കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് മോദിയുടെ ചായ!
ദില്ലി: ബി ജെ പി പ്രവര്‍ത്തകര്‍ കൂവി വിളിച്ച് അപമാനിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ പ്രത്യേകം ചായസൽക്കാരം. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂവലില്‍ പ്രതിഷേധിച്ച് മോദിയെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹൂഡയെ അനുനയിപ്പിക്കാനാണ് പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചുവരുത്തി ചായ നല്‍കിയത്.
ഹരിയാനയിലെ കൈതലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഒരു പരിപാടിയില്‍ വെച്ച് മുഖ്യമന്ത്രി ഹൂഡയെ ബി ജെ പി പ്രവര്‍ത്തകര്‍ അപമാനിച്ചത്. മോദി മോദി എന്ന് മുദ്രാവാക്യം വിളിച്ച പാര്‍ട്ടിക്കാര്‍ ഹൂഡ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ കൂവുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഹൂഡ ഇനി മോദി പങ്കെടുക്കുന്ന പരിപാടികളില്‍ താന്‍ പങ്കെടുക്കില്ല എന്ന് പ്രസ്താവിച്ചാണ് വേദി വിട്ടത്.
അടുത്ത ദിവസം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ബി ജെ പി പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ അപമാനിച്ചിരുന്നു. മറ്റ് പാര്‍ട്ടിയിലെ മുഖ്യമന്ത്രിമാരോടുള്ള ബി ജെ പി പ്രവര്‍ത്തകരുടെ പെരുമാറ്റം വിവാദമായി. ഇതേടത്തുടര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി മോദിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി ഹൂഡയെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തി ചായസര്‍ക്കാരം നടത്തിയതായി ഹരിയാന സര്‍ക്കാരാണ് ഒരു പ്രസ്താവനയില്‍ അറിയിച്ചത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തതായാണ് റിപ്പോര്‍ട്ട്. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മോദിക്കൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചിരുന്നു. വിവാദത്തില്‍പെട്ട മറ്റ് മുഖ്യമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.