ബുള്ളറ്റ് തീവണ്ടി കൊണ്ട് സാധാരണക്കാരന് എന്തു ഗുണം..? യഥാര്‍ത്ഥ ലക്ഷ്യമെന്താണ്..?
ദില്ലി: നരേന്ദ്രമോദി ജപ്പാനെ കൂട്ടു പിടിച്ച് കൊണ്ടു വന്ന പുതിയ ബുള്ളറ്റ് തീവണ്ടി പദ്ധതിയുടെ പിന്നിലെ യഥാര്‍ത്ഥ്യ ലക്ഷ്യമെന്താണ്..? തിരഞ്ഞെടുപ്പ് തന്നെ, അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. ആരോപണം മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റേതാണ്. പദ്ധതിക്ക് കോണ്‍ഗ്രസ് പുതിയൊരു പേരുമിട്ടു, തിരഞ്ഞെടുപ്പ് ബുള്ളറ്റ് തീവണ്ടി.
കോണ്‍ഗ്രസ് മാത്രമല്ല, മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ആരോപണവുമായി രംഗത്തുണ്ട്. ബിജെപിയുടെ സഖ്യ കക്ഷിയായ ശിവസേനക്കു പോലും പദ്ധതിയോട് എതിര്‍പ്പാണ്.
ശിവ്സേന പറയുന്നത്...
ബുള്ളറ്റ് തീവണ്ടി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതി ആയിരിക്കാം. എന്നാല്‍ സാധാരണക്കാരന് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ബിജെപി സഖ്യ കക്ഷിയായ ശിവ്സേന ആരോപിക്കുന്നു.
ആവശ്യപ്പെട്ടിട്ടില്ല
ആവശ്യപ്പെടാതെയാണ് തങ്ങള്‍ക്ക് ബുള്ളറ്റ് തീവണ്ടി ലഭിച്ചിരിക്കുന്നതെന്നും ശിവ്സേന പറയുന്നു. ഏത് പ്രശ്നമാണ് ഈ ബുള്ളറ്റ് തീവണ്ടി പരിഹരിക്കുന്നതെന്ന ചോദ്യവും ശിവ്സേന ഉന്നയിക്കുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ശിവ്സേന ബുള്ളറ്റ് തീവണ്ടി പദ്ധതിയെ വിമര്‍ശിക്കുന്നത്.
നെഹ്റുവിന് പ്രശംസ
ഇന്ത്യയുടെ ആദ്യ പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ശിവ്സേന ലേഖനത്തില്‍ പ്രശംസിക്കുന്നുണ്ട്. ഭക്രാനംഗല്‍ പദ്ധതി മുതല്‍ ഭാബ അറ്റോമിക് റിസേര്‍ച്ച് സെന്റര്‍ വരെയുള്ള പദ്ധതികള്‍ക്ക് നെഹ്റു തറക്കല്ലിട്ടിട്ടുണ്ട്. അവയൊക്കെ രാജ്യത്തിന് ആവശ്യമുള്ള പദ്ധതികളായിരുന്നുവെന്നും സാമ്നയില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ ആരോപണം
ബുള്ളറ്റ് തീവണ്ടി എന്ന ആശയം യഥാര്‍ത്ഥ്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തു തന്നെ കൊണ്ടു വന്നതാണ്. എന്നാല്‍ മോദി ഇപ്പോള്‍ ഈ പദ്ധതിക്ക് തറക്കല്ലിടുന്നതിനു പിന്നിലുള്ള ലക്ഷ്യം വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറയുന്നു.
കൂടെ നിൽക്കുന്നത് ജപ്പാൻ
ജപ്പാന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാൻ വായ്പയായി നൽകും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയിൽ.