മോദിക്ക് അവാർഡ് നൽകുന്ന ചടങ്ങിൽ പങ്കെടുക്കില്ല, ഹോളിവുഡ് താരങ്ങൾ പിന്മാറി, കശ്മീർ കാരണമെന്ന് സൂചന
ദില്ലി: കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും ഹോളിവുഡ് അഭിനേതാക്കള്‍ പ്രതിഷേധ സൂചകമായി വിട്ട് നില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനമാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌ക്കാരം നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത്. ഈ പരിപാടിയില്‍ ഹോളിവുഡ് താരങ്ങളായ റിസ് അഹമ്മദ്, ജമീല ജാമില്‍ എന്നിവര്‍ പങ്കെടുക്കാനിരുന്നതാണ്.
എന്നാല്‍ ഇരുവരും പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് തീരുമാനം എന്ന് ഗേറ്റ് ഫൗണ്ടേഷന്‍ സ്ഥിരീകരിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ പേരിലാണ് നരേന്ദ്ര മോദി പുരസ്‌ക്കാരത്തിന് അര്‍ഹനായിരിക്കുന്നത്. ഹോളിവുഡ് താരങ്ങള്‍ പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നതിന് പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയിലുളള പ്രതിഷേധ സൂചകമായാണ് നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കാനുളള റിസ്സിന്റേയും ജമീലയുടേയും തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി ജമ്മു കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. നിയന്ത്രങ്ങള്‍ നീക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെന്നും കശ്മീര്‍ ജനത സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നിട്ടില്ല.
നരേന്ദ്ര മോദിക്ക് പുരസ്‌ക്കാരം നല്‍കാനുളള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് സാമൂഹ്യ പ്രവര്‍ത്തകരും അക്കാദമീഷ്യന്‍സും അടക്കമുളളവര്‍ ഗേറ്റ് ഫൗണ്ടേഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി പുരസ്‌ക്കാരം വാങ്ങുന്ന പരിപാടിയില്‍ നിന്നും ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത അര്‍ഡേണും പിന്മാറിയതായും അഭ്യൂഹങ്ങളുണ്ട്. ന്യൂസിലാന്‍ഡില്‍ പളളികളില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ മുസ്ലീംങ്ങളെ ചേര്‍ത്ത് നിര്‍ത്തി ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ വ്യക്തിയാണ് ജസിന്‍ന്ത അര്‍ഡേണ്‍.
The @gatesfoundation has confirmed that @rizmc & @jameelajamil have pulled out of the GoalKeepers Award ceremony where Narendra Modi is scheduled to receive an award for building toilets in India.
— Azad Essa (@azadessa) September 16, 2019
This is a huge development!