വാക്സിന്‍ പരീക്ഷണങ്ങളില്‍ ചില്ലറക്കാരല്ല ഇന്ത്യ; 1893 ല്‍ തുടങ്ങിയ നമ്മുടെ വാക്സിന്‍ ചരിത്രം
ദില്ലി: കൊവിഡിന് വാക്സിന്‍ കണ്ടെത്താനുള്ള ലോകരാജ്യങ്ങളുടെ പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായി ഇന്ത്യയും രംഗത്തുണ്ട്. ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലെത്തിയ രണ്ട് തദ്ദേശീയ വാക്സിനുകള്‍ക്ക് പുറമെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമ കമ്പനിയായ അസ്ട്രാസെനെകയും ഇന്ത്യൻ കമ്പനിയായ പൂനെ ആസ്ഥാനമായുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടുമായ ചേര്‍ന്ന് മറ്റൊരു വാക്സിന്‍ പരീക്ഷണവും നടത്തുന്നുണ്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 9400 കോടി രുപയുടെ വാക്സിന്‍ മാര്‍ക്കറ്റാണ് ഇന്ത്യക്കുള്ളത്.
1990 കളുടെ തുടക്കത്തിൽ
1990 കളുടെ തുടക്കത്തിൽ ഉദാരവൽക്കരണ പരിഷ്കാരങ്ങളോടെയാണ് ഇന്ത്യയില്‍ നിലവിലെ തോില്‍ വികസന ആവാസവ്യവസ്ഥ രൂപം കൊള്ളാൻ തുടങ്ങിയതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. സർക്കാർ പ്രോത്സാഹനത്തോടെ സ്വകാര്യ കമ്പനികള്‍ ഈ മേഖലയിൽ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. ഇന്ത്യയിലെ വാക്സിനേഷന്‍ പരീക്ഷണത്തിന്‍റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അത് ചെന്നെത്തി നില്‍ക്കുക 1893ലാണ്.
വാൾഡെമർ ഹാഫ്‌കൈൻ
ഡോ. വാൾഡെമർ ഹാഫ്‌കൈൻ എന്ന ബാക്ടീരിയോളജിസ്റ്റാണ് ഇന്ത്യയില്‍ ആദ്യമായി കോളറയ്ക്കുള്ള വാക്സിന്‍ പരീക്ഷിച്ചത്. കോളറ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രക്രിയ അറിയാമായിരുന്നുവെങ്കിലും ഹാഫ്കൈന്‍ ഇന്ത്യയിലാണ് അതിന്റെ ഫലപ്രാപ്തിതെളിയിച്ചതെന്നാണ് പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ചന്ദ്രകാന്ത് ലഹാരിയ 2014 ല്‍ അവതരിപ്പിച്ച വാക്സിനുകളുടെ ഒരു ഹ്രസ്വ ചരിത്രം എന്ന പ്രബദ്ധത്തില്‍ വ്യക്തമാക്കുന്നത്.
പ്ലേഗ് വാക്സിന്‍
1896 ഓടെ രാജ്യത്തുടനീളം പടർന്നുപിടിച്ച പ്ലേഗിന് ഒരു വാക്സിൻ വികസിപ്പിക്കാനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാര്‍ ഹഫ്കിനോട് ആവശ്യപ്പെട്ടു. ബോംബെയിലെ ഗ്രാന്റ് മെഡിക്കൽ കോളേജില്‍ (ഇപ്പോൾ മുംബൈ) സ്ഥാപിച്ച രണ്ട് മുറികളിളെ പരീക്ഷണങ്ങളില്‍ നിന്ന്, 1897 ൽ ഹാഫ്കൈൻ പ്ലേഗിനുള്ള ആദ്യത്തെ വാക്സിൻ കണ്ടുപിടിക്കുകയും ചെയ്തു. ഈ ലബോറട്ടറിയെ 1899 മുതൽ പ്ലേഗ് ലബോറട്ടറി എന്ന് വിളിക്കുകയും 1905 ൽ ബോംബെ ബാക്ടീരിയോളജിക്കൽ ലാബ് എന്ന് നാമകരണം ചെയ്യുകയും പിന്നീട് 1925 ൽ ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്യുകയും ചെയ്തുവെന്നും ലഹരിയ പറയുന്നു.
