മോദിയെ ഉദ്ധവ് വിളിച്ചു, മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന മഞ്ഞുരുക്കം? അന്തംവിട്ട് കോൺഗ്രസും എൻസിപിയും!
മുംബൈ: ബുധനാഴ്ച രാത്രി മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് പോയ ഒരു ഫോണ്‍ കോള്‍ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചിരിക്കുകയാണ്. മെയ് 21ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിയായി തുടരാനുളള വഴിയൊരുങ്ങും.
ശിവസേനയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ആശ്വാസം തന്നെ. എന്നാല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും മഹാരാഷ്ട്രയിലെ ഈ പുതിയ സംഭവ വികാസങ്ങള്‍ ചെറുതല്ലാത്ത ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്. ശിവസേനയും ബിജെപിയും വീണ്ടും അടുത്തേക്കുമെന്ന സൂചനയാണ് സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് വരുന്നത്.
ആ ഫോൺവിളി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബുധനാഴ്ച രാത്രി ഉദ്ധവ് താക്കറെ വിളിച്ച് പരാതിപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ തീരുമാനമായത്. 20 ദിവസത്തിലേറെ ഉദ്ധവ് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതിരുന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഉണര്‍ന്നു. മോദിയുമായുളള ഫോണ്‍ വിളിക്ക് ശേഷം 24 മണിക്കൂറിനുളളില്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം
ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 9 സീറ്റുകളിലേക്ക് മെയ് 27ന് മുന്‍പായി തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായി. മെയ് 21ന് തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
6 മാസത്തെ കാലാവധി
ഇതോടെ ഉദ്ധവ് താക്കറെയ്ക്ക് കസേര നഷ്ടപ്പെടുമെന്ന ആശങ്കയൊഴിഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലാത്ത താക്കറെയ്ക്ക് എംഎല്‍എയോ എംഎല്‍സിയോ ആകാത്തെ 6 മാസത്തിന് ശേഷം മുഖ്യമന്ത്രിയായി തുടരുക സാധ്യമല്ല. മെയ് 28ന് മുഖ്യമന്ത്രിക്കസേരയില്‍ താക്കറെ 6 മാസം തികയ്ക്കും. ലോക്ക്ഡൗണ്‍ കാരണം തിരഞ്ഞെടുപ്പ് മാറ്റി വെച്ചതാണ് താക്കറെയെ പ്രതിസന്ധിയിലാക്കിയത്.
മോദിയെ വിളിക്കൂ
ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് താക്കറെയെ ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. താക്കറെയെ നോമിനേറ്റ് ചെയ്യില്ലെന്ന് ഗവര്‍ണര്‍ കോഷിയാരി നിലപാടെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മോദിയെ വിളിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് തിരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശ ചെയ്യാം എന്ന് ഗവര്‍ണര്‍ താക്കറെയോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്താണ് പ്രശ്‌നം എന്ന് താന്‍ നോക്കട്ടെ
താക്കറെയുടെ വലംകൈ ആയ മിലിന്ദ് നര്‍വേക്കറാണ് ദില്ലിയിലേക്കുളള ആ നിര്‍ണായക ഫോണ്‍ വിളിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി താക്കറെ മോദിയോട് പരാതിപ്പെട്ടു. എന്താണ് പ്രശ്‌നം എന്ന് താന്‍ നോക്കട്ടെ എന്നാണ് പ്രധാനമന്ത്രി താക്കറെയ്ക്ക് നല്‍കിയ മറുപടിയെന്നും സൂചനയുണ്ട്.
കോണ്‍ഗ്രസിനും എന്‍സിപിക്കും ആശങ്ക
മോദിയോട് സഹായം തേടിയതിന് പിന്നാലെ ഗവര്‍ണര്‍ ഇടപെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതിയും പ്രഖ്യാപിച്ചു. ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും ആശ്വാസമാണെങ്കിലും കോണ്‍ഗ്രസിനും എന്‍സിപിക്കും ആശങ്കയേകുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. വര്‍ഷങ്ങളായി ഒരേ സഖ്യത്തിലുളളവരാണ് ശിവസേനയും ബിജെപിയും. ഒരേ ഹിന്ദുത്വ പ്രത്യയ ശാസ്ത്രമാണ് രണ്ട് പേരും പിന്തുടരുന്നത്.
ഒരു സാമ്യതയും ഇല്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച് ജയിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബിജെപി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ശിവസേന സഖ്യം വിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം മഹാവികാസ് അഖാഡി സര്‍ക്കാരുണ്ടാക്കി. പ്രത്യയശാസ്ത്രപരമായി എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമായി ഒരു സാമ്യതയും ഇല്ല.
അധികകാലം നീണ്ട് പോകില്ല
ഇപ്പോള്‍ അധികാരത്തിന് വേണ്ടി ഒരുമിച്ചെങ്കിലും ഈ ബന്ധം അധികകാലം നീണ്ട് പോകില്ല എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മോദിയുടെ സഹായം ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും കടപ്പാട് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് ഇരുപാര്‍ട്ടികളും തമ്മിലുളള മഞ്ഞുരുകലിന് തുടക്കമിടും എന്നാണ് ബിജെപി നേതാക്കള്‍ കരുതുന്നത്. ഇത് മഹാവികാസ് അകാഡി സര്‍ക്കാരിന് ഭീഷണിയാണ്.
ഫട്‌നാവിസിന് ക്ഷീണം
അതേസമയം മോദിയുടെ ഇടപെടല്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന് ക്ഷീണമാണ്. താക്കറെ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കുറച്ച് ദിവസങ്ങളായി രാജ്ഭവന്‍ കയറി ഇറങ്ങുകയാണ് ഫട്‌നാവിസ് എന്ന് ആരോപണമുണ്ട്. അതിനിടെയുളള അനുനയം രാഷ്ട്രീയമായി ഫട്‌നാവിന് പൊള്ളും. മാത്രമല്ല മോദി ഇടപെട്ടുളള പ്രശ്‌നപരിഹാരം ഫട്‌നാവിസിന്റെ ഇമേജും തകര്‍ക്കും.