ഫ്ലക്സ് ബോർഡ് തലയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അണ്ണാ ഡിഎംകെ നേതാവിനെതിരെ കേസ്
ചെന്നൈ: ചെന്നൈയിൽ യുവതിയുടെ മരണത്തിന് ഇടയാക്കിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച എഐഎഡിഎംകെ നേതാവിനെതിരെ കേസെടുത്തു. ചെന്നൈ കോർപ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയെ തുടർന്നാണ് നടപടി. അനധികൃതമായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനാണ് അണ്ണാ ഡിഎംകെ മുൻ കൗൺസിലർ സി ജയഗോപാലിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെന്നൈ സ്വദേശിനിയായ ശുഭാശ്രീ എന്ന 23കാരിയാണ് അപകടത്തിൽ മരിച്ചത്. സോഫ്റ്റ് വെയർ എഞ്ചനീയറായിരുന്ന ശുഭാശ്രീ ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് മറിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു.

ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി. പിന്നാലെ വന്ന ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഫ്ലക്സ് ബോർഡാണ് അനധികൃതമായി ഡിവൈഡറിൽ സ്ഥാപിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടേയും, നിലവിലെ മുഖ്യമന്ത്രി പളനിസാമിയുടേയും ഉപമുഖ്യമന്ത്രി പനീർ സെൽവത്തിന്റേയും ചിത്രങ്ങൾ പതിച്ച ഫ്ളക്സ് ബോർഡായിരുന്നു ഇത്.
ടാങ്കർ ലോറി ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അണ്ണാ ഡിഎംകെ നേതാവിന് ഫ്ലക്സ് പ്രിന്റ് ചെയ്ത് നൽകിയ കടയും കോർപ്പറേഷൻ സീൽ ചെയ്തിട്ടുണ്ട്. അനധികൃത ബാനറുകളും ഫ്ലക്സ് ബോർഡുകളും റോഡുകളിൽ സ്ഥാപിക്കുന്നത് ചെന്നൈയിൽ കുറ്റകരമാണ്. ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിച്ചേക്കാം.












Click it and Unblock the Notifications