ബെംഗളൂരുവിൽ ഹോട്ടൽ ഉടമയെ തല്ലിക്കൊന്നു; ഭാര്യയും 24കാരനായ സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയും ആൺ സുഹൃത്തും ചേർന്ന് ഭർത്താവിനെ തല്ലിക്കൊന്നു. ബെംഗളൂരുവിലെ ശേഷാദ്രിപുരത്താണ് സംഭവം. അമ്പത്തിയാറുകാരനായ സന്തോഷ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് ഷെട്ടിയുടെ ഭാര്യ അന്നപൂർണേശ്വരി(44), സുഹൃത്ത് പ്രകാശ്(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ.
മദ്യപാനി
വെള്ളിയാഴ്ച രാവിലെയാണ് സന്തോഷ് കൊല്ലപ്പെടുന്നത്. കുന്തപുര സ്വദേശിയാണ് സന്തോഷ് ഷെട്ടി. ഗാന്ധിനഗറിൽ ഹോട്ടൽ നടത്തുകയായിരുന്നു ഇയാൾ. സ്ഥിരമായി മദ്യപിക്കുന്ന സന്തോഷ് ദിവസവും ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.
മർദ്ദനം
വ്യാഴാഴ്ച രാത്രിയും സന്തോഷ് അന്നപൂർണയെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഉപദ്രവം സഹിക്കാതെയായപ്പോൾ ഭർത്താവിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് അന്നപൂർണ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു. വെള്ളിയാഴ്ച രാവിലെ മുറി തുറന്നപ്പോഴും സന്തോഷ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
തടികഷ്ണം കൊണ്ട്.
സന്തോഷ് ആക്രമണം തുടർന്നപ്പോൾ അന്നപൂർണ സുഹൃത്തായ പ്രകാശിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് തടികഷ്ണം ഉപയോഗിച്ച് സന്തോഷിനെ മാരകമായി മർദ്ദിച്ചു. സന്തോഷിന്റെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും മാരകമായി പരുക്കേറ്റിട്ടുണ്ട്.
ആശുപത്രിയിലേക്ക്
ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ പ്രകാശും അന്നപൂർണയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി കേസെടുത്തത്.
പ്രകാശിനെ രക്ഷിക്കാൻ
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പ്രകാശിനെ രക്ഷിക്കാനായിരുന്നു അന്നപൂർണയുടെ ശ്രമം. ഭർത്താവിന്റെ പീഡനം സഹിക്കാതെയായപ്പോൾ ആക്രമിക്കുകയായിരുന്നുവെന്നും തനിച്ചാണ് ഉപദ്രവിച്ചതെന്നും അന്നപൂർണ പറഞ്ഞു. കുട്ടികൾ പറഞ്ഞത് പ്രകാരം കുരുമുളക് സ്പ്രേ അടിച്ച ശേഷമാണ് സന്തോഷിനെ കീഴ്പെടുത്തിയതെന്നും ഇവർ പറഞ്ഞു.
കള്ളം പൊളിഞ്ഞു
അന്നപൂർണയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ സത്യം പുറത്താവുകയായിരുന്നു. സന്തോഷിനെ കൊല്ലാൻ ഇരുവരും നേരത്തെ പദ്ധതിയിട്ടിരുന്നു. സാഹചര്യം ഒത്തു വന്നപ്പോൾ കൃത്യം നടത്തുകയായിരുന്നുവെന്നും പോലീസിന് ബോധ്യമായി.
പരിചയം
കുന്താപുര സ്വദേശിയായ പ്രകാശ് അടുത്തിടെയാണ് ജോലി തേടി ബെംഗളൂരുവിലെത്തുന്നത്. അന്നപൂർണയുടെയും പ്രകാശിന്റെയും അച്ഛൻമാർ സുഹൃത്തുക്കളായിരുന്നതിനാൽ ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നു. സന്തോഷ് അന്നപൂർണയെ പീഡിപ്പിക്കുന്ന വിവരം പ്രകാശിന് മുൻപെ അറിയാമായിരുന്നു. പീഡനം സഹിക്കാതെ വന്നപ്പോൾ ഇരുവരും ചേർന്ന് സന്തോഷിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.
19കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; പ്രതിഷേധം ഫലം കണ്ടു, സൈനികന് അറസ്റ്റില്‍
ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും; കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ....