ബംഗാളിൽ പോര് മുറുകുന്നു, അമിത് ഷാ ബംഗാളിലേക്ക്, ബിജെപി നാടകം കളിക്കുന്നുവെന്ന് മമത ബാനർജി
ദില്ലി: ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണമുണ്ടായതോടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള പോര് കൊഴുക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 19, 20 തിയ്യതികളില്‍ അമിത് ഷാ ബംഗാളിലെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ബിജെപിയുടെ മൂന്ന് പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്താന്‍ സാധ്യത. ജെപി നദ്ദയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടതിനെതിരെ കഴിഞ്ഞ ദിവസം അമിത് ഷാ രൂക്ഷമായി പ്രതികരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് അമിത് ഷാ ആരോപിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ മമത ബാനര്‍ജി സര്‍ക്കാരിനോട് അമിത് ഷാ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

Recommended Video
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ പശ്ചിമ ബംഗാള്‍ ഏകാധിപത്യത്തിന്റെയും അരാജകത്വത്തിന്റെയും കാലത്തേക്ക് എത്തിയിരിക്കുകയാണ് എന്നും അമിത് ഷാ ആരോപിക്കുകയുണ്ടായി. അതേസമയം ആക്രമണം ബിജെപിയുടെ നാടകമാണ് എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ റാലികള്‍ക്ക് എത്തുന്നത് ആയുധങ്ങളുമായിട്ടാണെന്നും അവര്‍ പരസ്പരം ആക്രമിച്ചതിന് ശേഷം അത് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടി വെയ്ക്കുകയാണ് എന്നും മമത ബാനര്‍ജി ആരോപിച്ചു.
ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നവരാണ് അവര്‍. എന്നിട്ടെന്തിനാണ് ഇത്ര പേടി എന്നും മമത ബാനര്‍ജി ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. മമത സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ ദിലീപ് ഘോഷ് ഇതിന് പകരം ചോദിക്കും എന്നും വ്യക്തമാക്കി.












Click it and Unblock the Notifications