ഗാന്ധിജിക്ക് നേരെ വീണ്ടും 'നിറയൊഴിച്ചു'; ഹിന്ദുമഹാസഭ നേതാവും ഭർത്താവും അറസ്റ്റിൽ
ദില്ലി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിജിക്ക് നേരെ പ്രതീകാത്മകമായി നിറയൊഴിച്ച ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയും ഭർത്താവ് അശോക് പാണ്ഡെയും അറസ്റ്റിൽ. അലിഗഡിലെ താപ്പാലിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു.
ഗാന്ധിജിയുടെ ചിത്രത്തിലേക്ക് കളിത്തോക്ക് ഉപയോഗിച്ച് പൂജ പാണ്ഡെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഗാന്ധിജിയുടെ രൂപത്തിൽ നിന്ന് ചോര പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്ന്. ഇവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഗാന്ധിജിയുടെ ചിത്രം കത്തിച്ച അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പൂജ പാണ്ഡെ മാല ചാർത്തി മധുരപലഹാരങ്ങൾ വിതരണം ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യദിവസ് എന്ന പേരിലാണ് ഹിന്ദു മഹാസഭ ആചരിക്കാറുള്ളത്.
ഇതിന് മുമ്പും വിവാദപ്രസ്താവനകളുടെ പേരിൽ വാർത്തയിൽ ഇടം പിടിച്ചിട്ടുണ്ട് പൂജ പാണ്ഡെ. ഗോഡ്സെയ്ക്ക് മുമ്പ് താൻ ജനിച്ചിരുന്നെങ്കിൽ ഗാന്ധിജിയെ കൊല്ലുന്നത് താനായിരുന്നേനെയെന്നായിരുന്നു പൂജ പറഞ്ഞത്. ആരെങ്കിലും ഇനിയും ഗാന്ധിയെ പോലെ ആകാൻ ശ്രമം നടത്തിയാൽ താൻ അവരെ കൊല്ലുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു.












Click it and Unblock the Notifications