മോഡലിനെ കിടപ്പറയിൽ ബന്ദിയാക്കി 'കാമുകൻ'.. 12 മണിക്കൂറുകൾക്ക് ശേഷം മോചനം
ഭോപ്പാല്‍: 12 മണിക്കൂര്‍ നേരം ഭോപ്പാലിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബന്ദിയാക്കലിന് ഒടുവില്‍ അന്ത്യം. കഴിഞ്ഞ ദിവസമാണ് കാമുകനെന്ന് അവകാശപ്പെട്ട് എത്തിയ ആള് പ്രമുഖ മോഡലിനെ ഫ്ളാറ്റില്‍ ബന്ദിയാക്കിയത്. മോഡലിനെ പ്രണയിക്കുന്നുവെന്നും വിവാഹം കഴിക്കണം എന്നുമായിരുന്നു രോഹിത് എന്നയാളുടെ ആവശ്യം.
എന്നാല്‍ ഇതിന് വഴങ്ങാത്തതിനെ തുടര്‍ന്ന് രോഹിത്ത് മോഡലിന്റെ ഫ്ളാറ്റില്‍ അതിക്രമിച്ച് കടന്ന് ബന്ദിയാക്കുകയായിരുന്നു. 12 മണിക്കൂറുകള്‍ക്ക് ശേഷം മോഡലിനെ മോചിപ്പിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
വിവാഹം കഴിക്കാൻ ശല്യം
രണ്ട് മാസം മുന്‍പാണ് മുംബൈയില്‍ നിന്നും മോഡലായ യുവതി ഭോപ്പാലില്‍ എത്തുന്നത്. അവിടെ വെച്ച് രോഹിത്തുമായി പരിചയത്തിലായി. തുടര്‍ന്ന് രോഹിത്ത് യുവതിയെ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. പ്രണയമാണെന്നും വിവാഹം കഴിക്കണം എന്നുമായിരുന്നു ആവശ്യം. യുവതി ഫോണ്‍ എടുക്കാതായതോടെ രോഹിത് ഫ്ളാറ്റിലേക്ക് എത്തുകയായിരുന്നു.
രക്തത്തിൽ കുളിച്ച് മോഡൽ
രോഹിത്തിന്റെ പക്കല്‍ ഒരു തോക്കും കത്തിയും കത്രികയും ഉണ്ടായിരുന്നു. യുവതിയെ കുത്തിയ ശേഷം കിടപ്പ് മുറിയിലാണ് ബന്ദിയാക്കിയത്. മണിക്കൂറുകളോളം യുവതി രക്തത്തില്‍ കുളിച്ച് കിടന്നു. ആ സമയത്ത് ഇയാള്‍ മാധ്യമപ്രവര്‍ത്തകരും പോലീസുമായി വീഡിയോ ചാറ്റ് നടത്തുകയായിരുന്നു. മാത്രമല്ല രക്തമൊലിപ്പിച്ച് കിടക്കുന്ന യുവതിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുകയും ചെയ്തു.
അനുനയത്തിന് വഴങ്ങാതെ
അതിനിടെ മൊബൈല്‍ ചാര്‍ജറും സ്റ്റാംമ്പ് പേപ്പറും ഇയാള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ജനാല വഴി കുടിവെള്ളവും ഭക്ഷണവും സിഗരറ്റും ഇയാള്‍ക്ക് എത്തിച്ച് നല്കുകയുണ്ടായി. പോലീസും അയല്‍ക്കാരും രോഹിത്തിന്റെ തന്നെ സുഹൃത്തുക്കളും യുവതിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും രോഹിത്ത് വഴങ്ങിയില്ല. മാത്രമല്ല 7 മണിക്ക് തങ്ങള്‍ പുറത്ത് വരുമെന്ന് രോഹിത്ത് ജനാല വഴി ആംഗ്യം കാട്ടുകയും ചെയ്തിരുന്നു.
കൊലപ്പെടുത്തുമെന്ന് ഭീഷണി
പ്രണയമുണ്ടെന്നും വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയും ചെയ്താല്‍ മാത്രമേ യുവതിയെ മോചിപ്പിക്കുകയുള്ളൂ എന്നായിരുന്നു രോഹിത്തിന്റെ നിലപാട്.യുവതിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത് കൊണ്ട് തന്നെ പോലീസിന് യുവതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി അകത്ത് കടക്കാനും സാധിച്ചില്ല. അതിനിടെ പോലീസുകാരനേയും കത്രിക ഉപയോഗിച്ച് രോഹിത്ത് ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പുറത്ത് വന്ന് കീഴടങ്ങൽ
വെള്ളിയാഴ്ച രാത്രി 7.15ഓടെ രോഹിത് യുവതിയുമായി ഫ്ളാറ്റിന് പുറത്ത് എത്തി കീഴടങ്ങുകയായിരുന്നു. യുവതിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് പറയുന്നു. രോഹിത്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ നേരത്തെയും യുവതിക്ക് നേരെ ഇത്തരം പരാക്രമങ്ങള്‍ കാണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹം കഴിക്കാൻ താൽപര്യമില്ല
തന്നെ രോഹിത്ത് തോക്കിന് മുനയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. വിവാഹം കഴിക്കാന്‍ സമ്മതിക്കുക എന്നല്ലാതെ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ തനിക്ക് രോഹിത്തിനെ വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്നും യുവതി പറയുന്നു. എന്നാല്‍ പോലീസ് പറയുന്നത് നേരെ മറിച്ചാണ്.
|
പ്രണയത്തിലെന്ന് പോലീസ്
രോഹിത്തും യുവതിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നുമാണ് എസ്പി രാഹുല്‍ കുമാര്‍ ലോധ മാധ്യമങ്ങളോട് പറയുന്നത്. അതില്‍ തെറ്റൊന്നും ഇല്ല. രണ്ട് പേരും പ്രായപൂര്‍ത്തിയായവരാണ്. എന്നാല്‍ വിവാഹത്തിന് വേണ്ടി രോഹിത്ത് തെരഞ്ഞെടുത്ത മാര്‍ഗം തെറ്റാണ് എന്നാണ് പോലീസ് പറയുന്നത്.