കർണാടകയിലെ സത്യപ്രതിജ്ഞ തടയണമെന്ന് ഹിന്ദു മഹാസഭ... വാദംതള്ളി സുപ്രീംകോടതി!
ദില്ലി: കർണാടകയിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹൈന്ദവ സംഘടനയായ ഹിന്ദുമഹാ സഭ നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബുധനാഴ്ച വിധാൻ സൗയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാ വിരുദ്ധമായതിനാൽ സ്റ്റേ ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. തിരഞ്ഞെടുപ്പിൽ കൊമ്പുകോർത്ത രണ്ടു പാർട്ടികൾ അധികാരം ലക്ഷ്യമാക്കി ഒന്നിച്ചത് ജനവികാരത്തിന് എതിരാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ തന്ത്രങ്ങൾക്കുമേലുണ്ടായ വിജയത്തിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞയെ രാജ്യത്തെ ബിജെപി വിരുദ്ധ പാർട്ടികളുടെ കൂട്ടായ്മയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടെയാണ് സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ സുപ്രീം കോടതിയെ സമീപിച്ചത്.
വിരുദ്ധ ചേരി
രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയിലുള്ള നേതാക്കളെയെല്ലാം സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്, സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി , സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, ആർജെഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവർ പങ്കെടുക്കും.
വിശ്വാസമില്ലാത്തവര്‍
ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലാത്തവരാണ് ഭരണഘടനയെ കൂട്ടുപിടിച്ച് പോരാട്ടത്തിനിറങ്ങുന്നതെന്ന വിമര്‍ശനവും ഹരജി തള്ളിയതിന് പിന്നാലെ ഉയരുന്നുണ്ട്. വര്‍ഷങ്ങളായി ഭരണഘടനയ്ക്കെതിരെ പ്രതിഷേധിക്കുന്നവരാണ് ഹിന്ദു മഹാസഭ. മതേതരത്വം ഒന്നൊന്ന് ഇന്ത്യയില്‍ നിലനില്ക്കുന്നില്ല. പിന്നെ എന്തിനാണ് എല്ലാവരും ഭരണഘടന എന്ന് പറഞ്ഞ് വിലപിക്കുന്നതെന്നാണ് ഹിന്ദുമഹാസഭയുടെ നിലപാട്.
ആരാണ് ഹിന്ദു മഹാസഭ
വിനായക് ദാമോദർ സവർക്കർ ഉയർത്തിക്കൊണ്ടു വന്ന ഹിന്ദു രാഷ്ട്ര ആശയം പിൻപറ്റിയാണ് ഹിന്ദുസഭ ഹിന്ദു മഹാസഭയുടെ പ്രവർത്തനം. രാജ്യം ഹിന്ദു രാജ്യമായതിന് ശേഷമേ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ എന്നാണ് ഇവരുടെ നിലപാട്. സ്വാതന്ത്ര്യദിനത്തിനെതിരെ വരെ ഇവര്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്.
ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയുന്നവർ
മധ്യപ്രദേശിലെ ഗ്വാളിയോറിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ ഗോഡ്സേയ്ക്ക് ക്ഷേത്രം പണിയാൻ ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ശിലാസ്ഥാപനം നടത്തിയവരാണ് ഹിന്ദുമഹാസഭ.ഗോഡ്സയെ തൂക്കിലേറ്റിയ ദിവസമായിരുന്നു ഇത്. ഇവര്‍ ദൗലത് ഗഞ്ചിലെ ഓഫീസ് പരിസരത്ത് നേരത്തെ തന്നെ ഗോഡ്സെയുടെ വിഗ്രഹം സ്ഥാപിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം ചോദിച്ച് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി നിഷേധിച്ചു. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്സെ ഹിന്ദു മഹാസഭ പ്രവർത്തകനാണ്.
താജ് മഹലിനെ തേജോലയമാക്കിയവർ
താജ് മഹൽ, മക്കയിലെ മുസ്ലീം പള്ളി എന്നിവ ഹിന്ദുക്ഷേത്രങ്ങളായിരുന്നെന്ന് കാണിച്ച് ഹിന്ദു മഹാസഭ പ്രസിദ്ധീകരിച്ച കലണ്ടർ ഏറെ വിവാദമായിരുന്നു. താജ്മഹലിനെ തേജോ മഹാലയാ ക്ഷേത്രമെന്നും മക്കയെ മക്കേശ്വർ മഹാദേവ ക്ഷേത്രമെന്നുമാണ് ഇവരുടെ അവകാശവാദം. മുഗൾ കാലഘട്ടത്തിലെ മുസ്ലിം പള്ളികളും സ്മാരകങ്ങളും ഹിന്ദുക്ഷേത്രങ്ങളായും കലണ്ടറിൽ ചിത്രീകരിച്ചിരുന്നു. ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിവസത്തിൽ മധുരം വിതരണം ചെയ്ത് ആഘോഷിച്ചതും ഇവരാണ്.
വെടിവെച്ച് കൊല്ലാന്‍
ഹിന്ദു ഭീകരവാദം നിലനിൽക്കുനെന്ന് പറഞ്ഞതിന് കമൽഹാസനെ വെടിവെച്ച് കൊല്ലണമെന്ന ഹിന്ദു മഹാസഭയുടെ ആഹ്വാനം ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്നവരാരും ഇവിടെ ജീവിക്കേണ്ടതില്ലെന്നും കമൽഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം. അപ്പോൾ മാത്രമേ അവർ പഠിക്കൂ എന്നായിരുന്നു ഹിന്ദു മഹാസഭ നേതാവ് അശോക് ശർമ്മയുടെ ആഹ്വാനം. കമൽഹാസന്റെ സിനിമകളെ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായും ഇവർ രംഗത്തെത്തിയിരുന്നു.