പ്രതിപക്ഷ ഐക്യത്തിന് കനത്ത തിരിച്ചടി; ബിജെപിയെ പിണക്കാതെ ചന്ദ്രശേഖര റാവുവിന്‍റെ തന്ത്രങ്ങള്‍
ഹൈദരാബാദ്; ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ തൂക്കുസഭയായിരിക്കും നിലവില്‍ വരികയെന്ന സൂചന ശക്തമായതോടെയാണ് ബിജെപിക്കും കോണ്‍ഗ്രസിനും ബദലായുള്ള ഫെഡറല്‍ മുന്നണിക്കായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്.
തുക്കുസഭ വരുമ്പോള്‍ കേന്ദ്രത്തില്‍ വിലപേശല്‍ ശക്തിയായി മാറുക എന്നതായിരുന്നു ഫെഡറല്‍ മുന്നണിയിലൂടെ കെ ചന്ദ്രശേഖര റാവു ലക്ഷ്യമിട്ടത്. ഫെബ്രുവരിയോടെ സമാനമനസ്കരെ യോജിപ്പിച്ച് ഫെഡറല്‍ മുന്നണിക്ക് പൊതുമിനിമം പരിപാടിയും പ്രകടനം പത്രികയും തയ്യാറാക്കാന്‍ ടിആര്‍എസ് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ ചന്ദ്രശേഖര റാവു ചുവടുമാറ്റുന്നതാണ് കാണാന്‍ കഴിയുന്നത്.
ഫെഡറല്‍ മുന്നണിക്ക് നീക്കം
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത, ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്നായിക്ക്, ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍, എസ്പി-ബിഎസ്പി കക്ഷിള്‍ എന്നിവരെയായിരുന്നു പ്രധാനമായും ഫെഡറല്‍ മുന്നണിയില്‍ അണിനിരത്താന്‍ ചന്ദ്രശേഖര റാവു നീക്കം നടത്തിയിരുന്നത്.
ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍
മുന്നണി രൂപീകരണ ലക്ഷ്യവുമായി മേല്‍പ്പറഞ്ഞ നേതാക്കളുമായി ചന്ദ്രശേഖര റാവു നിരന്തരം ചര്‍ച്ചകളും നടത്തിവന്നിരുന്നു. കേന്ദ്രത്തില്‍ ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചന്ദ്രശേഖര്‍ റാവു തുറന്നു പറയുകയും ചെയ്തു.
കെസിആറിന്‍റ തന്ത്രം
മുഖ്യധാര പാര്‍ട്ടികള്‍ പ്രാദേശിക പാര്‍ട്ടികളെ അവഗണിക്കുന്നുവെന്ന വിമര്‍ശനം പ്രയോജനപ്പെടുത്തി അവരെ സഖ്യവലയത്തില്‍ കൊണ്ടുവരികയായിരുന്നു കെസിആറിന്‍റതന്ത്രം. എല്ലാവരുടേയും താത്പര്യം പരിഗണിച്ച് യോജിപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയുള്ള പൊതുമിനിമം പരിപാടിയും ചന്ദ്രശേഖര റാവു മുന്നോട്ടുവെച്ചത്.
പിന്‍വലിയുന്നു
എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ ചന്ദ്രശേഖരറാവു തന്നെ ഫെഡറല്‍ മുന്നണി രൂപീകരത്തില്‍ നിന്ന് പിന്‍വലിയുന്നതായാണ് കാണാന്‍ കഴിയുന്നത്. സിബിഐ വിവാദത്തില്‍ മമതാ ബാനര്‍ജിക്ക് അനുകൂലമായി നിലപാടെടുക്കാതിരുന്ന റാവു ബിജെപിയുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് പ്രഖ്യാപിച്ചു.
ജഗനും
ടിആര്‍എസുമായി അടുത്ത ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും മമതതക്കെതിരെ രംഗത്തെത്തിയത് തിരഞ്ഞെടുപ്പിന് മുമ്പ് ഫെഡറല്‍ മുന്നണിയുണ്ടാകാനുള്ള സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
കൊല്‍ക്കത്തയില്‍
കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി, എം കെ സ്റ്റാലിൻ, ദേവെ ഗൗഡ , അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരെല്ലാം വിഷയത്തില്‍ ബിജെപിക്കെതിരെ രംഗത്ത് വന്നു.
ചന്ദ്രശേഖര റാവുവിന്‍റെ അസാനിധ്യം
അപ്പോഴൊക്കെ ശ്രദ്ദേയമായിരുന്നത് ടിആര്‍എസിന്‍റെയും കെ ചന്ദ്രശേഖര റാവുവിന്‍റെയും അസാനിധ്യമായിരുന്നു. ഫെഡറല്‍ മുന്നണിയില്‍ ചന്ദ്രശേഖര റാവു പരിഗണിച്ചവരില്‍ ഏറ്റവും പ്രധാനി മമത ബാനര്‍ജിയായിരുന്നു. ഫെഡറൽ മുന്നണി രൂപീകരണത്തിന് മുൻകയ്യെടുത്ത റാവു രണ്ട് തവണയാണ് മമതയെ കണ്ടത്.
സഖ്യ നീക്കങ്ങള്‍ക്ക് തടസ്സമാവും
എന്നാല്‍ ബിജെപിക്കെതിരെ മമത മുഖാമുഖം നിന്ന് പോരാടിയപ്പോള്‍ പിന്തുണയുമായി എത്താന്‍ ടിആര്‍എസ് തയ്യാറായില്ല. ഇതാണ് ഫെഡറല്‍ മുന്നണയില്‍ വിള്ളലുണ്ടാവുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്. ബിജെപിയുമായി ഇപ്പോള്‍ ഏറ്റുമുട്ടന്നത് തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യ നീക്കങ്ങള്‍ക്ക് തടസ്സമാവുമെന്നാണ് കെസിആറിന്‍റെ കണക്ക്കൂട്ടല്‍.
കോണ്‍ഗ്രസുമായി
തെലങ്കാനയിലെ പ്രധാന എതിരാളികളായി കോണ്‍ഗ്രസുമായി കേന്ദ്രത്തില്‍ ഒരു ധാരണക്ക് കെസിആര്‍ തയ്യാറായേക്കില്ല. നിര്‍ണ്ണായക ഘട്ടത്തില്‍ പിന്തുണക്കാതിരുന്ന കെസിആറുമായി ഇനിയൊരു കൂട്ടുകെട്ടിന് മമതാ ബാനര്‍ജി തയ്യാറാവുമോ എന്നത് സംശയമാണ്. അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചർച്ച നടത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ സാധ്യമായിട്ടില്ല.