മൂന്നായി 'പിളർന്ന' കോൺഗ്രസ്! തികഞ്ഞ പരാജയം, മൂന്ന് കാരണങ്ങൾ, രാഹുലിനും സോണിയയ്ക്കും പിന്നിലെ കൈകൾ!
ദില്ലി: 2019ല്‍ കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തില്‍ വന്നതിന് പിന്നാലെ സംഘപരിവാര്‍ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കി തുടങ്ങുകയാണ് ബിജെപി ചെയ്തത്. കശ്മീരും മുത്തലാഖും പൗരത്വ ഭേദഗതി നിയമവും അടക്കമുളള അജണ്ടകള്‍ അമിത് ഷായും മോദിയും പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു.
രാജ്യത്തെ സാമ്പത്തിക ചര്‍ച്ച അടക്കമുളള പ്രശ്‌നങ്ങള്‍ക്കപ്പുറം ചര്‍ച്ചകള്‍ ഹിന്ദു-മുസ്സീം കേന്ദ്രീകൃതമായി. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് കാലം കോണ്‍ഗ്രസിന് വലിയ അവസരമാണ് തിരിച്ച് വരവിന് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സോണിയയും രാഹുലും പ്രിയങ്കയും എന്ന മട്ടില്‍ മൂന്നായി പിരിഞ്ഞിരിക്കുന്ന കോണ്‍ഗ്രസിന് പോകേണ്ട ദിശയേതെന്ന് അറിയാത്ത സ്ഥിതിയാണ്.
പാവങ്ങള്‍ക്കൊപ്പമുളള പാര്‍ട്ടി
കോണ്‍ഗ്രസിന് ഇതൊരു മികച്ച അവസരമാണ്. പാവങ്ങള്‍ക്കൊപ്പമുളള പാര്‍ട്ടി എന്ന ഇമേജ് അടിവരയിട്ടുറപ്പിക്കാനുളള അവസരം. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ ഉളള പാവങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവിട്ടിരിക്കുകയാണ് എന്നൊരു പൊതുവികാരം ജനത്തിനിടയിലുണ്ട്. എന്നാല്‍ ഇതൊരു മികച്ച രാഷ്ട്രീയ അവസരമാക്കുന്നതില്‍ പാര്‍ട്ടി പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് അനൗദ്യോഗിക കോണ്‍ഗ്രസുകൾ
കോണ്‍ഗ്രസിന്റെ ഈ പരാജയത്തിന് മൂന്ന് കാരണങ്ങളാണ് ഉളളത്. അതിലൊന്ന് ഇന്ന് കോണ്‍ഗ്രസിനുളളില്‍ തന്നെ വേറെ മൂന്ന് അനൗദ്യോഗിക കോണ്‍ഗ്രസുകളുണ്ട് എന്നതാണ്. സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസ് (എസ്), രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് (ആര്‍), പ്രിയങ്ക ഗാന്ധിയുടെ കോണ്‍ഗ്രസ് (പി) എന്നിവയാണവ. മൂന്ന് പേരും മൂന്ന് വഴിക്കാണ് പ്രവര്‍ത്തനങ്ങള്‍.
മൂന്ന് വഴിക്ക്
തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിന്റെ പണം കോണ്‍ഗ്രസ് നല്‍കുമെന്ന് സോണിയ പ്രഖ്യാപിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി അതേറ്റെടുത്ത് ട്വീറ്റ് ചെയ്യുന്നില്ല. മറുവശത്ത് രാഹുല്‍ തനിച്ച് വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ കോണ്‍ഗ്രസിലെ അധികം പ്രമുഖ നേതാക്കളാരും തന്നെ റീട്വീറ്റ് ചെയ്യാറില്ല.
