ജാമിയ വെടിവെയ്പ്പ്; വിദ്യാര്‍ത്ഥിയെ ആദരിക്കാരൊനുങ്ങി ഹിന്ദു മഹാസഭ, ഗോഡ്സേയുടെ പിന്‍ഗാമിയെന്ന്
ദില്ലി: വ്യാഴാഴ്ചയാണ് സിഎഎ വിരുദ്ധ മാര്‍ച്ച് നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികല്‍ക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17 കാരന്‍ വെടിയുതിര്‍ത്തത്. പോലീസുകാര്‍ നോക്കി നില്‍ക്കെ ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത് താന്‍ തരാം എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു അക്രമി വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.
അതേസമയം സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് ഹിന്ദു മഹാസഭ. മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക ഗോഡ്സേയെ പോലെ യഥാര്‍ത്ഥ രാജ്യസ്നേഹിയാണ് ഇന്നലെ പ്രതിഷേധകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഹിന്ദു മഹാസഭാ വ്യക്തമാക്കി.
അഭിമാനിക്കുന്നുവെന്ന്
യുപി സ്വദേശിയായ 17 കാരനായ വിദ്യാര്‍ത്ഥിയാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചത്. സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ന്ന വിദ്യാര്‍ത്ഥിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഹിന്ദുമഹാസഭാ വക്താവ് അശോക് പാണ്ഡെ പറഞ്ഞു. ദേശവിരുദ്ധരെ നിശബ്ദരാക്കാനാണ് അവന്‍ ശ്രമിച്ചത്, അശോക് പാണ്ഡെ പറഞ്ഞു.
നിയമസഹായം
വിദ്യാര്‍ത്ഥിക്ക് എല്ലാ നിയമ സഹായങ്ങളും ഹിന്ദു മഹാസഭ നല്‍കും. വിദ്യാര്‍ത്ഥിയെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കും.കൊലപാതകവും രാജ്യ താത്പര്യം സംരക്ഷിക്കാനുള്ള കൊലപാതകവും നിയമപരമായി വ്യത്യസ്തമാണെന്നും അശോക് പാണ്ഡെ പറഞ്ഞു.
വെടിവെച്ച് കൊല്ലണം
ഷര്‍ജീല്‍ ഇമാമിനെ പോലുള്ള രാജ്യദ്രോഹികളും ഷഹീന്‍ബാഗിലേയും അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലേയും ജെഎന്‍യുലവിലേയുമെല്ലാം ദേശവിരുദ്ധരെ വെടിവെച്ച് കൊലപ്പെടുത്തണമെന്നും അശോക് പാണ്ഡെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗാന്ധിയുടെ ചരമ വാര്‍ഷിക ദിത്തില്‍ ഗാന്ധി വധം പുനരാവിഷ്കരിച്ചതിന് അറസ്റ്റിലായ നേതാവാണ് അശോക് പാണ്ഡെ.
വെടിയുതിര്‍ത്തു
അശോക് പാണ്ഡെയുടെ ഭാര്യയും ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറിയുമായ പുജ ശകുൻ പാണ്ഡെയാണ് മഹാത്മാ ഗാന്ധിയുടെ വധം പുനരാവിഷ്കരിച്ചത്. അലിഗഡിൽ ആയിരുന്നു വിവാദസംഭവം നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു നേരെ കളിത്തോക്ക് ഉപയോഗിച്ച് പ്രതീകാത്മകമായി നിറയൊഴിക്കുക ആയിരുന്നു.
അറസ്റ്റ് ചെയ്തു
വെടിയേറ്റ് കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായും പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹാരം അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൂജയേയും അശോക് പാണ്ഡെയയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രസിഡന്‍റ് ഭരണം
അതിനിടെ ദില്ലിയില്‍ ഷഹീന്‍ബാഗ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിന്‍റ് ഭരണം ഏര്‍പ്പെടുത്തണമെന്ന് ഹിന്ദുസഭ ആവശ്യപ്പെട്ടു. ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങള്‍ നിയമവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച് ദില്ലിയില്‍ പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തണമെന്ന ഹിന്ദു മഹാസഭാ തലവന്‍ സ്വാമി ചക്രപാണി പറഞ്ഞു.