കർണാടകയിൽ ദുരഭിമാനക്കൊല; മുസ്ലീം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ കൊലപ്പെടുത്തി
ബംഗളൂരു: കർണാടകയിൽ മുസ്ലീം യുവതിയെ പ്രണയിച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കർണാടകയിലെ കലബുറഗി ജില്ലയിലാണ് സംഭവം. വാഡി ടൗണിലെ ഭീമാ നഗർ ലേഔട്ടിൽ താമസിക്കുന്ന വിജയ കാംബ്ലെയെന്ന ഇരുപത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ശക്തമായ സുരക്ഷയൊരുക്കാൻ അധികസേനയെ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി റെയിൽവേ പാലത്തിന് സമീപം കൂട്ടുകാരുമായി സംസാരിച്ചിരിക്കുകയായിരുന്നു കാംബ്ലെ പെട്ടെന്ന് രണ്ട് പേർ സ്ഥലത്തെത്തുകയും കാംബ്ലെയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഇവർ കാംബ്ലെയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കാംബ്ലെ സംഭവസ്ഥലത്ത് വെച്ച് തന്നെ രക്തം വാർന്ന് മരിച്ചു. "ഞങ്ങൾ ഇരുന്ന് സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അവർ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഞങ്ങൾക്ക് മുന്നിൽ രണ്ട് പേർ നിൽപ്പുണ്ടായിരുന്നു. അവർ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല. അവർ അവനു നേരെ ആക്രമണം നടത്തി. ഒരാൾ മാരകായുധം കൈവശം വച്ചിരുന്നു അവനെ വെട്ടി. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി," കംബ്ലെയുടെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കാംബ്ലെ ഒരു മുസ്ലീം യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അവരുടെ ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നുവെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്നാണ് മകനെ കുത്തിക്കൊന്നതെന്ന് പ്രഥമവിവര റിപ്പോർട്ടിൽ (എഫ്ഐആർ) ഇരയുടെ അമ്മ ആരോപിച്ചു. "അവളുടെ സഹോദരനും മറ്റ് രണ്ടുപേരും വീട്ടിൽ വന്ന് ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പെൺകുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മകനോട് പറയണമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. എന്റെ മകനെ ഉപദ്രവിക്കരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുകയും എന്റെ മകൻ ഇത് തുടരില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. എന്നാൽ എന്റെ മകനെ ഇല്ലാതാക്കുമെന്ന് അവർ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു," അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ സഹോദരൻ ഷഹാബുദ്ദീൻ എന്ന 19കാരനും നവാസ് എന്ന മറ്റൊരു 19കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവം ഒരു വർ ഗീയ സംഘർഷമായി മാറാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്. ഈ മാസം ആദ്യം ഹൈദരാബാദിലും ദുരഭിമാനകൊല റിപ്പോർട്ട് ചെയ്തിരുന്നു. മാറേഡ്പള്ളിയിൽ താമസിക്കുന്ന 25 കാരനായ ബില്ലാപുരം നാഗരാജു മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ ചേർന്ന് ഇയാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. മറ്റൊരു കേസിൽ, ഗുജറാത്തിലെ സർഖേജിൽ നിന്നുള്ള 24 കാരനായ ഹിന്ദു യുവാവിനെ ഭാര്യയുടെ മൂന്ന് കുടുംബാംഗങ്ങൾ മർദിക്കുകയും ഭാര്യയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.












Click it and Unblock the Notifications