1802 മുതൽ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ, കോളറ, വസൂരി, പ്ലേഗ്, ടൈഫോയ്ഡ് എന്നിവയ്ക്ക് നാല് വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നു. 1802 മുതൽ ഇന്ത്യ ഇംഗ്ലണ്ടിൽ നിന്ന് വസൂരി വാക്സിൻ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, രോഗത്തിന്റെ വ്യാപനവും രണ്ട് ഡോസ് ഷെഡ്യൂളിലേക്ക് മാറാനുള്ള തീരുമാനവുമാണ് കൂടുതൽ വാക്സിൻ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് .
ഗുണനിലവാരമുള്ള ഗവേഷണത്തിലും
1904-1905 കാലഘട്ടത്തിൽ ഹിമാചൽ പ്രദേശിലെ കസൗലിയിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും 1907 ൽ തമിഴ്‌നാട്ടിലെ കൂനൂരിലുള്ള പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സതേൺ ഇന്ത്യയും ആദ്യകാല വാക്സിന്‍ നിര്‍മ്മാണ സ്ഥാപനങ്ങളിൽ ചിലതാണ്. തുടര്‍ന്നുള്ള കുറച്ച് വര്‍ഷങ്ങളില്‍ രാജ്യത്തിന്‍റെ ഒരു മേഖലകളിലും വസൂരി വാക്സിൻ ലിംഫ് ഉൽപാദനത്തിനായി സർക്കാർ ഒരോ സ്ഥാപനങ്ങല്‍ വീതം ആരംഭിച്ചിരുന്നു. ഈ സ്ഥാപനങ്ങൾ പിന്നീട് വാക്സിൻ, സെറം ഉൽപാദന കേന്ദ്രമായി ഉയർന്നുവന്നു, കൂടാതെ ഗുണനിലവാരമുള്ള ഗവേഷണത്തിലും ഏർപ്പെട്ടിരുന്നുവെന്നും ലഹരിയ എഴുതുന്നു.
സുവർണ്ണ കാലഘട്ടം
1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴേക്കും വസൂരി വാക്സിൻ ഉൽപാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തമായിരുന്നുവെങ്കിലും മറ്റ് മേഖലകളില്‍ തിരിച്ചടികള്‍ നേരിട്ടിരുന്നുവെന്നാണ്, ന്യൂഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി ആന്റ് ഡവലപ്മെൻറ് സ്റ്റഡീസിലെ പ്രധാന ശാസ്ത്രജ്ഞൻ ഡോ. മാധവി യെനാപ്പു പറയുന്നത്. വാക്സിനേഷൻ ഗവേഷണത്തിലും ഉൽപാദനത്തിലും ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമായിരുന്നു 1930 വരെയെന്നും അദ്ദേഹം പറയുന്നു.
രോഗപ്രതിരോധ പരിപാടികളിൽ
എന്നാൽ രണ്ട് ലോകമഹായുദ്ധങ്ങൾക്ക് ശേഷം, ഈ സ്ഥാപനങ്ങൾക്ക് വൈദഗ്ധ്യം ഉണ്ടായിരുന്നിട്ടും അപര്യാപ്തമായ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം കാലഹരണപ്പെടാന്‍ തുടങ്ങി. ലോകമെമ്പാടും വാക്സിൻ സാങ്കേതികവിദ്യ വികസിപ്പിച്ചതിനാൽ, ഇന്ത്യക്ക് ഈ മേഖലയിലെ കരുത്ത് തുടരാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, നമ്മുടെ രോഗപ്രതിരോധ പരിപാടികളിൽ ആവശ്യമായ നിരവധി പരമ്പരാഗത വാക്സിനുകളുടെ ഉത്പാദനം നമ്മള്‍ ആരംഭിച്ചുവെന്നും യനാപ്പ പറയുന്നു.
1978 ൽ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ബയോടെക്നോളജി വകുപ്പ് തുടങ്ങിയ ഏജൻസികൾ ഈ മേഖലയിലെ നിക്ഷേപം വിപുലീകരിച്ചതാണ് പിന്നീട് നേട്ടമായത്. ക്ഷയരോഗം, പോളിയോ, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകൾ ഉൾക്കൊള്ളുന്ന ആദ്യത്തെ രോഗപ്രതിരോധ പദ്ധതി - എക്സ്പാൻഡഡ് പ്രോഗ്രാം ഓഫ് ഇമ്മ്യൂണൈസേഷൻ (ഇപിഐ) 1978 ൽ ഇന്ത്യ ആരംഭിച്ചു.
