ഞെട്ടിച്ച് ദുരഭിമാനക്കൊല.. യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
നാല്‍ഗോണ്ട: മനുഷ്യ ജീവനേക്കാള്‍ വില ജാതിക്കും മതത്തിനും നല്‍കപ്പെടുന്ന അവിശ്വസനീയമായ ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നതിന് തെലങ്കാനയില്‍ നിന്ന് ഒരു തെളിവ് കൂടി. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തു എന്നതിന്റെ പേരില്‍ ഇരുപത്തിനാലുകാരനായ യുവാവിനെ പട്ടാപ്പകല്‍ അതിക്രൂരമായി വെട്ടിക്കൊന്നിരിക്കുന്നു.
ഗര്‍ഭിണിയായ ഭാര്യ അമൃത വര്‍ഷിണിക്ക് മുന്നിലിട്ടാണ് പ്രണയ് പെരുമല്ല എന്ന യുവാവിനെ വെട്ടിയരിഞ്ഞത്. അമൃത ഉയര്‍ന്ന ജാതിക്കാരിയും പ്രണയ് കീഴ്ജാതിക്കാരനുമാണ് എന്നതാണ് കൊലപാതക കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
ജാതിയും മതവും ഇല്ലാത്ത പ്രണയം
ജാതിയോ മതമോ കുലമോ നോക്കിയല്ല അമൃതയും പ്രണയും പരസ്പരം ഇഷ്ടപ്പെട്ടതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും. എന്നാല്‍ രണ്ട് പേരുടെ വീട്ടുകാര്‍ക്കും മക്കളുടെ ജീവിതത്തേക്കാള്‍ വലുത് തങ്ങളുടെ ജാതിയായിരുന്നു. അമൃത തെലങ്കാനയിലെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവളാണ്. പ്രണയ് ആകട്ടെ പട്ടിക ജാതിയില്‍പ്പെട്ടവനും.
കൂട്ടായി കുഞ്ഞെന്ന സന്തോഷം
വിവാഹക്കാര്യം വീട്ടില്‍ അറിയിച്ചപ്പോള്‍ രണ്ട് വീട്ടുകാരും ഒരുപോലെ എതിര്‍ത്തു. തുടര്‍ന്നാണ് ഇരുവരും വീട് വിട്ട് വിവാഹിതരായത്. ആറ് മാസമേ ആയിട്ടുള്ളൂ പ്രണയിന്റെ കൈപിടിച്ച് അമൃത ജീവിച്ച് തുടങ്ങിയിട്ട്. അവരുടെ സന്തോഷത്തിന് കൂട്ടായി ഒരു കുഞ്ഞ് എത്തുന്നു എന്ന സന്തോഷം അമൃത ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
ആശുപത്രിയിൽ നിന്ന് മടങ്ങും വഴി
മൂന്ന് മാസം ഗര്‍ഭിണിയാണ് അമൃത. അമൃതയെ ഡോക്ടറെ കാണിക്കുന്നതിന് വേണ്ടി നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിയില്‍ എത്തിയതായിരുന്നു പ്രണയ്. ഒപ്പം സഹായത്തിന് മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ട ശേഷം ആശുപത്രിയില്‍ നിന്നും തിരികെ മടങ്ങുന്ന വഴിയാണ് പ്രണയ് ആക്രമിക്കപ്പെട്ടത്.
ക്രൂരമായി വെട്ടിക്കൊന്നു
ആശുപത്രി ഗേറ്റ് കടന്ന് മൂന്ന് പേരും പുറത്ത് എത്തിയപ്പോള്‍ പിന്നാലെ വന്ന കൊലപാതകി കയ്യിലെ വാള്‍ ഉപയോഗിച്ച് പ്രണയിനെ വെട്ടി വീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് ഇയാള്‍ വെട്ടിയത്. ഒറ്റവെട്ടിന് തന്നെ പ്രണയ് നിലത്ത് വീണ് പിടഞ്ഞു. വീണ് കിടക്കുന്ന പ്രണയിന്റെ തലയ്ക്ക് ഒരു വെട്ട് കൂടി വെട്ടിയ ശേഷം അക്രമി ഓടിരക്ഷപ്പെട്ടു.
തൽക്ഷണം മരണം
അമൃതയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും സഹായത്തിന് നിലവിളിച്ച് കൊണ്ട് ആശുപത്രിയിലേക്ക് ഓടി. എന്നാല്‍ പ്രണയിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രണയ് മരിച്ചു. പ്രണയിനെ അക്രമി വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ദുരഭിമാനക്കൊല
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകിയെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടെ പ്രണയിനെ കൊലപ്പെടുത്തിയത് അമൃതയുടെ അച്ഛനായ മാരുതി റാവു ആണെന്ന് പ്രണോയിയുടെ കുടുംബം ആരോപിക്കുന്നു. മാരുതി റാവുവിനെതിരെ പ്രണോയിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഇത് പ്രകാരം പോലീസ് കേസെടുത്തു.
അമൃത ആശുപത്രിയിൽ
മാരുതി റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി റാവു കേസിലെ ഒന്നാം പ്രതിയും അമൃതയുടെ അമ്മാവനായ ശ്രാവണ്‍ രണ്ടാം പ്രതിയും ആയേക്കുമെന്നാണ് സൂചന. കൊല നടത്തിയത് വാടകക്കൊലയാളി ആണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് സാക്ഷിയായ അമൃത അബോധാവസ്ഥയില്‍ ഐസിയുവിലാണുള്ളത്.
മോദിയെ ഇടിക്കാൻ മോഹൻലാലും ഇറങ്ങിയോ? ഗണപതിയുടെ ചിത്രമിട്ടത് പാളി, ഇത് പഞ്ച് മോദി ചലഞ്ചോ?
പ്രളയത്തിൽ മുങ്ങിപ്പോയ ജസ്ന, പോലീസിന് പുതിയ വിവരങ്ങൾ, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്