നിർഭയ കേസിലെ പ്രതിയോട് ദയ വേണ്ട', ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രത്തിന്റെ ശുപാർശ!
ദില്ലി: നിര്‍ഭയ കേസ് പ്രതിയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ. നാല് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ ആവശ്യപ്പെട്ട് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാലിത് ദില്ലി സര്‍ക്കാര്‍ തളളി. ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയിന്‍ ആണ് ദില്ലി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന് രേഖാമൂലം ശുപാര്‍ശ നല്‍കിയത്. ഗവര്‍ണര്‍ ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
തുടര്‍ന്നാണ് ദില്ലി സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയത്. ഹൈദരാബാദിലെ പീഡനക്കേസ് പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന് സംഭവത്തിന് പിന്നാലെ നിര്‍ഭയുടെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് നീതി വൈകുന്നതിനെ കുറിച്ച് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറിയിരിക്കുന്നത്.
ദയാഹർജി തളളണം എന്നാവശ്യപ്പെട്ട് നിർഭയയുടെ കുടുംബവും രാഷ്ട്രപതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നീതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതി ദയാഹർജി നൽകിയിരിക്കുന്നതെന്നാണ് നിർഭയയുടെ കുടുംബം ആരോപിക്കുന്നത്. ബലാത്സംഗക്കേസുകളിലെ പ്രതികളോട് ദയ പാടില്ലെന്നും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹത ഇല്ലെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രതികരിച്ചിരുന്നു. 2012 ഡിസംബര്‍ 16നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് ദിവസങ്ങളോളം അവള്‍ മരണത്തോട് മല്ലിട്ടു. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നിര്‍ഭയ മരണത്തിന് കീഴടങ്ങിയത്.
പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതികളില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്ത യുവാവ് അടുത്തിടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രതികളില്‍ വിനയ് ശർമ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. അതിനിടെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ പ്രതികളെ ജയില്‍ ജീവനക്കാരില്‍ ഒരാള്‍ തന്നെ തൂക്കിലേറ്റിയേക്കും.