയുകയായിരുന്നു. ഇതോടെ പ്രചരണം റദ്ദാക്കി അദ്ദേഹം മടങ്ങി.

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബിഎസ് യെഡിയൂരപ്പയെ ഘരാവോ ചെയ്ത് ബി ജെ പി പ്രവർത്തകർ. ചിക്കമംഗളൂരു ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. യെഡിയൂരപ്പയുടെ വാഹനം പ്രവർത്തകർ തടയുകയായിരുന്നു. ഇതോടെ പ്രചരണം റദ്ദാക്കി അദ്ദേഹം മടങ്ങി.
ബി ജെ പിയുടെ വിജയ് സങ്കൽപ് യാത്രയുടെ ഭാഗമായിട്ടായിരുന്നു യെഡിയൂരപ്പ ചിക്കമംഗളൂർ ജല്ലയിലെ മുഡിഗേരി മണ്ഡലത്തിൽ എത്തിയത്. എന്നാൽ കെഎം റോഡിൽ യെഡിയൂരപ്പയുടെ വാഹനം എത്തിയതോടെ ഒരു കൂട്ടം ബി ജെ പി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയായ എംപി കുമാരസ്വാമിക്ക് വീണ്ടും മണ്ഡലത്തിൽ സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ കുമാരസ്വാമിക്കെതിരെ മുദ്രാവാക്യം മുഴക്കി. പ്രവർത്തകരുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച യെദ്യൂരപ്പ വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറായില്ല. ഉടനെ തന്നെ അദ്ദേഹം പ്രചരണം റദ്ദാക്കി മടങ്ങുകയായിരുന്നു.
അതേസമയം എം എൽ എയെ പിന്തുണയ്ക്കുന്ന മറ്റൊരു സംഘം ലയൺസ് സർക്കിളിൽ തടിച്ചുകൂടുകയും പൊതുയോഗം നടത്തുകയും ചെയ്തു. അതേസമയം കുമാരസ്വാമിയെ മാറ്റണമെന്ന പ്രവർത്തകരുടെ ആവശ്യം ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന പൊതുയോഗത്തിൽ ബി ജെ പി മുതിർന്ന നേതാവ് എം ആർ ജഗദീഷ് പറഞ്ഞു. അതേസമയം പ്രവർത്തകർ സംയമനം പാലിക്കണമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
മണ്ഡലത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് കുമാരസ്വാമിയുടെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിച്ചതെന്നും എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല തികച്ചും അഴിമതി നിറഞ്ഞ ഭരണമാണ് നടന്നതെന്നും ടൗൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് അനകുമാർ പറഞ്ഞു. എംഎൽ എ യുടെ നടപടി മൂലം താലൂക്ക് ഓഫീസ് അഴിമതിക്കാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. 94 സി ലഭിക്കാൻ ആളുകൾ 20,000 രൂപ കൈക്കൂലി നൽകണം. ചില റവന്യൂ ഇൻസ്‌പെക്ടർമാരും വില്ലേജ് അക്കൗണ്ടന്റുമാരും കോടീശ്വരന്മാരായി, അനകുമാർ ആരോപിച്ചു.












Click it and Unblock the Notifications