അമൃതയുടെ സംശയം സത്യമായി; ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത് പിതാവും അമ്മാവനും ചേർന്ന്
ഹൈദരാബാദ്: നൽഗോണ്ടയിൽ ഗർഭിണിയായ ഭാര്യയ്ക്ക് മുമ്പിൽവെച്ച് ഭർത്താവിനെ വെട്ടിക്കൊന്ന കേസിൽ നാലുപേർ അറസ്റ്റിൽ. യുവതിയുടെ പിതാവും അമ്മാവനും ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരുമാണ് അറസ്റ്റിലായത്. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്ന കുറ്റത്തിനാണ് 24കാരനായ യുവാവിന് ജീവൻ നഷ്ടമായത്.
ദളിത് വിഭാഗത്തിലപെട്ട പ്രണയ് പെരുമല്ല എന്ന യുവാവ് ഉയർന്ന ജാതിക്കാരിയായ അമൃത വർഷിണിയെ കല്യാണം കഴിച്ചതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. ദുരഭിമാനം മൂലം അമൃതവർഷിണിയുടെ ബന്ധുക്കൾ പ്രണയിയേ ഇല്ലാതാക്കുകയായിരുന്നു.

പ്രണയ വിവാഹം
ഉയർന്ന ജാതിയൽപെട്ടയാളാണ് അമൃത. ദളിത് വിഭാഗത്തിൽപെട്ട പ്രണയുമായി അമൃത സ്നേഹത്തിലായത് അറിഞ്ഞത് മുതൽ അമൃതയുടെ വീട്ടുകാർ പ്രണയിയേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണി വകവയ്ക്കാതെ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

അമ്മയാകാൻ
എതിർപ്പുകളെ മറികടന്ന് ഇരുവരും സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ആറുമാസമേയായൊള്ളു. ഇതിനിടയിൽ അമൃത ഗർഭിണിയായി. മൂന്ന് മാസം ഗർഭിണിയായ അമൃതയെ ഡോക്ടറെ കാണിക്കുന്നതിനായി നാൽഗോണ്ടയിലെ ജ്യോതി ആശുപത്രിയിൽ എത്തിയതായിരുന്നു പ്രണയ്. ഡോക്ടറെ കണ്ടശേഷം ആശുപത്രിയിൽ നിന്നും മടങ്ങുന്നതിനിടെയാണ് പ്രണയ് ആക്രമിക്കപ്പെടുന്നത്.

വെട്ടിക്കൊലപ്പെടുത്തി
ആശുപത്രിയിൽ എത്തിയതുമുതൽ അക്രമികൾ ഇവരെ പിന്തുടരുകയായിരുന്നു. ആശുപത്രി ഗേറ്റ് കടന്ന് പുറത്തിരങ്ങിയപ്പോഴേക്കും അക്രമി വടിവാളുപയോഗിച്ച് പ്രണയിയെ വെട്ടുകയായിരുന്നു. തലയ്ക്കാണ് ഇയാൾ വെട്ടിയത്. വെട്ടേറ്റ് നിലത്തുവീണ പ്രണയിയേ വീണ്ടും വെട്ടിയ ശേഷം അക്രമി ഓടി രക്ഷപെടുകയായിരുന്നു.

നാലു പേർ
പ്രണയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു, അമ്മാവൻ ശ്രാവൺ, ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു. പിതാവാണ് തന്റെ ഭർത്താവിനെ കൊന്നതെന്ന് അമൃതവർഷിണിയും ആരോപിച്ചിരുന്നു.

ദുരഭിമാനക്കൊല
മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിലുള്ള ദുരഭിമാനമാണ് കൊലപാതക കാരണമെന്ന് മാരുതി റാവു സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതൽ കൊലപാതകം നടത്താൻ മാരുതി റാവു പദ്ധതിയിട്ടിരുന്നതായി ഒരു പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാരുതി റാവുവിന് കൂട്ടായി ഭാര്യാ സഹോദരനും ഉണ്ടായിരുന്നു.

ക്വട്ടേഷൻ
10 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് പ്രണയ് കുമാറിനെ കൊലപ്പെടുത്താനായി നൽകിയത്. അഡ്വാൻസ് തുകയായി അഞ്ച് ലക്ഷം രൂപ നേരത്തെ തന്നെ നൽകിയിരുന്നു. രണ്ട് മാസത്തെ ഗൂഡാലോചനകൾക്കും തയാറെടുപ്പുകൾക്കും ശേഷമാണ് കൊലപാതകം നടത്തിയത്.

സിസിടിവി ദൃശ്യങ്ങൾ
പ്രണയ് ആക്രമിക്കപ്പെടുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. കൊലപാതകത്തിന് പിന്നിൽ അമൃതയുടെ പിതാവാണെന്ന് ചൂണ്ടിക്കാട്ടി പ്രണയിയുടെ കുടുംബവും പോലീസിന് പരാതി നൽകിയിരുന്നു. തന്റെ പിതാവും അമ്മാവനും ചേർന്നാണ് കൊലനടത്തിയതെന്ന് അമൃതയും ആരോപിച്ചിരുന്നു. താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുഞ്ഞിനെ നശിപ്പിച്ച് കളയണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നതായും അമൃത ആരോപിക്കുന്നു.












Click it and Unblock the Notifications