ഇതൊരു ദുരന്തം അല്ലെങ്കില്‍ പൊട്ടിച്ചിരിപ്പിക്കുന്നത്: കേന്ദ്ര സർക്കാറിനെതിരെ സുബ്രഹ്മണ്യന് സ്വാമി
ദില്ലി: ചൈനീസ് കടന്നു കയറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പരോക്ഷ വിമർശനവുമായി ബി ജെ പി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി, ഇന്ത്യൻ പ്രദേശത്തെ ചൈനീസ് നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട തന്റെ ചോദ്യം ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പൊട്ടിച്ചിരിപ്പിക്കുന്നതാണെന്നെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പ്രതികരണം.
"ലഡാക്കിൽ ചൈനക്കാർ എൽഎസി (യഥാർത്ഥ നിയന്ത്രണ രേഖ) കടന്നിട്ടുണ്ടോ എന്ന എന്റെ ചോദ്യം ദേശീയ താൽപ്പര്യം കാരണം അനുവദിക്കാനാവില്ലെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് ഇന്ന് എന്നെ അറിയിക്കുന്നത് ഒന്നുകില്‍ പൊട്ടിച്ചിരിപ്പിക്കുന്നതാണ്, അല്ലെങ്കില്‍ ഒരു ദുരന്തമാണ് !!!"- സുബ്രഹ്മണ്യന് സ്വാമി ട്വീറ്റിൽ പറഞ്ഞു.
ലഡാകിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണമെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയാണ് ആവശ്യപ്പെട്ടത്. എന്നാൽ ദേശതാത്പര്യം കണക്കിലെടുത്ത് വിഷയം ചർച്ച ചെയ്യാനാകില്ല എന്നാണ് രാജ്യസഭാ സെക്രട്ടറിയേറ്റ് സ്വാമിയെ അറിയിക്കുകയായിരുന്നു. നേരത്തേയും വിഷയത്തിൽ കേന്ദ്ര സർക്കാറിനെ അതിരൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യന് സ്വാമി രംഗത്ത് എത്തിയിരുന്നു. അതിർത്തി പ്രദേശത്ത് ചൈന ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റർ പ്രദേശം പിടിച്ചടക്കിയിട്ടുണ്ട്. ഇത് തടയാനുള്ള നട്ടെല്ല് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിനില്ലേ എന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമി ചോദിച്ചത്.
'ചൈനീസ് പട്ടാളം ഇതിനോടകം തന്നെ നമുക്ക് നേരെ അതിക്രമിച്ച് കയറുകയാണ്. ഇന്ത്യയുടെ ആയിരക്കണക്കിന് ചതുരശ്ര കി.മീറ്ററുകൾ പിടിച്ചടക്കി ടൗൺഷിപ്പുകളും റോഡുകളും നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിച്ചു. ഇപ്പോഴും നമുക്ക് ഇതേക്കുറിച്ചൊന്നും വ്യക്തമായ അറിവുകളൊന്നുമില്ല. ഈ കടന്ന് കയറ്റം സമ്മതിക്കാനുള്ള നെഞ്ചുറപ്പ് മോദി സർക്കാറിനുണ്ടോ? അതോ 1962 ലേതിന് സമാനമായ ചൈനയില്‍ നിന്നും കൂടുതല്‍ നാണക്കേണ്ട് ഇന്ത്യ നേരിടേണ്ടി വരുമോ'- സുബ്രഹ്മണ്യന് സ്വാമി ചോദിച്ചു.
സുബ്രഹ്മണ്യന് സ്വാമി ചോദ്യം ആദ്യം താൽക്കാലികമായി അംഗീകരിച്ചെങ്കിലും ചോദ്യങ്ങളുടെ അന്തിമ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യസഭാ ചട്ടം അനുസരിച്ച് ഒരു ചോദ്യം സ്വീകരിക്കപ്പെടുമ്പോൾ, അത് ഉത്തരത്തിനായി ബന്ധപ്പെട്ട മന്ത്രാലയത്തിലേക്ക് അയയ്ക്കുകയും മന്ത്രാലയം കൂടുതല്‍ പരിശോധിക്കുകയും ചെയ്യും. ചോദ്യങ്ങൾ അംഗീകരിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത് ചെയർമാന്റെ മാത്രം വിവേചനാധികാരമാണ്. പക്ഷെ മന്ത്രാലയത്തിന്റെ തീരുമാനം ഇതില്‍ നിർണ്ണായകവുമാണ്.
അതേസമയം, സുബ്രഹ്മണ്യന് സ്വാമിയുടെ നീക്കത്തെ ബി ജെ പി നേതൃത്വം വളരെ ഗൌരവത്തോടെയാണ് നോക്കി കാണുന്നത്. ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഈയിടെ ഒഴിവാക്കപ്പെട്ട സുബ്രമണ്യൻ സ്വാമി വിവിധ വിഷയങ്ങളില്‍ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
Recommended Video
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കഴിഞ്ഞയാഴ്ച സുബ്രമണ്യൻ സ്വാമി കൂടിക്കാഴ്ച നടത്തിയതോടെ അദ്ദേഹം തൃണമൂലില്‍ ചേർന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. മമതയെ പിന്തുണയ്ക്കുകയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന സുബ്രഹ്മണ്യന് സ്വാമിയുടെ നടപടി നേരത്തെ വിവാദമായിരുന്നു. മമത ബാനര്‍ജിയുടെ റോം യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ സുബ്രഹ്മണ്യന് സ്വാമി രംഗത്ത് വരികയും ചെയ്തിരുന്നു.