3.5 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ അഴുക്കുചാലില്‍.. തോമസ് ഐസക്കും കൂട്ടരും കാണുന്നുണ്ടല്ലോ അല്ലേ?
ഗുവാഹത്തി: കള്ളപ്പണക്കാര്‍ അത് ചാക്കില്‍ കെട്ടി വീട്ടില്‍ സൂക്ഷിച്ച് വെക്കില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം. വേറെ എങ്ങനെയൊക്കെയാണ് കള്ളപ്പണം സൂക്ഷിക്കുക എന്ന കാര്യം ധനകാര്യവിദഗ്ധനായ തോമസ് ഐസക്കിന് അറിയാമായിരിക്കും. എന്ന് വെച്ച് കള്ളപ്പണം ചാക്കില്‍ കെട്ടി സൂക്ഷിക്കില്ല എന്ന് പറഞ്ഞാല്‍ അത് സമ്മതിച്ച് തരാൻ ആളുകൾ തയ്യാറായി എന്ന് വരില്ല.
Read Also: മോദിയുടെ വിവാദകോട്ട് വാങ്ങിയ വ്യാപാരി പട്ടേലിന്റെ ആറായിരം കോടി രൂപ വെള്ളത്തിലായി, കഴിഞ്ഞില്ല പണി!
നോട്ടുകെട്ടുകള്‍ ചാക്കില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ചാണ് പറയുന്നത്. 500ന്റെയും 1000ത്തിന്റെയും നിരോധിക്കപ്പെട്ട നോട്ടുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതാദ്യമായിട്ടല്ല രാജ്യത്ത് നോട്ടുകെട്ടുകള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിക്കുന്നത്. ഇത് മാത്രമല്ല, ആയിരക്കണക്കിന് കോടികള്‍ ഇന്‍കംടാക്‌സിന് മുന്നില്‍ സമര്‍പ്പിക്കുന്നവരും ഉണ്ട്.

നോട്ടുകെട്ടുകള്‍ അഴുക്ക് ചാലില്‍
നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കെട്ടുകെട്ടുകളായി അഴുക്കുചാലില്‍ കാണപ്പെട്ടത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ഏകദേശം 3.5 കോടി രൂപയുടെ നോട്ടുകളാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദന്‍ നഗറിലും രുഗ്മിണിഗാവിലും ഇങ്ങനെ നോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

കാണപ്പെട്ടത് തിങ്കളാഴ്ച
തിങ്കളാഴ്ച രാവിലെയാണ് നോട്ടുകെട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തി. രണ്ട് പേര്‍ ബൈക്കില്‍ ചാക്കുകളുമായി എത്തി പണം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ സ്ത്രീ പറയുന്നു. വേസ്റ്റ് കളയാന്‍ വേണ്ടി എത്തിയവരായിരിക്കും ഇവരെന്നാണ് സ്ത്രീ കരുതിയത്. നോക്കിയപ്പോള്‍ നോട്ടുകള്‍.

എന്തിനാണ് ഉപേക്ഷിക്കുന്നത്
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കപ്പെട്ടതോടെയാണ് വ്യാപകമായി നോട്ടുകെട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിതുടങ്ങിയത്. കള്ളപ്പണം കയ്യില്‍ വെച്ചിരുന്നാല്‍ ഇനി വെളുപ്പിക്കാന്‍ പറ്റില്ല എന്നത് തന്നെ കാരണം. ഈ നോട്ടുകള്‍ ഇനി ചെലവാക്കാനും പറ്റില്ല. ഇന്‍കം ടാക്‌സ് റെയ്ഡ് ഉണ്ടായാല്‍ സമാധാനവും പറയേണ്ടിവരും. ഇതൊക്കെ ഒഴിവാക്കാനാണ് നോട്ടുകള്‍ കളയുന്നത്.

വല്ല കള്ളക്കളിയും ഉണ്ടോ
കള്ളപ്പണക്കാര്‍ പൂഴ്ത്തിവെച്ച പണം നശിപ്പിക്കുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ അനുകൂലികള്‍ തന്നെയാണോ ഇങ്ങനെ പണം കൊണ്ടുവന്ന് തള്ളുന്നത് എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള സാധ്യതകള്‍ തീരെ കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഗുജറാത്ത് വ്യവസായിയുടെ ആറായിരം കോടി
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് പിന്നാലെ ഗുജറാത്ത് വ്യവസായിയായ ലാല്‍ജി ആദായനികുതി വകുപ്പിന് ആറായിരം കോടി രൂപ സമര്‍പിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പിഴയായി ഇയാള്‍ ഒടുക്കിയത് 5400 കോടി രൂപയാണത്രെ. ലാല്‍ജിക്ക് കിട്ടിയത് വെറും 600 കോടി രൂപ.

ആളുകള്‍ക്ക് രണ്ടഭിപ്രായം
ബാങ്കുകളിലും എ ടി എമ്മുകളിലും നോട്ടുകള്‍ മാറാനും പുതിയ നോട്ടുകള്‍ കിട്ടാനുമായി ക്യൂ നല്‍ക്കുകയാണ് ആളുകള്‍. സാധാരണക്കാരെയാണ് നോട്ട് മാറ്റം ഏറെ വലച്ചിട്ടുള്ളത്. എന്നാലും സാരമില്ല, കള്ളപ്പണക്കാര്‍ നിവൃത്തിയില്ലാതെ പൂഴ്ത്തിവെച്ച പണം നശിപ്പിച്ചുകളയുന്നുണ്ടല്ലോ എന്ന സന്തോഷമാണ് നാട്ടുകാര്‍ പങ്കുവെച്ചത്.












Click it and Unblock the Notifications