മധ്യപ്രദേശില്‍ ബിജെപിയ്ക്ക് പണി കൊടുത്തത് ശരിക്കും കോണ്‍ഗ്രസ് അല്ല... പിന്നെ? അത് നോട്ടയാണ്... നോട്ട
ഭോപ്പാല്‍: മധ്യപ്രദേശ് നഷ്ടപ്പെടുക എന്ന് വച്ചാല്‍ ഏത് പാര്‍ട്ടിയെ സംബന്ധിച്ചായാലും അത് വലിയ നഷ്ടം തന്നെയാണ്. ഹിന്ദി ഹൃദയഭൂമി കൈയ്യിലില്ലാതെ ഇന്ത്യ മൊത്തം നേടിയിട്ട് എന്ത് കാര്യം എന്ന രീതിയിലാണ് പലപ്പോഴും ചര്‍ച്ചകള്‍.
ശിവരാജ് സിംഗ് ചൗഹാന് 4337ന്റെ ശാപം, കോൺഗ്രസിന്റെ ഭാഗ്യവും! മധ്യപ്രദേശ് നഷ്ടപ്പെട്ടതിനുളള കാരണം 4337!
എന്തായാലും ബിജെപിയ്ക്ക് മധ്യപ്രദേശ് നഷ്ടമായിക്കഴിഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കോണ്‍ഗ്രസ്സിനെ അടുപ്പിക്കാതെ ഭരണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ബിജെപി. ഇത്തവണ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ ആയില്ലെന്ന ഏക ആശ്വാസം മാത്രമാണ് ബിജെപിയ്ക്കുള്ളത്.
സത്യത്തില്‍ കോണ്‍ഗ്രസ് വലിയ നേട്ടം ഒന്നും മധ്യപ്രദേശില്‍ ഉണ്ടാക്കിയിട്ടില്ല എന്ന് തന്നെ പറയാം. കോണ്‍ഗ്രസ്സിനേക്കാള്‍ ബിജെപിയ്ക്ക് പാരയായത് 'നോട്ട' ആയിരുന്നു. വോട്ടുകളുടെ കണക്കെടുത്താല്‍, ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനത്തില്‍ നോട്ട അഞ്ചാമതാണ്.
22 മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് കിട്ടിയ വോട്ട് ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ ആയിരുന്നു എന്ന് കൂടി ഓര്‍ത്താല്‍, അത് എത്രത്തോളം നിര്‍ണായകമായിരുന്നു എന്ന് വ്യക്തമാകും. ആകെ 5.4 വോട്ടുകളാണ് നോട്ടയില്‍ വീണത്. അത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 1.4 ശതമാനം വരും.
ഏറ്റവും ചെറിയ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത് ഗ്വാളിയോര്‍ സൗത്ത് മണ്ഡലത്തില്‍ ആയിരുന്നു. വെറും 121 വോട്ടിന്റെ ഭൂരിപക്ഷം ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്. നോട്ടയ്ക്ക് ഇവിടെ കിട്ടിയത് 1550 വോട്ടുകള്‍ ആയിരുന്നു. മുന്‍ ധനമന്ത്രി ജയന്ത് മലയ്യ ദമോയില്‍ തോറ്റത് 799 വോട്ടുകള്‍ക്കായിരുന്നു. ഇവിടെ നോട്ടയ്ക്ക് കിട്ടിയത് 1,299 വോട്ടുകളും. ജബല്പൂരില് മുന്‍ ആരോഗ്യ മന്ത്രി ശരദ് ജെയിന് തോറ്റത് 578 വോട്ടുകള്‍ക്കായിരുന്നു. ഇവിടെ നോട്ട നേടിത.യ് 1,299 വോട്ടുകളും.
ബുര്‍ഹാന്‍പൂരിലെ ഫലം ആണ് ശരിക്കും അത്ഭുതപ്പെടുത്തുന്നത്. വനിത ശിശുവികസന മന്ത്രി അര്‍ച്ചന ചിറ്റ്നിസ് ആയിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. 5,120 വോട്ടുകള്‍ക്കായിരുന്നു പരാജയം. എന്നാല്‍ ഇവിടെ നോട്ട നേടിയത് 5,700 വോട്ടുകളും!
ബിജെപിയ്ക്ക് മാത്രമല്ല നോട്ട കൊണ്ട് പണി കിട്ടിയിട്ടുള്ളത്. തിമാര്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിജിത്ത് സാഹ പരാജയപ്പെട്ടത് 2,213 വോട്ടുകള്‍ക്കായിരുന്നു. ഇവിടെ നോട്ടയ്ക്ക് 4,084 വോട്ടുകള്‍ ലഭിച്ചു. നാഗോഡില്‍ യാദവേന്ദ്ര സിങ് 1,234 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ നോട്ടയ്ക്ക് 2,301 വോട്ടുകള്‍ ലഭിച്ചു.