ഹണിട്രാപ്പ് തട്ടിപ്പിന് പുത്തൻ വഴികൾ, ഞെട്ടിത്തരിച്ച് മധ്യപ്രദേശ്, തന്ത്രങ്ങൾ ഇങ്ങനെ
ഭോപ്പാൽ: മധ്യപ്രദേശിനെ ഞെട്ടിച്ച ഹണിട്രാപ്പ് തട്ടിപ്പ് കേസിൽ സംസ്ഥാനത്തെ ഉന്നത രാഷട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും അടക്കം നിരവധി പ്രമുഖർ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില് ചെയ്ത സംഭവത്തിലാണ് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും ആണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവരെ ഹണിട്രാപ്പിൽപ്പെടുത്തി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘമാണ് പിടിയിലായത്.
തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!
വർഷങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പലഭാഗത്തും വൻ രഹസ്യങ്ങളുടെ വേര് തേടാനായി പലരും ആശ്രയിച്ചിരുന്ന ഹണി ട്രാപ്പ് തട്ടിപ്പിന്റെ രീതികൾ ഇന്ന് ഹൈടൈക്ക് ആയിരിക്കുകയാണ്. മധ്യപ്രദേശിൽ പിടികൂടിയ ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
അറസ്റ്റ്
മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് 5 സ്ത്രീകളെയും ഒരു പുരുഷനേയുമാണ് ഹണിട്രാപ്പ് കേസിൽ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആർതി ദയാൽ(29), മോണിക്ക(18), ശ്വേതാ വിജയ് ജെയിൻ( 38), ശ്വേതാ സ്വപ്നിയാൽ ജെയിൻ (48), ബർഖ സോണി( 34), ഓം പ്രകാശ് കോറി( 45) എന്നിവരാണ് അറസ്റ്റിലായത്. ഒളിക്യാമറകൾ, കണക്കിൽപ്പെടാത്ത പണം, മൊബൈൽ ഫോണുകൾ, ആഡംബര വാഹനങ്ങൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ പല പ്രമുഖരും ഇവരുടെ വലയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വിലാസം മാറ്റും
സമ്പന്നനായ ഒരു വ്യക്തിയെ ട്രാപ്പിലാക്കി ബ്ലാക്ക് മെയിലിംലൂടെ പണം തട്ടിയാൽ ഉടൻ തന്നെ ഇവർ മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറും. ഇതുമൂലം ഇരയായ വ്യക്തിക്ക് ഒരിക്കലും സംഘത്തിൽപ്പെട്ടവരെ കണ്ടെത്താൻ സാധിക്കില്ല. സമ്പന്നർ മാത്രം താമസിക്കുന്ന കോളനികളിലാകും മിക്കവരും വാടക വീടുകൾ സംഘടിപ്പിക്കുക. ഇൻഡോറിൽ നിന്നും അറസ്റ്റിലായ തട്ടിപ്പ സംഘം മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലായിരുന്നു താമസം. സമ്പന്നരായ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, വ്യവസായികളുമൊക്കെയായുള്ള കൂടിക്കാഴ്ചകൾക്ക് അത് സഹായിക്കും. തിരക്കുള്ള നഗരമായതിനാൽ പൊതുജനങ്ങളുടെ ശ്രദ്ധയും ഇവർക്ക് മേൽ അധികം പതിയില്ല.
സമ്പന്നർക്കിടയിൽ
ഹണിട്രാപ്പ് തട്ടിപ്പിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്വേത ജെയിൻ എന്ന 48കാരി ഭോപ്പാലിൽ സമ്പന്നർ അതിവസിക്കുന്ന രിവിയേറ ടൗണിലായിരുന്നു താമസം. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിംഗിന്റെ വീട്ടിലാണ് ശ്വേതാ ജെയിൻ വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. എന്നാൽ യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി എംഎൽഎയുടെ വാദം. ബ്രോക്കർ മുഖേനയാണ് വീട് വാടകയ്ക്ക് നൽകിയതെന്നും ഇവർ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ കുറച്ച് നാൾ താമസിച്ചിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയില്ലെന്നും മന്ത്രി പറയുന്നു.
ഒടുവിൽ പിടിയിൽ
ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു എഞ്ചിനീയർ ചിലർ തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. അറസ്റ്റിലായ ശ്വേതാ വിജയ് ജെയിൻ ആർതി ദയാൽ എന്ന പെൺകുട്ടിയെ ഐഎംഎസി ഉദ്യോഗസ്ഥന് പരിചയപ്പെടുത്തി നൽകുകയായിരുന്നുവെന്ന് ഇൻഡോർ സീനിയർ സുപ്രണ്ട് ഓഫ് പോലീസ് രുചി വർദ്ധൻ മിശ്ര വ്യക്തമാക്കി. ഇരുവരും അതിവേഗം സുഹൃത്തുക്കളാകുകയും ഇവരുടെ ചില രഹസ്യ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ പെൺകുട്ടി ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. 3 കോടി രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.
പോലീസിൽ പരാതി
എഞ്ചിനീയർ പോലിസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്. ആദ്യ ഗഡുവായി 50 ലക്ഷം നൽകാമെന്ന് ഇവരെ അറിയിക്കാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു. പണം ശേഖരിക്കാനായി ആർതിയും ശ്വേതയും ഇൻഡോറിൽ എത്തിയപ്പോൾ പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് വൻ തട്ടിപ്പ് ശൃംഖലയുടെ രഹസ്യങ്ങൾ വ്യക്തമാകുന്നത്. എഞ്ചിനീയറെ കൂടാതെ ആരെയൊക്കെയാണ് ബ്ലാക്ക് മെയിൽ ചെയ്തെന്ന് വിവരങ്ങൾ ലഭ്യമല്ല.