ഇന്ത്യ- ചൈന സംഘർഷം: ഹിമാചലിൽ ജാഗ്രതാ നിർദേശം, അതിർത്തിയിൽ ഹിമാചൽ പോലീസും ഐടിബിപിയും!!!
ദില്ലി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷമുണ്ടായതോടെ ഹിമാചൽ പ്രദേശിൽ ജാഗ്രതാ നിർദേശം. ഹിമാചൽ പ്രദേശിലെ ഇന്ത്യാ ചൈനാ അതിർത്തിയിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. അതിർത്തി പ്രദേശങ്ങൾ ജാഗ്രത പാലിക്കുന്നതിന് പുറമേ ഹിമാചൽ പോലീസിലെ എല്ലാ രഹസ്യാന്വേഷണ ഏജൻസികളോടും കുരുതലോടെയിരിക്കാനും നിർദേശമുണ്ട്.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; 43 ചൈനീസ് സൈനികരും, അതിര്‍ത്തിയില്‍ ഘോരമായ ഏറ്റുമുട്ടല്‍
ലാഹോൾ, സ്പിറ്റി കിന്നോർ ജില്ലകളിൽ താമസിക്കുന്ന പ്രദേശവാസികൾക്കും സുരക്ഷാ ഉറപ്പാക്കുന്നതിനായും നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിമാചൽ പോലീസ്, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് എന്നീ സേനകളെ മുൻകരുതൽ നടപടികളുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ലഹൌൾ ആൻഡ് സ്പിറ്റി, കിന്നൌർ എന്നീ രണ്ട് ജില്ലകളാണ് ഇന്ത്യ- ചൈന അതിർത്തിയോട് അടുത്ത് കിടക്കുന്നത്.
ആദ്യം പുറത്തുവന്ന വിവരം അനുസരിച്ച് തിങ്കളാഴ്ച രാത്രി ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു. ഇതോടെ തർക്കത്തിന് അയവുവരുത്തുന്നതിനായി അതിർത്തിയിൽ ഇരുസൈന്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തിയിരുന്നു.
കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്ത്. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈനീസ് സൈനികർ ലംഘിച്ചെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാണിച്ചു. ചൈനീസ് സൈനികർ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും ഇന്ത്യൻ വിദേകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് മന്ത്രാലയം പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യവും പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.43ലധികം ചൈനീസ് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടിൽ പറയുന്നത്. 1975ന് ശേഷം ഇത്തരത്തിൽ വലിയ നഷ്ടം ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്നത് ആദ്യമാണ്. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യവും രാത്രിയോടെ സ്ഥിരീകരിച്ചിട്ടുണ്ട്.