ഹിസ്ബുള്‍ ഭീകരന്‍റെ വധം: സംഘർഷത്തിൽ പുകഞ്ഞ് കശ്മീർ, ശ്രീനഗറിൽ കർഫ്യൂ, പിന്നിൽ വിഘടനവാദികൾ!!
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹിസ്ബുള്‍ ഭീകരനെ വധിച്ചതിന് പിന്നാലെ കശ്മീരിൽ പലയിടങ്ങളിലും സംഘർഷം. സംഭവത്തോടെ സംഘർഷം ഉടലെടുത്തതോടെ ശ്രീനഗറിലെ ഏഴ് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാജ്, ഖ്യാനർ, ഖർഖുണ്ട്, ഗുഞ്ച്, നൗഹാട്ട, മഞ്ചുമ, റൈകനാവരി, സഫാകടൽ എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സ്ബസർ ഭട്ടിനെ വധിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നത് തടയാനാണ് ഈ നീക്കം.
ശനിയാഴ്ച വൈകിട്ടുണ്ടായ പ്രതിഷേധത്തില്‍ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കശ്മീരിലെ സ്ഥിതി സങ്കീർണ്ണമായിരുന്നു. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ തന്നെ പ്രതിഷേധക്കാർ സൈന്യത്തിന് നേരെ കല്ലേറുമായി പ്രതിഷേധിച്ചിരുന്നു. ഒരാൾ, മരിച്ചതിന് പുറമേ പ്രതിഷേധക്കാരിൽ പലർക്കും പരിക്കേറ്റിരുന്നു.
സൈന്യത്തിനെതിരെ കല്ലേറ്
ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്‍ഡോ സബ്സർ ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരിൽ 50ഓളം ഇടങ്ങളിൽ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായിരുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ 19 യുവാക്കൾക്കും സിആർപിഎഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സൈന്യം നടത്തിയ വെടിവെയ്പിൽ അഞ്ച് പേർക്കും പെല്ലറ്റ് ആക്രമണത്തിൽ 13 പേർക്കും പരിക്കേറ്റു.
ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചു
2016ൽ ദക്ഷിണ കശ്മീരിലെ പുൽവാമയിലെ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ ബർഹാൻ വാനിയുടെ പിൻഗാമിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സബ്സര്‍ ഭട്ട്. ഭട്ടിന്റെ മരണത്തോടെ കശ്മീരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സംഘർഷാവസ്ഥയ്ക്ക് അയ വരുത്തുന്നതിനായി മൊബൈൽ ഇന്‍ററർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു.
വിഘടനവാദികൾ കുളം കലക്കുന്നു
കശ്മീരില്‍ സൈനിക ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ ഉൾപ്പെടെ എട്ട് ഭീകരർ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീരിൽ വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നഗരത്തിലെ സ്കൂളുകൾക്ക് തിങ്കളാഴ്ചയും അവധിയായിരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്റലിജന്‍സ് ഏജൻസികളുടെ നിരീക്ഷണത്തിൽ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സബ്സർ ഭട്ടും സംഘവും ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ത്രാലിലെ ഒരു വീട്ടിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന പ്രദേശം വളഞ്ഞ് ഏറ്റുമുട്ടലിൽ ഭീകരരെ വധിയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടോടെ ആരംഭിച്ച സൈനിക ഓപ്പറേഷനിലാണ് ഭീകരരെ വധിക്കുന്നത്. ഭട്ടിനെക്കൂടാതെ ത്രാൽ സ്വദേശിയായ ഫയ്സൻ മുസാഫർ ഭട്ടാണ് കൊല്ലപ്പെട്ടത്.
ബർഹാൻ വാനിയിൽ തുടക്കം
2016 ജൂലൈയിൽ ദക്ഷിണ കശ്മീരിലെ പുൽവാമയിലുണ്ടായ സൈനിക ഏറ്റുമുട്ടലിലാണ് ബർഹാൻ വാനി കൊല്ലപ്പെടുന്നത്. കശ്മീരി യുവാക്കൾക്കിടയിൽ കടുത്ത സ്വാധീനമുണ്ടായിരുന്ന വാനിയുടെ മരണം കശ്മീരിൽ യുവാക്കൾ സൈന്യത്തിനെതിരെ ആയുധങ്ങളേന്തുന്നതിൽ എത്തിച്ചു. കല്ലേറുമായി യുവാക്കള്‍ സേനയെ നേരിട്ടതും ഇതേത്തുടർന്നായിരുന്നു. പ്രതിഷേധത്തിനിടെ 80ഓളം പേർ മരണപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടത് 12 പേർ
വെള്ളിയാഴ്ച മുതൽ കശ്മീരിലെ പുൽവാമ, ബാരാമുള്ള എന്നിവിടങ്ങളിലായി 12 കശ്മീരി യുവാക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയ പാത് വിദേശകാര്യ വക്താവ് സർതാജ് അസീസ് ഇന്ത്യ നടത്തുന്നത് നിയമവിരുദ്ധമായ കൊലപാതകമാണെന്ന് ആരോപിച്ചു. 24 മണിക്കൂറിനുള്ളിൽ പത്ത് ഭീകരരെ വധിച്ചതായി സൈന്യവും വെളിപ്പെടുത്തിയിട്ടുണ്ട്.