മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല; അനുരാഗ് ഠാക്കൂറിനെ ഇറക്കുമോ? ഹിമാചലിൽ ബിജെപി കണക്ക് കൂട്ടൽ ഇങ്ങനെ
ദില്ലി: ഹിമാചൽ പ്രദേശിൽ നവംബർ 12 നാണ് നിയമസഭ തിരഞ്ഞെടുപ്പ്. 1985 മുതൽ ഒരു പാർട്ടിക്കും സംസ്ഥാനത്ത് ഭരണ തുടർച്ച ലഭിച്ചിട്ടില്ലെന്നിരിക്കെ ചരിത്രം തിരുത്തി കുറിക്കാനുള്ള തീവ്ര ശ്രമത്തിലണ് ബി ജെ പി. എന്നാൽ ഭരണ വിരുദ്ധ വികാരവും ആഭ്യന്തര ഭിന്നതകളും പാർട്ടിയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. മാത്രമല്ല നേതൃത്വത്തെ പ്രതിസന്ധിയും ബി ജെ പിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി തീർക്കുന്നു.
ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും ഉയർത്തിക്കാട്ടാൻ ബി ജെ പി സംസ്ഥാനത്ത് തയ്യാറായിട്ടില്ല. നിലവിലെ മുഖ്യമന്ത്രി ജയറാം താക്കൂറിനെ പേര് പ്രതിപാദിക്കാതെയുള്ള ബി ജെ പി നേതൃത്വത്തിന്റെ പ്രചരണത്തിൽ അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കൾ കടുത്ത അതൃപ്തിയിലാണ്.

2017 ൽ മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമാൽ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ജയറാം റാം താക്കൂറിനെ ബി ജെ പി മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള താക്കൂറിന്റെ പ്രവർത്തനങ്ങളിൽ ദേശീയ നേതൃത്വത്തിന് തൃപ്തിയില്ലെന്നാണ് വിവരം. ജനപിന്തുണ നേടിയെടുക്കുന്നതലോ ഭരണ സംവിധാനങ്ങളെ കാര്യമായി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലോ താക്കൂർ വിജയിച്ചില്ലെന്നാണ് നേതൃത്വവിന്റെ വികാരം.

അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ താക്കൂറിനെ വീണ്ടും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് തിരിച്ചടിയാകുമെന്നതാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ 2017 സമാനമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചില അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കേന്ദ്ര മന്ത്രിയും യുവ നേതാവുമായ അനുരാഗ് ഠാക്കൂറിന്റെ പേരിനാണ് സാധ്യത കൂടുതൽ കൽപ്പിക്കപ്പെടുന്നത്.

പ്രേം കുമാർ ധുമാൽ സജീവ രാഷ്ട്രീയത്തിൽ നിന്നം വിരമിച്ചിരിക്കെ കുടുംബാധിപത്യം വിമർശനം ഉയരില്ലെന്നാണ് നേതൃത്വം കരുതുന്നത്. മാത്രമല്ല യുവാക്കൾക്കിടയിലും ഠാക്കൂറിന് വലിയ സ്വാധീനമുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നത്. ഇതിനോടകം തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ അനുരാഗ് സജീവമാണ്. അതേസമയം അനുരാഗിനെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഇതുവരെ നേതൃത്വം മനസ് തുറന്നിട്ടില്ല.

അതിനിടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഹിമാചൽ ബി ജെ പിയിൽ വിമത ശല്യവും രൂക്ഷമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ മാണ്ഡി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 15 ഓളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. സിറ്റിംഗ് എം എൽ എമാരെ പലരേയും തഴഞ്ഞതും ചില സ്ഥാനാർത്ഥികളെ മണ്ഡലം മാറ്റിയതുമെല്ലാമാണ് തർക്കത്തിന് കാരണമായിരിക്കുന്നത്. നേതൃത്വത്തോട് പ്രതിഷേധമുയർത്തി പലരും സ്വതന്ത്ര സ്ഥാനാർത്ഥികളാകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

പ്രാദേശിക നേതൃത്വത്തോട് അഭിപ്രായം തേടാതെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന ആക്ഷേപമാണ് ഒരു വിഭാഗം ഉയർത്തുന്നത്. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ പോലും പരിഗണിച്ചില്ലെന്ന വിമർശനം മുഖ്യമന്ത്രി ജയറാം ഠാക്കൂറിനുമുണ്ട്. അതേസമയം പ്രതിസന്ധി രൂക്ഷമാകുമ്പോള് ഹിമാചലിൽ ഇക്കുറിയും ബി ജെ പി തന്നെ ഭരണം തുടരുമെന്നാണ് സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications