ലോകം ഉറങ്ങുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ന്നു, ആ ദിനം ആഗസ്റ്റ് 15 ആയതിന് പിന്നിൽ
Recommended Video
ദില്ലി: ലോകത്തിലെ വന്‍ ശക്തികളുടെ നിരയിലേക്ക് ഇന്ന് ഇന്ത്യ കുതിക്കുകയാണ്. ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാന്‍ തയ്യാറെടുക്കുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നത് ഒറ്റ രാത്രി കൊണ്ടല്ല. പുതിയ ഇന്ത്യയുടെ തുടക്കം അടിമത്തത്തോട് പോരടിച്ച് ഈ രാജ്യം നേടിയ സ്വാതന്ത്ര്യത്തോട് കൂടിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ആയിരങ്ങള്‍ ചോരയും വിയര്‍പ്പും ഒഴുക്കിയതിന്റെ വലിയ ചരിത്രമുണ്ട് പറയാന്‍. വര്‍ഷങ്ങള്‍ നീണ്ട വിദേശ ഭരണം അവസാനിപ്പിച്ച് 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ലോകത്തിന് മുന്നില്‍ സ്വാതന്ത്ര പ്രഖ്യാപനം നടത്തി.
ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നു എന്നാണ് സ്വാതന്ത്യം പ്രഖ്യാപിച്ച് കൊണ്ട് പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്രു അന്ന് അര്‍ദ്ധരാത്രിയില്‍ പ്രസംഗിച്ചത്. ദില്ലിയിലെ ചുവപ്പ് കോട്ടയില്‍ അന്ന് അര്‍ധരാത്രി നെഹ്രു പതാക ഉയര്‍ത്തി. രാജ്യം ഇന്നും ആ പതിവ് ആവര്‍ത്തിക്കുന്നു. ഇക്കുറി ഇന്ത്യ 73ാം സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്.
സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുന്നതിന് പിന്നിലൊരു ചരിത്രമുണ്ട്. 1948 ജൂണ്‍ 30 ഇന്ത്യയ്ക്ക് സ്വാതന്ത്രം നല്‍കാന്‍ ആയിരുന്നു ലോര്‍ഡ് മൗണ്ട്ബാറ്റണിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് പാര്‍ലമെന്റ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടിത് മാറി. 1947 ജൂലൈ നാലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പൊതുസഭയില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ അവതരിപ്പിക്കപ്പെട്ടു. ഓഗസ്റ്റ് 15ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാനുളള തീരുമാനവുമായി ബില്‍ പാസ്സായി.
ഇന്ത്യയെന്നും പാകിസ്താനെന്നും രാജ്യത്തെ രണ്ടായി വിഭജിക്കാനുളള വ്യവസ്ഥകളും ബില്ലില്‍ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ച് ജപ്പാന്‍ സഖ്യസേനയ്ക്ക് മുന്നില്‍ കീഴടങ്ങിയ ദിവസമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തിരഞ്ഞെടുക്കാൻ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. അങ്ങനെ ഒരു വെള്ളിയാഴ്ച, രാജ്യം വെട്ടി മുറിക്കപ്പെട്ടതിന്റെയും കലാപങ്ങളുടേയും രക്തച്ചൊരിച്ചിലിന്റെയും വേദനകളുടെ നടുവിൽ ഇന്ത്യ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.