സ്വകാര്യമേഖലയ്ക്ക് താൽപര്യം
1990 കളിലെ ഉദാരവൽക്കരണത്തിനുശേഷം... സ്വകാര്യമേഖലയെ വാക്സിനുകൾ നിർമ്മിക്കാൻ പ്രേരിപ്പിക്കുകയും വലിയ തോതിൽ സഹായിക്കാൻ തുടങ്ങുകയും ചെയ്തു. ലാഭകരമായ പുതിയതും ചെലവേറിയതുമായ വാക്സിനുകൾ ഉൽപാദിപ്പിക്കുന്നതിലാണ് സ്വകാര്യമേഖലയ്ക്ക് താൽപര്യം. ലാഭകരമല്ലാത്ത ധാരാളം പരമ്പരാഗത വാക്സിനുകൾ സർക്കാരാണ് ഇപ്പോഴും ഉത്പാദിപ്പിക്കുന്നത്
കൊവിഡ് വാക്സിന്‍
പുതിയ കാലത്ത് കൊവിഡ് വാക്സിന്‍ പരീക്ഷണത്തിലും ഇന്ത്യ മുന്നിട്ട് നില്‍കുകന്നു. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ ലോകത്തിലെ മുൻനിരക്കാരിൽ ഒരാളാണെങ്കിലും, ഭാരത് ബയോടെക്, ഐസിഎംആർ എന്നിവ നിർമ്മിച്ച ഇന്ത്യയുടെ തദ്ദേശീയമായ കോവാക്സിൻ, സൈഡസ് കാഡില്ലയുടെ സൈക്കോവ്-ഡി എന്നിവ ഘട്ടം -2 ക്ലിനിക്കൽ പരീക്ഷണങ്ങളില്‍ എത്തിനില്‍ക്കുകയാണ്.
പ്രധാന വെല്ലുവിളി
വാക്സിനുകള്‍ വിതരണം ചെയ്യുക എന്നുള്ളതായിരിക്കും നമ്മള്‍ നേടാന്‍ പോവുന്ന പ്രധാന വെല്ലുവിളി. . മുതിർന്നവർക്കുള്ള വാക്‌സിനുകളുമായി നമ്മള്‍ ഇതുവരെ സമഗ്രമായി ഇടപെട്ടിട്ടില്ല. കാരണം മുൻകാലങ്ങളിൽ നമ്മുടെ എല്ലാ ശ്രദ്ധയും കുട്ടികളുടെ രോഗപ്രതിരോധ കുത്തിവയ്പ്പിലായിരുന്നു. ഇത് നമ്മള്‍ക്ക് ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കുമെന്നുമാണ് ഐസിഎംആർ മുൻ ഡയറക്ടർ ജനറലും പത്മഭൂഷൺ അവാർഡ് ജേതാവുമായ ഡോ. എൻ.കെ. ഗംഗുലി അഭിപ്രായപ്പെടുന്നത്.
കാലതാമസം
എല്ലാവർക്കും ലഭ്യത ഉറപ്പുവരുത്തുന്നതിനായി വാക്സിനുകൾ സൂക്ഷിക്കുന്നതിനായി ഒരു കോൾഡ് സ്റ്റോറേജ് ശൃംഖല രൂപീകരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. 2021 ഓടെ വാക്സിൻ നമ്മള്‍ക്ക് ലഭ്യമാകുമാകുമെന്നാണ് പറയുന്നത്. അതില്‍ കൃത്യമായ ഉറപ്പില്ല. അപ്പോള്‍ ലഭ്യമായാല്‍ തന്നെ എല്ലാവരിലേക്കുമെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായേക്കുമെന്നും ഡോ. ഗാംഗുലി വ്യക്തമാക്കുന്നു.
കേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, 7 സീറ്റുകളില്‍ വിജയം ഉറപ്പിക്കണം, ജോസിന് ഇടത് നിര്‍ദേശം