യുപിഎ ദേശീയ സുരക്ഷയെ വച്ച് കളിച്ചു, ഇസ്രത് ജഹാന്‍ കേസ് എത്ര ഗുരുതരമാണെന്ന് അറിഞ്ഞിട്ടും
ദില്ലി: 2004ല്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, കേസ് എത്ര അപകടം നിറഞ്ഞതാണെന്നറിഞ്ഞിട്ടും യുപിഎ സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന സംഭവമായിട്ടും യുപിഎ പല രാഷ്ട്രീയ നേട്ടത്തിനും വേണ്ടി കളിക്കുകയാണ്. സംഭവത്തില്‍ ഗുജറാത്ത് പോലീസിനെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
ഇതിനിടിയില്‍, കോടതിയില്‍ നല്‍കാനുള്ള സത്യവാങ്മൂലം തന്നെ മറികടന്ന് ചിദംബരം മാറ്റിയെഴുതിയെന്ന് കഴിഞ്ഞ ദിവസം ജി.കെ പിള്ള വെളിപ്പെടുത്തുകയുണ്ടായി. 2001ല്‍ പാര്‍ലമെന്റ് ആക്രമണവും 2008ല്‍ മുംബൈ ആക്രമണവും നടന്നതിനിടയിലാണ് ഇസ്രത് ജഹാന്‍ കൊല്ലപ്പെടുന്നത്. രണ്ട് ആക്രമണത്തിനുമിടയില്‍ വന്ന ഗൗരവകരമായ ഇസ്രത് ജഹാന്‍ കേസ് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കണ്ടില്ലെന്നു വെക്കുകയായിരുന്നു.
ഇതിനിടയില്‍ 2004 ജൂണ്‍ 26ന് ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ ഷാഹിദ് മുഹമ്മദിനെ ജമ്മു-കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്രത് ജഹാന്‍ കൊല്ലപ്പെട്ട് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളെ പിടികൂടുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടെ ഇയാള്‍ മൂന്ന് ഭീകരരെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ശ്രീനഗറിലില്‍ നിന്നുള്ള ഒരാളും അഹമ്മദാബാദില്‍ നിന്നുള്ള രണ്ടു പേരെയും കുറിച്ചാണ് ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, വ്യക്തമായ വിവരങ്ങള്‍ പോലീസിന് ഇതുവരെ കണ്ടെത്താനുമായിട്ടില്ല.
2004ആണ് ഇസ്രത് ജഹാന്‍ ഉള്‍പ്പെടെ നാലുപേര്‍ ഗുജറാത്ത് പോലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട നാലുപേരും ഭീകരരായിരുന്നുവെന്നാണ് പറയുന്നത്. ഇതിനിടയില്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലി ഇസ്രത് ജഹാന് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ സംഭവത്തില്‍ എന്താണ് സത്യാവസ്ഥ എന്നത് ഇതുവരെ തെളിഞ്ഞിട്ടുമില്ല. തുടര്‍ന്ന് വിചാരണയും സസ്‌പെന്‍ഷനും നേരിടുന്ന ഗുജറാത്ത് പോലീസുകാര്‍ക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യവും ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ ഡിഐജി വന്‍സാര ഉള്‍പ്പെടെയുള്ള പോലീസുകാര്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. ഭീകരരെ കൊല്ലുന്നത് ഇന്ത്യന്‍ നിയമപ്രകാരം തെറ്റല്ല. അതുകൊണ്ടുതന്നെ ഗുജറാത്ത് പോലീസുകാര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കോടതിക്ക് മുന്‍പാകെ സത്യാവസ്ഥ മറച്ചുവെച്ച് തെറ്റായ സത്യവാങ്മൂലം ഫയല്‍ ചെയ്തതിന് അന്നത്തെ ആഭ്യന്തരമന്ത്രിക്കും സിബിഐ ഡയറക്ടര്‍ക്കുമെതികെ കോടതിയലക്ഷ്യ നടപടി വേണമെന്നുള്ള ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ കാരണങ്ങളാലാണ് ഇസ്രത് ജഹാന്‍ കേസിലെ സത്യവാങ്മൂലം തിരുത്തിയതെന്നും പറയപ്പെടുന്നു.