'ഹിന്ദുവോ മുസ്ലീമോ? മതം ഉറപ്പാക്കാന്‍ അവര്‍ എന്‍റെ പാന്‍റ് അഴിക്കാന്‍ ശ്രമിച്ചു', വെളിപ്പെടുത്തല്‍,
ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഇന്നലെ വൈകീട്ടോടെയാണ് പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ സിഎഎ അനുകൂലികള്‍ അക്രമം അഴിച്ച് വിട്ടത്. പേരും മതവും ചോദിച്ചായിരുന്നു ആക്രമണം എന്നായിരുന്നു പ്രദേശവാസികളും അക്രമിക്കപ്പെട്ടവരും വെളിപ്പെടുത്തിയത്. പ്രതിഷേധകരിലെ മുസ്ലീങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ തനിക്ക് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തുകയാണ് ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോ ജേണലിസ്റ്റ്. സംഘര്‍ഷം കവര്‍ ചെയ്യാനെത്തിയ തന്നോട് ഹിന്ദുവോ മുസ്ലീമോ എന്നായിരുന്നു സിഎഎ അനുകൂലികള്‍ ചോദിച്ചതെന്ന് അനിന്ദ്യ ചാതോപാധ്യായ് വെളിപ്പെടുത്തുന്നു. അനിന്ധ്യയുടെ വാക്കുകളിലേക്ക്
പണി എളുപ്പമാക്കും
മൗജുപൂര്‍ മെട്രോ സ്റ്റേഷനില്‍ ഏകദേശം 12.15 ഓടെയാണ് ഞാന്‍ എത്തിയത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന ഒരു ഹിന്ദു സേന അംഗം അടുത്തെത്തി എന്‍റെ നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ ഒരുങ്ങി. അത് എന്‍റെ പണി എളുപ്പമാക്കുമെന്നായിരുന്നു അയാള്‍ പറഞ്ഞത്.
നിങ്ങള്‍ ഒരു ഹിന്ദുവല്ലേ
എന്‍റെ കൈയ്യില്‍ കാമറ ഉണ്ടായിരുന്നു. അതിലൂടെ ഞാനൊരു ഫോട്ടോ ജേണലിസ്റ്റ് ആണെന്ന് അയാള്‍ തിരിച്ചറിഞ്ഞ് കാണണം. എന്നിട്ടും അയാള്‍ നിര്‍ബന്ധിച്ചു, നിങ്ങളും ഒരു ഹിന്ദുവല്ലേ, തിലകം ചാര്‍ത്തുന്നത് കൊണ്ട് എന്താണ് പ്രശ്നം? അയാള്‍ ചോദിച്ചു.
മോദി, മോദിയെന്ന് ചിലര്‍ വിളിച്ചു
15 മിനിറ്റിനുള്ളില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശക്തമായ കല്ലേറ് തുടങ്ങി. മോദി, മോദി എന്ന് ചിലര്‍ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.പെട്ടെന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതായി ഞാന്‍ കണ്ടു. തീപിടിച്ച കെട്ടിടത്തിനടുത്തേക്ക് ഞാന്‍ ഓടി. എന്നാല്‍ ശിവ മന്ദിറിന് സമീപത്ത് വെച്ച് ചിലര്‍ എന്നെ തടഞ്ഞു.
ഹിന്ദു ഉണര്‍ന്നു
ഫോട്ടോയെടുക്കാനാണ് ഞാന്‍ അങ്ങോട്ടേക്ക് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ട് പോകേണ്ടെന്ന് അവര്‍ പറഞ്ഞു. സഹോദര നിങ്ങളും ഹിന്ദുവല്ലേ, എന്തിനാണ് അവിടെ പോകുന്നത്. ഇന്ന് ഹിന്ദു ഉണര്‍ന്ന ദിനമാണ്, അതിലൊരാള്‍ എന്നോട് പറഞ്ഞു.
ക്യാമറ തട്ടിപറിക്കാന്‍ ശ്രമിച്ചു
ഞാന്‍ മാറി നിന്നു. കുറച്ച് സമയത്തിനുള്ളില്‍ ബാരിക്കേഡിന് സമീപത്ത് കൂടെ സംഘര്‍ഷ മേഖലയിലേക്ക് പോയി. ഫോട്ടോ പകര്‍ത്തി തുടങ്ങിയതോടെ കൈയ്യില്‍ മുളവടികള്‍ പിടിച്ച ഒരു സംഘം എന്നെ വളഞ്ഞു. എന്‍റെ ക്യാമറ തട്ടിപ്പറിക്കാന്‍ അവര്‍ ശ്രമിച്ചു.പക്ഷേ എന്‍റെ സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ സാക്ഷി എന്‍റെ മുന്നില്‍ നിന്നു. ധൈര്യമുണ്ടെങ്കില്‍ എന്നെ തൊടാന്‍ അവര്‍ സംഘത്തെ വെല്ലുവിളിച്ചു. അവര്‍ പിരിഞ്ഞ് പോയി.
ഹിന്ദുവോ മുസ്ലീമോ?
എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോഴാണ് ഞാന്‍ മനസിലാക്കിയത്, എന്നെ അവര്‍ പിന്തുടരുന്നുണ്ടെന്ന്. അതില്‍ ഒരാള്‍ എന്‍റെ അടുത്ത് വന്ന് പറഞ്ഞു. നിങ്ങള്‍ വളരെ സ്മാര്‍ട്ട് ആയിട്ടാണ് അഭിനയിക്കുന്നത്. നിങ്ങള്‍ ഹിന്ദുവോ മുസ്ലീമോ? അയാള്‍ ചോദിച്ചു.
പാന്‍റ് അഴിക്കാന്‍ ശ്രമിച്ചു
അതിനിടെ എന്‍റെ മതം ഉറപ്പിക്കാന്‍ അവര്‍ എന്‍റെ പാന്‍റ് അഴിക്കാന്‍ ശ്രമിച്ചു. ഇതോടെ ഞാനൊരു സാധാരണ ഫോട്ടോഗ്രാഫര്‍ മാത്രമാണെന്ന് ഞാനവരോട് കൈകൂപ്പി പറഞ്ഞു. അവര്‍ എന്നെ ചെറിയ രീതിയില്‍ ഭീഷണിപ്പെടുത്തി, പക്ഷേ അവിടെ നിന്ന് പോകാന്‍ അനുവദിച്ചു.
ഓട്ടോ കിട്ടി
അവിടെ നിന്ന് പോകാനായി ഞാന്‍ എന്‍റെ ഓഫീസ് വാഹനം തിരഞ്ഞു. എന്നാല്‍ കണ്ടില്ല. ഇതോടെ കുറച്ച് ദൂരം ജഫ്രാബാദിലേക്ക് നടന്നു. അവിടെ വെച്ച് ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോ ഡ്രൈവര്‍ എന്നെ ഓഫീസില്‍ എത്തിക്കാമെന്ന് ഉറപ്പ് നല്‍കി.
കോളറിന് പിടിച്ച് പുറത്തിറക്കി
എന്നാല്‍ ഓട്ടോയുടെ പേര് ഞങ്ങളെ രണ്ട് പേരേയും കുഴപ്പത്തില്‍ ചാടിച്ചേക്കുമെന്ന് തനിക്ക് തോന്നി. വിചാരിച്ചത് പോലെ തന്നെ നാല് പേരടങ്ങുന്ന സംഘം ഞങ്ങളെ തടഞ്ഞു. ഷര്‍ട്ടിന്‍റെ കോളറിനുപിടിച്ച് ഞങ്ങളെ രണ്ട് പേരേയും അവര്‍ ഓട്ടോയില്‍ നിന്നും വലിച്ച് ഇറക്കി.
വെറുതെ വിടണമെന്ന്
എന്നെ ഓഫീസിലാക്കി ആ ഓട്ടോ ഡ്രൈവര്‍ മടങ്ങുമ്പോള്‍ തന്നെ ഞാന്‍ മനസിലാക്കി അയാള്‍ അടിമുടി വിറച്ചിട്ടുണ്ടെന്ന്. എന്‍റെ ജീവിതത്തില്‍ ഇന്ന് വരെ ഇത്ര നീചമായ രീതിയില്‍ ആരും എന്‍റെ മതത്തെ കുറിച്ച് ചോദ്യം ചെയ്തിട്ടില്ലെന്ന് മടങ്ങി പോകുമ്പോള്‍ അയാള്‍ പറഞ്ഞു, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഴ് പേര്‍ കൊല്ലപ്പെട്ടു
ഇന്നലെ വൈകീട്ടോടെയാണ് വടക്ക് കിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി കടകള്‍ക്കും വീടുകള്‍ക്കും പ്രതിഷേധകര്‍ തീയിട്ടു. അക്രമ സംഭവങ്ങളില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. 105 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
അറസ്റ്റ് ചെയ്യണം
അതേസമയം സംഘര്‍ഷത്തിന് വഴിവെച്ചത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ കലാപാഹ്വാനമാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ജാഫറാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രതിഷേധകരെ ഒഴിപ്പിക്കണമെന്ന് കപില്‍ മിശ്ര പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ഒഴിപ്പിച്ചില്ലേങ്കില്‍ പിന്നെ ഞങ്ങള്‍ പോലീസിനെ കേള്‍ക്കില്ലെന്നായിരുന്നു മിശ്രയുടെ വെല്ലുവിളി.
പരാതി നല്‍കി
സംഭവത്തില്‍ മിശ്രയ്ക്കെതിരെ കേസ് എടുക്കണമെന്ന് വ്യക്തമാക്കി ജാമിയ കോഡിനേഷന്‍ കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Recommended Video
ചര്‍ച്ചയ്ക്ക് വിളിച്ച് ഷാ
അതേസമയം ദില്ലിയിലെ സ്ഥിതി ഗതികള്‍ നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കെജരിവാളുമായും ഗവര്‍ണര്‍ അനില്‍ ബൈജാവാലുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12 നാണ് ചര്‍ച്ച.