വീണ്ടും മിന്നലാക്രമണം നടത്തിയെന്ന സൂചനയുമായി ബിഎസ്എഫ് ഡയറക്ടർ ജനറൽ;ചിലത് നടന്നിട്ടുണ്ടെന്ന് മന്ത്രി
ദില്ലി: പാകിസ്താൻ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന സൂചനയുമായി ബിഎസ്എഫ് ഡയറക്ടർ ജനറൽ കെകെ ശര്‍മ്മ. സെപ്റ്റംബര്‍ 18ന് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം കൊലചെയ്ത ബിഎസ്എഫ് ജവാന്‍ നരേന്ദ്ര സിങ്ങിന്റെ പേരു പരാമര്‍ശിക്കുന്നതിനിടെയായിരുന്നു കെകെ ശർമ്മയുടെ പരാമർശം.
നെഞ്ചിലും മറ്റുമായി മുന്നിലേറെ തവണ നരേന്ദ്ര സിങിന് വെടിയേറ്റിരുന്നു. ജവാൻെറ കഴുത്തില്‍ ഉൾപ്പെടെ ആഴത്തിലുള്ള മാരക മുറിവുകളോടെയും കാലുകള്‍ കെട്ടിയിട്ട നിലയിലുമാണ് മൃതദേഹം ലഭിച്ചതെന്നും പറഞ്ഞ അദ്ദേഹം നമ്മുടെ ജവാന്റെ ജീവനു തക്കതായ മറുപടി കൊടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. രണ്ടാമതും സർജിക്കൽ സ്ട്രൈക്ക് നടന്നെന്ന സൂചനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും രംഗത്തെത്തിയിരുന്നു.

ചിലത് നടന്നു കഴിഞ്ഞു
വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാജ്‌നാഥ് സിങും രാണ്ടാം മിന്നലാക്രമണത്തെക്കുറിച്ച് സൂചന നല്‍കിയത്. 'ചിലത് നടന്നു കഴിഞ്ഞു. എനിക്കത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. എന്നെ വിശ്വസിക്കൂ.. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ കാര്യങ്ങള്‍ തന്നെയാണ് നടന്നതെന്നായിരുന്നു രാജ്നാഥ് സിങിന്റെ പ്രതികരണം. വരും ദിവസങ്ങളിൽ എന്ത് നടക്കുമെന്ന് നിങ്ങൾ അറിയുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായി തിരിച്ചടിക്കണം
ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ പാകിസ്താനില്‍ നിരവധി മരണങ്ങള്‍ ഉണ്ടായി എന്ന് സൈന്യം സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിര്‍ത്തിയില്‍ വെടിവെപ്പ് നടക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം എടുക്കാനല്ല ശക്തമായി തിരിച്ചടിക്കാനാണ് താന്‍ സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

രണ്ടാം വാർഷികം
2016ല്‍ അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം പരാക്രം പര്‍വ് എന്ന പേരിലാണ് രാജ്യം ആചരിച്ചത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനുസ്മരണം 51 നഗരങ്ങളിലെ 53 വേദികളിലാണ് നടക്കുന്നത്. 2016 സെപ്തംബര്‍ 29 ന് ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റത്തില്‍ അതിര്‍ത്തി രേഖയ്ക്ക് പുറത്തുള്ള നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകക്കുകയായിരുന്നു. പാകിസ്ഥാൻ ഉറിയിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പ്രതികാരമായാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ഇതാണ് സർജിക്കൽ സ്ട്രൈക്ക് എന്ന് അറിയപ്പെടുന്നത്.

സമയമായെന്ന് ബിപിൻ റാവത്ത്
ജമ്മുകാശ്മീരില്‍ തുടരുന്ന പാക് ഭീകരരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കൂടി സമയമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. ബിഎസ്എഫ് ജവാന്റെ കഴുത്തറുത്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ അനുഭവിച്ച വേദന അവരും അറിയണമെന്നും എന്നാല്‍ അവര്‍ പിന്തുടരുന്ന രീതിയിലായിരിക്കില്ല അതെന്നുമായിരുന്നു ബിപിൻ റാവത്തിന്റെ പ്രതികരണം. മിന്നലാക്രമണം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിൽ സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാമത്തെ വീഡിയോയും കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരുന്നു. ഇന്ത്യന്‍ സൈന്യം ലോഞ്ച് പാഡുകള്‍ ഓരോന്നായി ബോംബിട്ട് തകര്‍ക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.












Click it and Unblock the Notifications