രാഷ്ട്രീയത്തില്‍ പ്രചാരണം മറന്നു
പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശില്‍ തന്റെ വഴിക്ക് നീങ്ങുന്നു. കോണ്‍ഗ്രസിന്റെ മൂന്ന് മുഖങ്ങളായ നേതാക്കളും മൂന്ന് വഴിക്കാണ് പ്രവര്‍ത്തനങ്ങള്‍ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല രാഷ്ട്രീയത്തില്‍ പ്രാചാരണം എന്താണെന്നത് കോണ്‍ഗ്രസ് അപ്പാടെ മറന്ന് പോയിരിക്കുന്നു എന്നതാണ് രണ്ടാമത്തെ കാരണം. തൊഴിലാളികള്‍ക്ക് ടിക്കറ്റിന്റെ പണം നല്‍കുമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം മികച്ചതായിരുന്നു.
മുന്നോട്ട് കൊണ്ട് പോകുന്നില്ല
പക്ഷേ അതൊരു മികച്ച ക്യാംപെയ്‌നാക്കി മുന്നോട്ട് കൊണ്ട് പോകുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. കോണ്‍ഗ്രസ് എത്ര പേര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്ത് ചെയ്തു എന്ന് തുടങ്ങി വ്യാപക പരസ്യം കൊടുക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അതുപോലെ തന്നെ രാഹുല്‍ ഗാന്ധി രഘുറാം രാജനുമായും അഭിജിത് ബാനര്‍ജിയുമായും സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി.
വേണ്ടി വന്നത് 50 ദിവസങ്ങൾ
എന്നാല്‍ ആ ചര്‍ച്ചയ്ക്ക് ശേഷം എന്ത് സംഭവിച്ചു, എന്താണ് ഫലം ഉണ്ടായത്, എന്താണ് ഫോളോ അപ് ഉണ്ടായത് എന്നൊന്നും എവിടെയുമില്ല. ഉത്തര്‍ പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കിയ പ്രിയങ്ക ഗാന്ധിക്കും ചെറുതല്ലാതെ പാളി. കാല്‍നടയായി ഗ്രാമങ്ങളിലേക്ക് കിലോമീറ്ററുകളോളം നടന്ന് പോകുന്ന തൊഴിലാളികളെ ചെന്ന് കാണാന്‍ രാഹുലിന് വേണ്ടി വന്നത് 50 ദിവസങ്ങളാണ്.
ഉത്തർപ്രദേശിൽ പ്രിയങ്ക
ഉത്തര്‍ പ്രദേശില്‍ താന്‍ മുന്നില്‍ നിന്ന് നയിക്കേണ്ട ഇടത്താണ് പ്രിയങ്ക ഗാന്ധി തന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ഇറക്കിയത്. ബസുകള്‍ തടഞ്ഞ് വെച്ചപ്പോള്‍ അതിര്‍ത്തിയിലേക്ക് ചെല്ലേണ്ടത് പ്രിയങ്ക ആയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷനടക്കം അറസ്റ്റിലായി. രാഹുലും പ്രിയങ്കയും സോണിയയും പാര്‍ട്ടിയാല്‍ അല്ല നയിക്കപ്പെടുന്നത്, പകരം തങ്ങളുടെ സഹായ സംഘത്തിനാലാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് കോണ്‍ഗ്രസിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് തെല്ലും സഹായിക്കുന്നുമില്ല.
പിന്നിൽ ഇവർ
സോണിയാ ഗാന്ധിയുടെ വലംകൈ മുതർന്ന നേതാവ് അഹമ്മദ് പട്ടേലാണ്. സോണിയാ ഗാന്ധിയുടെ തീരുമാനങ്ങൾക്ക് പിറകിലെല്ലാം അഹമ്മദ് പട്ടേലുണ്ട്. രാഹുൽ ഗാന്ധിക്ക് ഉപദേശകരായി സോഷ്യൽ മീഡിയ തലവൻ രോഹൻ ഗുപ്ത അടക്കമുളള ഒരു സംഘം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ ടീമിന്റെ കണ്ടെത്തലുകൾ രാഹുലിനെ നക്ഷത്രമെണ്ണിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നയിക്കുന്നത് വലംകൈ ആയ സന്ദീപ് സിംഗ് ആണ്. മൂന്ന് പേരും മൂന്ന് വഴിക്ക് പോകുമ്പോൾ കോൺഗ്രസ് പാർട്ടി ദിക്കറിയാത്ത മട്ടിൽ മുന്നോട്ട് പോവുകയാണ്.