ഹിന്ദു വിദേശികളുടെ സംഭാവന, ഹിന്ദുക്കൾ ജ്ഞാന സ്നാനം ചെയ്യപ്പെട്ടവർ, വീണ്ടും വിവാദത്തിലായി കമൽ ഹാസൻ!
ചെന്നൈ: ഗോഡ്സെ വിവാദം കത്തിപ്പടരുന്നതിനിടെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന് വിവാദ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. ഹിന്ദു എന്ന വാക്ക് വിദേശികളുടെ സംഭാവനയാണെന്നും മുഗള്‍ ഭരണകാലത്തിന് മുന്‍പ് ഹിന്ദു എന്നൊരു വാക്ക് ഉണ്ടായിരുന്നില്ലെന്നും കമല്ഹാസന് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്റെ പുതിയ അഭിപ്രായപ്രകടനം.
12 ആള്‍വാറുകളോ ശൈവനായന്മാരോ ഹിന്ദു എന്ന് തങ്ങളുടെ കൃതികളില്‍ അടക്കം എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്നും കമല്‍ ഹാസന് പറയുന്നു.മുകള്‍ ഭരണാധികാരികളോ അവരെ പിന്നീട് ഇരകളാക്കിയ വിദേശ ഭരണാധികാരിളോ നമ്മളെ ഹിന്ദുക്കളായി ജ്ഞാന സ്നാനപ്പെടുത്തിയതാണ് എന്നും കമല്‍ ഹാസന് ട്വീറ്റ് ചെയ്തു.
ഹിന്ദു എന്ന ഈ കണ്ടുപിടുത്തത്തെ ബ്രിട്ടീഷുകാര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. വിദേശികള്‍ വിശ്വാസമായും പേരായും തന്നതിനെ കൊണ്ടുനടക്കുന്നത് വിവരക്കേടാണ് എന്നും കമല്‍ ഹാസന് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി എന്ന പരാമര്‍ശം നടത്തി കമല്‍ വിവാദത്തിലായിരുന്നു. ബിജെപിയും ആര്‍എസ്എസും കമല്‍ ഹാസന് എതിരെ വാളെടുത്തു.
ബിജെപി നേതാക്കള്‍ അടക്കം ഗോഡ്സെയെ പിന്തുണച്ച് രംഗത്ത് എത്തിയത് പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലെ അറവകുറിച്ചി മണ്ഡലത്തില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുളള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് കമല്ഹാസന് ഗോഡ്സെയ്ക്ക് എതിരെ നിലപാട് വ്യക്തമാക്കിയത്. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധിയെ കൊന്ന ഗോഡ്സെ ആണെന്നുമാണ് കമല്‍ പ്രസംഗിച്ചത്. ഇവിടെ മുസ്ലീംങ്ങള്‍ കൂടുതലുണ്ട് എന്നത് കൊണ്ടല്ല താനിത് പറയുന്നത് എന്നും ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഇത് പറയുന്നത് എന്നുമാണ് കമല്‍ ഹാസന് പറഞ്ഞത്.