രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ബിജെപി! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക നീക്കം
Recommended Video
ദില്ലി: അടുത്ത ഭരണവും പ്രധാനമന്ത്രി പദവിയും മുന്നില്‍ കണ്ടാണ് അമേഠിയിലും വയനാട്ടിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അങ്കത്തിന് ഇറങ്ങിയത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. അമേഠിയില്‍ മെയ് ആറിന് രാഹുല്‍ ഗാന്ധി ജനവിധി തേടും.
അതിന് മുന്‍പ് രാഹുല്‍ ഗാന്ധിയെ പൂട്ടാനുളള ശ്രമത്തിലാണ് ബിജെപി. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൗരനല്ലെന്നും ബ്രിട്ടീഷ് പൗരനാണ് എന്നുമുളള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ ചുവട് പിടിച്ച് കേന്ദ്രം രാഹുലിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം വളരെ മുന്‍പ് തന്നെ സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുളളതാണ്. ലണ്ടനിലെ ഒരു സ്വകാര്യ കമ്പനിയുടെ രജിസ്‌ട്രേഷന്‍ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തും നല്‍കുകയുണ്ടായി.
സര്‍ക്കാരിന് പറ്റിയ തെറ്റ്
എന്നാല്‍ ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ജനിച്ചത് തന്നെ ഇന്ത്യന്‍ പൗരനായിട്ടാണ് എന്ന് അടിവരയിട്ട് വാദിച്ചു. രാഹുല്‍ ഗാന്ധിയപടെ കമ്പനി രേഖകളില്‍ ഇന്ത്യന്‍ പൗരത്വം തന്നെയാണ് കാണിക്കുന്നത് എന്നും 2005-2006ല്‍ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് രേഖപ്പെടുത്തിയത് ബ്രിട്ടീഷ് സര്‍ക്കാരിന് പറ്റിയ തെറ്റാണെന്നുമാണ് കോണ്‍ഗ്രസ് വിശദീകരിച്ചത്.
വീണ്ടും കുത്തിപ്പൊക്കി
അന്ന് കെട്ടടങ്ങിയ വിവാദം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
രണ്ടാഴ്ച സമയം
രണ്ടാഴ്ചയ്ക്കുളളില്‍ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടനില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ 2005ലെ നികുതി രേഖകളിലും 2009ല്‍ നല്‍കിയ പിരിച്ച് വിടല്‍ അപേക്ഷയിലും ബ്രിട്ടീഷ് പൗരത്വം രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം.
രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുന്നു
ഈ ആരോപണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ രാഹുല്‍ ഗാന്ധി രണ്ടാഴ്ചയ്ക്കകം ഹാജരാക്കണം. 2016ല്‍ സുബ്രഹ്മണ്യന്‍ സ്വാമി ഇതേ ആരോപണം ഉന്നയിച്ചപ്പോള്‍ തെളിവുകള്‍ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പകുതിയില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തിലുളള നോട്ടീസിനെ കോണ്‍ഗ്രസ് രാഷ്ട്രീയ വിദ്വേഷം തീര്‍ക്കലായിട്ടാണ് നോക്കിക്കാണുന്നത്.
കെട്ടിച്ചമച്ച ആരോപണം
ഈ തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് രാഹുല്‍ ഗാന്ധിക്ക് എതിരായുളള ഈ ആരോപണമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജീവ് ഝാ ആരോപിച്ചു. നേരത്തെ അമേഠിയില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയും ബ്രിട്ടീഷ് പൗരത്വവുുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന് വന്നിരുന്നു.
അമേഠിയിലും തടസ്സം
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാല്‍ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച ആരോപണം കൂടാതെ കമ്പനിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചും രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ധ്രുവ് ലാല്‍ തിരഞ്ഞെടുപ്പ് കമ്മീഷഷന് മുന്നില്‍ പരാതി ഉന്നയിച്ചു. ഇത് പ്രകാരം പത്രിക പരിശോധന നീട്ടി വെച്ചെങ്കിലും പിന്നീട് സ്വീകരിക്കുകയായിരുന്നു.
'മോദിക്ക് കോൺഗ്രസ് എംഎൽഎയുടെ പ്രശംസ', വീഡിയോ പുറത്ത് വിട്ട് എട്ടിന്റെ പണി വാങ്ങി റിപ്പബ്ലിക് ടിവി
വടകരയിൽ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, മുരളീധരൻ ജയരാജനെ വീഴ്ത്തും! നിർണായകം ലീഗ് വോട്ടുകൾ