സവാള വിലയിലെ കുതിച്ചുകയറ്റം; മുംബൈയിലെ ഹോട്ടലുടമകള്‍ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചേക്കും
മുംബൈ: സവാള വില കിലോഗ്രാമിന് 60 രൂപയില്‍ എത്തിയില്ലെങ്കില്‍ വിഭവങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചു. സവാള അടങ്ങിയ വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കുക. 10 ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അസോസിയേഷന് കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിന് ഞെട്ടൽ, പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തെ അനുകൂലിച്ച് കോൺഗ്രസ് എംഎൽഎ!
മുംബൈയിലെ ചെറുതും വലുതുമായ റെസ്റ്റോറന്റുകളില്‍ നിന്നുള്ള 8,000 അംഗങ്ങള്‍ അടങ്ങുന്ന സംഘടനയാണ് അഹാര്. മുംബൈ നഗരത്തിലെയും പ്രാദേശിക മേഖലകളിലെയും പച്ചക്കറി വിപണികളില്‍ കഴിഞ്ഞ ആഴ്ച ഉള്ളി വില കിലോഗ്രാമിന് 160 മുതല്‍ 170 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, തിങ്കളാഴ്ച മുതല്‍ വില 30 ശതമാനമായി കുറയാന്‍ തുടങ്ങി. കര്‍ഷകര്‍ കൂടുതല്‍ ഉള്ളി വിപണിയിലേക്ക് കൊണ്ടു വന്നതോടെയാണ് ഇത് സാധ്യമായത്.
ആവശ്യം പത്ത് ദിവസത്തെ സമയം
സവാള വില താഴേക്ക് പോകുന്ന സാഹചര്യത്തില്‍ വിഭവങ്ങളുടെ വില കൂട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ 10 ദിവസം വരെ കാത്തിരിക്കുമെന്ന് അഹാര് പ്രസിഡന്റ് സന്തോഷ് ഷെട്ടി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉള്ളിയുടെ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കിലോയ്ക്ക് 20 രൂപയ്ക്ക് ലഭിച്ചിരുന്ന ഉള്ളിയുടെ വില ഇപ്പോള്‍ 100 രൂപയ്ക്ക് മുകളിലാണ്. ഇതോടെ നിരവധി റെസ്റ്റോറന്റുകള്‍ ഉള്ളി അടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കി. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ കച്ചവടം നിലനിര്‍ത്താന്‍ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗം ചേര്‍ന്നു
ഭാവി നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ അഹാര് അംഗങ്ങള്‍ കഴിഞ്ഞയാഴ്ച ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളുടെ യോഗം വിളിച്ചിരുന്നു. ഇന്ത്യയില്‍, പ്രത്യേകിച്ച് മുംബൈയില്‍ മിക്കവാറും എല്ലാ വിഭവങ്ങളിലും കറി ഉണ്ടാക്കുന്നത് സവാള ഉപയോഗിച്ചാണ്. മാത്രമല്ല സാലഡുകളിലും വിഭവങ്ങള്‍ അലങ്കരിക്കാനും പ്രധാനമായും സവാളയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിരക്ക് വര്‍ധിച്ചതോടെ ഇതെല്ലാം സൗജന്യമായി നല്‍കുന്നത് റെസ്റ്റോറന്റ് ഉടമകള്‍ നിര്‍ത്തി.
കാലംതെറ്റി പെയ്ത മഴ
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഉള്ളിയുടെ ശരാശരി വില കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അഞ്ച് മടങ്ങ് വര്‍ധിച്ച് കിലോയ്ക്ക് 101.35 രൂപയിലെത്തിയിട്ടുണ്ട്. പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളായ കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വിളവെടുപ്പ് കാലയളവില്‍ പെയ്ത കനത്ത മഴ വിളകളെ നശിപ്പിച്ചു. സവാളയുടെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി കയറ്റുമതി നിരോധിക്കുക, ഇറക്കുമതി സുഗമമാക്കുക, വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.