ബിജെപിയുടെ ഒരു കളിയും നടക്കില്ല; ഹിമാചലില്‍ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കും: രാജീവ് ശുക്ല
ഷിംല: ഹിമാചല്‍ പ്രദേശില്‍ പാർട്ടി വിജയത്തിലേക്ക് അടുക്കുമ്പോള്‍ എം എല്‍ എമാരെയെല്ലാം ഒരുമിപ്പിച്ച് നിർത്താന്‍ കോണ്‍ഗ്രസ് വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബി ജെ പിയുടെ കൂറുമാറ്റ ശ്രമങ്ങളെ തടയുന്നതിന് വേണ്ടി എം എൽ എമാരെ 90 കിലോമീറ്റർ അകലെയുള്ള ചണ്ഡീഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് പാർട്ടി നിരീക്ഷകൻ രാജീവ് ശുക്ല മാധ്യമപ്രവർത്തകർക്ക് മുന്നില്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ആകെയുള്ള 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 39 സീറ്റുകളിലാണ് ഇപ്പോള്‍ മുന്‍തൂക്കമുള്ളത്. ബി ജെ പി 29 സീറ്റിലും സ്വതന്ത്രർ മൂന്ന് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.
ഗുജറാത്ത് ഫലം: കന്നിയങ്കത്തില്‍ വിജയിച്ചു കയറി രവീന്ദ്ര ജഡേജയുടെ ഭാര്യ; വിജയം വന്‍ ഭൂരിപക്ഷത്തില്‍
മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ എം എൽ എമാരുമായി ചർച്ച ചെയ്ത ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രാജീവ് ശുക്ല പറഞ്ഞു. സംസ്ഥാന ഘടകം മേധാവി പ്രതിഭാ സിംഗ്, നിലവിലെ പ്രതിപക്ഷ നേതാവ് സുഖ്‌വീന്ദർ സുഖു, മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. ഇതില്‍ ചിലർ കഴിഞ്ഞ ദിവസം ദില്ലിയിലെത്തി തങ്ങളുടെ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഭൂരിപക്ഷം വളരെ കുറവാണെങ്കില്‍ ചണ്ഡീഗഡില്‍ നിന്നും കോൺഗ്രസിന് മുഖ്യമന്ത്രിമാരുള്ള രാജസ്ഥാനിലേക്കോ ഛത്തീസ്ഗഡിലേക്കോ എംഎൽഎമാരെ കൊണ്ടുപോയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചണ്ഡീഗഢിൽ എം എൽ എമാരുടെ യോഗം വിളിച്ചേക്കുമെന്നും എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവിടെ എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നും ശുക്ല കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന നേതാവ് ഭൂപീന്ദർ ഹൂഡ തുടങ്ങിയ മുതിർന്ന നേതാക്കളും ഹിമാചലില്‍ എത്തിയിട്ടുണ്ട്.
വിജയിച്ച നിരവധി സ്ഥാനാർത്ഥികൾ ഇതിനകം തന്നെ പ്രതിഭാ സിംഗിന്റെ ഷിംലയിലെ വീട്ടിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. "ഞങ്ങൾ ഞങ്ങളുടെ നേതാക്കളെ ചണ്ഡീഗഡിലേക്ക് കൊണ്ടുപോയി വാതിലുകളും ജനലുകളും അടയ്ക്കുന്നു, കാരണം മുമ്പ് പലതവണ ചെയ്തതുപോലെ ബിജെപി വേട്ടയാടാൻ ശ്രമിക്കും."- കോൺഗ്രസ് ഇൻചാർജ് തജീന്ദർ സിംഗ് ബിട്ടു പറഞ്ഞു.