എസ്പിജി സുരക്ഷ പിൻവലിക്കൽ: കേന്ദ്രത്തിന് ലാഭം കോടികൾ, കേന്ദ്രത്തിന്റെ പുനപരിശോധനാ നീക്കം നിർണായകം!!
Recommended Video
ദില്ലി: ഗാന്ധി കുടുംബത്തിന് ദീര്‍ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. കേന്ദ്രസർക്കാരിന്റെ സുരക്ഷാ പുനഃപരിശോധനാ യോഗത്തിലാണ് എസ്പിജി സുരക്ഷ നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തിട്ടുള്ളത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനായ റോയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. എന്നാൽ സിആർപിഎഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ ഗാന്ധി കുടുംബത്തിന് ലഭിക്കും.
ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു... ഇനി സെഡ് പ്ലസ് സുരക്ഷ, തീരുമാനം ഇങ്ങനെ
2019ലാണ് കേന്ദ്രസർക്കാർ എസ്പിജി സുരക്ഷയ്ക്കായി അനുവദിക്കുന്ന തുക കേന്ദ്രസർക്കാർ ഉയർത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 411.68 കോടിയായിരുന്ന തുകയാണ് 2019-20 വർഷത്തിൽ 535 കോടിയാക്കി ഉയർത്തിയത്. 2004നും 2013നും ഇടയിൽ കേന്ദ്രസർക്കാർ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷയ്ക്കായി ചെലവഴിച്ചത് 1,800 കോടി രൂപയാണ്. മൻമോഹൻ സിംഗ്, അടൽബിഹാരി വാജ് പേയ് എന്നിവരുടെ എസ്പിജി സുരക്ഷയ്ക്കായി കേന്ദ്രം ചെലവിട്ട തുകയും ഇതിൽ ഉൾപ്പെടുന്നു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് നൽകിവന്നിരുന്ന എസ്പിജി സുരക്ഷയും നേരത്തെ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. 2017 മുതലാണ് സോണിയാ ഗാന്ധി ഉൾപ്പെട്ടെയുള്ള പ്രമുഖരുടെ എസ്പിജി സുരക്ഷ സംബന്ധിച്ച് പരിശോധനകൾ ആരംഭിച്ചത്. സുരക്ഷയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ തോത് കുത്തനെ ഉയർന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം. ഇതോടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിന് വേണ്ടിയാണ് എസ്പിജി സുരക്ഷ സംബന്ധിച്ച് പുനപരിശോധനകൾ ആരംഭിച്ചത്.
പ്രധാനമന്ത്രിമാരുടെയും മുൻ പ്രധാനമന്ത്രിമാരുടേയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 1985ൽ രാജ്യത്ത് എസ്പിജി സുരക്ഷ ഏർപ്പെടുത്തിയത്. പ്രധാമന്ത്രിമാരിൽ ചിലർക്കുള്ള ഭീഷണി കണക്കിലെടുത്തായിരുന്നു കേന്ദ്രനീക്കം. 2017ൽ എസ്പിജി സുരക്ഷയുള്ളവരുടെ പട്ടികയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഭാര്യ ഗുർശരൺ കൌറും ഉൾപ്പെട്ടു. മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ് പേയ് മകൾ നമിത ഭട്ടാചാര്യ, കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ഉൾപ്പെട്ടു.