കേന്ദ്ര ബജറ്റ്; ധനകാര്യമന്ത്രാലയം കനത്ത സുരക്ഷയില്‍, നിയന്ത്രണങ്ങള്‍ ഇങ്ങനെ !!
ദില്ലി: ഫിബ്രവരി ഒന്നിനാണ് മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന വർഷത്തേക്കുള്ള രാജ്യത്തിന്റെ സാമ്പത്തിക പ്രവചനങ്ങളും നിലവിലെ സാമ്പത്തിക വർഷത്തെ അവലോകനവും നിർവചിക്കുന്നതാകും കേന്ദ്ര ബജറ്റ്. വലിയ ഒരുക്കങ്ങളാണ് ബജറ്റിനായി ധനമന്ത്രാലയത്തില്‍ നടക്കുന്നത്.
ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന് പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്
കര്‍ശന സുരക്ഷ
ഇന്റലിജൻസ് ബ്യൂറോ (ഐബി), ദില്ലി പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയാണ് മന്ത്രാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. നവംബർ മാസം മുതൽ തന്നെ ഇവിടെ സുരക്ഷ ഏര്‍പ്പെടുത്തും. അതേസമയം ബജറ്റ് അവതരണത്തിന്റെ ഒരുമാസം മുന്‍പ് ജനവരി മാസത്തോടെ ഇവിടെ സുരക്ഷ ശക്തമാക്കി.
ഹല്‍വ സെറിമണി
ഹല്‍വ സെറിമണിയോട് കൂടിയാണ് ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുക. പാചകം ചെയ്ത ഹല്‍വ ധനമന്ത്രാലയത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കും.അതിനുശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ ബജറ്റുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുന്നത്.. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും ഈ ദിവസങ്ങളില്‍ വീട്ടില്‍ പോകാന്‍ പോലും അനുവാദമില്ല. ബജറ്റ് അവതരണം കഴിയും വരെ ഈ നിയന്ത്രണം തുടരും.
ബ്ലൂ ഷീറ്റ്
ബജറ്റിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്ലൂ ഷീറ്റ് അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുക. ധനമന്ത്രിക്ക് പോലും ഈ രേഖകള്‍ സൂക്ഷിക്കാനുള്ള അധികാരമില്ല. ബഡ്ജറ്റ് ജോയിന്‍ സെക്രട്ടറിക്കാണ് ഈ രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല. ബ്ലൂ ഷീറ്റിന്റെ ആദ്യ ഡ്രാഫ്റ്റ് ബജറ്റിന് ഏതാനും ആഴ്ചകൾക്ക് മുമ്പാകും നിര്‍മ്മിക്കുക.
അനുവാദമില്ല
ഹൽവ സെറിമണിക്ക് ശേഷം നോർത്ത് ബ്ലോക്കിന്റെ ബേസ്മെന്റിൽ രണ്ട് പ്രിന്റിംഗ് പ്രസ്സുകൾ ഉള്ള സ്ഥലത്ത് 100 ഉദ്യോഗസ്ഥരെ പാര്‍പ്പിക്കും. ഇവരാണ് പ്രിന്റിങ്ങ്, പ്രൂഫ് റീഡിങ്ങ്, വിവര്‍ത്തനം എന്നിവ നടത്തുക. എല്ലാ സൗകര്യങ്ങളും ഉദ്യോഗസ്ഥര്‍ക്കായി ഇവിടെ ഏര്‍പ്പെടുത്തും. ഇവര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുവാദം ലഭിക്കുകയുള്ളൂ.
ധനമന്ത്രിക്ക് മാത്രം
ഈ സാഹചര്യത്തില്‍ ഫോണ്‍ ചെയ്യണമെങ്കില്‍ പോലും ഒരു ഇന്റലിജെന്‍സ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മാത്രമേ സാധിക്കുകയുള്ളൂ. ധനമന്ത്രിക്ക് മാത്രമേ ഈ മുറികളില്‍ എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനുള്ള അനുമതി ഉള്ളൂ. അതേസമയം മൊബൈല്‍ ഫോണ്‍ ഇല്ലാതെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കു.
സൂക്ഷ്മ നിരീക്ഷണം
ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമേ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തയ്യാറാക്കുകയുള്ളൂ. ജനുവരി തുടക്കം മുതൽ നോർത്ത് ബ്ലോക്കില്‍ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തും. നോര്‍ത്ത് ബ്ലോക്കിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ ശക്തമായ എക്സറെ സ്കാനിങ്ങ് സംവിധാനങ്ങളും ഇവിടെ ഐബി ഏര്‍പ്പെടുത്തും. മൊബൈല്‍ ജാമറുകളും സജ്ജമാക്കിയിട്ടുണ്ടാകും. . മുതിർന്ന ഉദ്യോഗസ്ഥരുടേത് ഉള്‍പ്പെടെയുള്ള ഇന്റർനെറ്റ് കണക്ഷനുകൾ കട്ട് ചെയ്യും. ലാൻഡ്ലൈനുകളിലൂടെയുള്ള ഫോൺ കോളുകള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കും.