വടക്ക് കിഴക്കൻ ദില്ലിയിൽ വീണ്ടും സംഘർഷം, സ്കൂളുകൾക്ക് അവധി, പരീക്ഷകൾ മാറ്റിവെച്ചു, അതീവ ജാഗ്രത
ദില്ലി: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി വടക്ക് കിഴക്കൻ ദില്ലിയിൽ നടന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പ്രക്ഷോഭത്തിനിടെ വെടിയേറ്റ പോലീസ് കോൺസ്റ്റബിളും മൂന്ന് നാട്ടുകാരുമാണ് മരിച്ചത്. പലയിടത്തും വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ വടക്ക് കിഴക്കൻ ദില്ലിയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. നാളെ നടക്കാനിരിക്കുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയുമായി സംസാരിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
വടക്ക് കിഴക്കൻ ദില്ലിയിലെ സംഘർഷം, മരണസംഖ്യ മൂന്നായി, 10 ഇടത്ത് നിരോധനാജ്ഞ
അതിനിടെ ഭജൻപുരയിൽ വീണ്ടും സംഘർഷമുണ്ടായി. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർത്ഥിച്ചു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി ആവശ്യപ്പെട്ടു.
ദില്ലിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വൈകിട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നൽകരുതെന്ന് ദില്ലി പോലീസ് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
കജൂരി ഖാസിൽ കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണ്. ടക്ക് കിഴക്കൻ ദില്ലിയിൽ 8 കമ്പനി സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്.ഒരു കമ്പനി വനിതാ ദ്രുതകർമ സേനയേയും വിന്യസിച്ചിട്ടുണ്ട്. 10 പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേ സമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിൽ നിന്നും മനപ്പൂർവ്വം സൃഷ്ടിച്ചതാണ് സംഘർഷമെന്ന് കേനദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി ആരോപിച്ചു.