ദില്ലിയിൽ പ്രിയങ്ക ഗാന്ധിക്ക് വീടില്ല,വീട് തേടി നെട്ടോട്ടം, സർക്കാർ വീടൊഴിയാൻ ഇനി ദിവസങ്ങൾ
ദില്ലി: വര്‍ഷങ്ങളായി താമസിച്ച് വരുന്ന ദില്ലിയിലെ ലോദി എസ്‌റ്റേറ്റിലെ ബംഗ്ലാവില്‍ നിന്നും പ്രിയങ്ക ഗാന്ധിയോട് താമസം മാറാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഓഗസ്റ്റ് 1ന് മുന്‍പ് സര്‍ക്കാര്‍ വസതി ഒഴിഞ്ഞില്ലെങ്കില്‍ നടപടിയുണ്ടാകും എന്നാണ് നോട്ടീസ്.
ഉത്തര്‍ പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രിയങ്ക ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറാനാണ് തീരുമാനം. എന്നാല്‍ ദില്ലിയില്‍ പ്രിയങ്കയ്ക്ക് നിലവില്‍ വീടില്ല. പ്രിയങ്കയ്ക്ക് ദില്ലിയില്‍ വീട് തേടിയുളള ഓട്ടത്തിലാണ് കോണ്‍ഗ്രസ്.
വീടൊഴിയാൻ നോട്ടീസ്
2019ലാണ് പ്രിയങ്ക ഗാന്ധി അടക്കമുളള ഗാന്ധി കുടുംബത്തിനുണ്ടായിരുന്ന എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്. പകരം എസെഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഇത് ചൂണ്ടാക്കാട്ടിയാണ് സര്‍ക്കാര്‍ വസതി ഒഴിയണം എന്ന് നിര്‍ദേശിച്ച് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോദി എസ്റ്റേറ്റിലെ വസതി ഒഴിയാനുളള നീക്കങ്ങള്‍ പ്രിയങ്ക ഗാന്ധി ആരംഭിച്ചിട്ടുണ്ട്.
സോണിയയുടെ വീട്ടിലേക്ക്
വീട്ടില്‍ നിന്നും സാധനങ്ങള്‍ പാക്ക് ചെയ്യാനും മാറ്റാനും ആരംഭിച്ചിട്ടുണ്ട്. 10, ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്കാണ് പ്രിയങ്കയുടെ ചില സാധനങ്ങള്‍ മാറ്റിയിരിക്കുന്നത്. അമ്മയുടെ വീട്ടിലേക്ക് ദില്ലിയിലുളളപ്പോഴുളള താമസം മാറ്റാനാണോ പ്രിയങ്ക ഗാന്ധി ആലോചിക്കുന്നത് എന്നത് വ്യക്തമല്ല.
ലഖ്‌നൗവില്‍ വീട് തയ്യാർ
എന്നാല്‍ മുതിര്‍ന്ന മക്കളും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ഉളള സ്ഥിതിക്ക് പ്രിയങ്ക അമ്മയുടെ വീട്ടിലേക്ക് മാറിയേക്കില്ല എന്നാണ് കരുതുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്ന പ്രിയങ്കയ്ക്ക് വേണ്ടി ലഖ്‌നൗവില്‍ വീട് തയ്യാറായിക്കഴിഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ അമ്മായി ആയ ഷീല കൗളിന്റെ വീടാണ് പ്രിയങ്കയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആവേശം
ലഖ്‌നൗവിലേക്ക് താമസം മാറുന്നതോടെ ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ പ്രിയങ്കയ്ക്ക് സാധിക്കും. പ്രിയങ്ക കൂടുതല്‍ സമയം ഉത്തര്‍ പ്രദേശില്‍ സമയം ചെലവഴിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആവേശമാകും. എന്നാല്‍ ദില്ലിയില്‍ തിരിച്ച് എത്തുമ്പോള്‍ താമസിക്കാന്‍ വീടില്ല എന്നതാണ് ഒരു പ്രശ്‌നം. ദില്ലിയില്‍ പ്രിയങ്കയ്ക്കായി വീടന്വേഷണം തകര്‍ക്കുകയാണ്.
ഛത്തര്‍പൂരില്‍ ഫാം ഹൗസ്
റോബര്‍ട്ട് വാദ്രയ്ക്ക് ദില്ലിയിലെ സുഖ്‌ദേവ് വിഹാറില്‍ സ്വന്തമായി ഓഫീസുണ്ട്. സുഖ്‌ദേവ് വിഹാറിന് സമീപത്തായിട്ടായിരിക്കും പ്രിയങ്കയുടെ പുതിയ വീട് എന്നാണ് സൂചനകള്‍. ഗാന്ധി കുടുംബത്തിന് ഛത്തര്‍പൂരില്‍ സ്വന്തമായി ഫാം ഹൗസുണ്ട്. എന്നാല്‍ ഇത് വളരെ വിരളമായി മാത്രമേ ഗാന്ധി കുടുംബത്തിലുളളവര്‍ ഉപയോഗിക്കാറുളളൂ.
എങ്ങോട്ട് മാറും
ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഫാം ഹൗസ്. ഇവിടേക്ക് പ്രിയങ്ക താമസം മാറിയേക്കുമോ എന്നുറപ്പില്ല. അതല്ല കുടുംബത്തിനൊപ്പം ഗുഡ്ഗാവിലേക്ക് താമസം മാറാനാണോ പ്രിയങ്കയുടെ തീരുമാനം എന്നതും വ്യക്തമല്ല. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് താല്‍ക്കാലികമായി സോണിയാ ഗാന്ധിയുടെ വസതിയില്‍ ആയിരിക്കും പ്രിയങ്ക താമസിച്ചേക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.