കൊറോണക്കിടെ ദുരന്ത കാറ്റ്!! മരണത്തിന് വിട്ടുകൊടുക്കാതെ ഒഡീഷ, ഭരണ നൈപുണ്യത്തിന്റെ മികവ്
ഭുവനേശ്വര്‍: കൊറോണ വ്യാപന ഭീതി രാജ്യമെങ്ങും നിലനില്‍ക്കെയാണ് തിരിച്ചുവരവിന്റെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി കഴിഞ്ഞാഴ്ച ഉംപുന്‍ ചുഴലിക്കാറ്റ് വന്നത്. കൂടുതല്‍ നാശം വിതച്ചത് പശ്ചിമ ബംഗാളിലും ഒഡീഷയിലുമായിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നു. 70 ലധികം പേര് മരിക്കുകയും ചെയ്തു.
എന്നാല്‍ അതേ കാറ്റ് നാശം വിതച്ച ഒഡീഷയില്‍ ഒരാള്‍ പോലും മരിച്ചില്ല. പഴുതടച്ച രക്ഷാമാര്‍ഗങ്ങള്‍ ഒരുക്കുന്നതില്‍ ഒഡീഷ ഭരണകൂടം വിജയിച്ചുവെന്നതാണ് സത്യം. എങ്ങനെയാണ് ഒഡീഷ സര്‍ക്കാരിന് പ്രകൃതി ക്ഷോഭത്തെ മറികടക്കാന്‍ സാധിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്...
1999ലെ ദുരന്തം
1999ല്‍ ഒഡീഷയെ അടിമുടി തുടച്ചുനീക്കിയ ചുഴലിക്കാറ്റടിച്ചിരുന്നു. ആയിരങ്ങളാണ് അന്ന് സംസ്ഥാനത്ത് മരിച്ചത്. എന്നാല്‍ പിന്നീട് ഒഡീഷയില്‍ ഒട്ടേറെ ചുഴലിക്കാറ്റും പ്രകൃതി ദുരന്തങ്ങളുമുണ്ടായെങ്കിലും ഈ ഗതി വന്നില്ല. 2000ത്തില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നവീന്‍ പട്നായികിന്റെ ഭരണ നൈപുണ്യമാണ് ഇതിന് കാരണമെന്ന് പറയാതെ വയ്യ.
ആദ്യം നടപ്പാക്കിയവയില്‍
നവീന്‍ പട്നായിക് അധികാരമേറ്റ ശേഷം ആദ്യം നടപ്പാക്കിയവയില്‍ ഒന്ന് ദുരന്ത നിവാരണ വകുപ്പ് ശക്തിപ്പെടുത്തുക എന്നതായിരുന്നു. തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന ഒഡീഷയ്ക്ക് നിര്‍ബന്ധമായിരുന്നു ഇത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ 18 മാസത്തിനിടെ ഒഡീഷ അഞ്ച് ചുഴലിക്കാറ്റുകള്‍ക്ക് സാക്ഷ്യയായി. മരണ സഖ്യ രണ്ടക്കം തൊട്ടില്ല.
കാര്യങ്ങള്‍ മറിച്ചായില്ല
ഇത്തവണ ഉംപുന്‍ ചുഴലിക്കാറ്റ് അടിച്ച വേളിയിലും കാര്യങ്ങള്‍ മറിച്ചായില്ല. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു ഒഡീഷ സര്‍ക്കാര്‍. അതുകൊണ്ടുതന്നെ മരണം റിപ്പോര്‍ട്ട് ചെയ്തില്ല. എങ്കിലും നാശനഷ്ടങ്ങളുണ്ടായി. 500 കോടി രൂപയുടെ സഹായമാണ് ഒഡീഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച
കഴിഞ്ഞ ബുധനാഴ്ചയാണ് ഒഡീഷയില്‍ ഉംപുന്‍ ചുഴലിക്കാറ്റടിച്ചത്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു കാറ്റ്. ഒട്ടേറെ മരങ്ങള്‍ കടപുഴകി. വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കാര്‍ഷിക രംഗത്തിന് കനത്ത തിരിച്ചടിയായി. മാത്രമല്ല, നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 1500 പഞ്ചായത്തുകളിലെ 45 ലക്ഷം പേര് ദുരന്തത്തിന്റെ ഇരകളായി.
മുന്നറിയിപ്പ് ലഭിച്ച വേളയില്‍
മുന്നറിയിപ്പ് ലഭിച്ച വേളയില്‍ തന്നെ ഒഡീഷ സര്‍ക്കാര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. ഒരാള്‍ക്ക് പോലും ജീവന് നഷ്ടമാകരുതെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്യോഗസ്ഥ സംഘത്തിന് പ്രത്യേക നിര്‍ദേശം നല്കി. ലക്ഷക്കണക്കിന് ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ദുരന്ത നിവാരണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും രക്ഷാ മാര്‍ഗങ്ങളെല്ലാം ഒരുക്കുകയും ചെയ്തതും ഗുണമായി.
പ്രത്യേക കേന്ദ്രങ്ങള്‍
ദുരന്ത വേളയില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കേന്ദ്രങ്ങള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതെല്ലാം ക്വാറന്റൈന് കേന്ദ്രങ്ങളാക്കാന്‍ തീരുമാനിച്ചു. ഉംപുന്‍ മുന്നറിയിപ്പ് വന്നതോടെ പകുതി കേന്ദ്രങ്ങള്‍ ദുരന്ത മുഖത്ത് നിന്ന് മാറ്റിപ്പാര്പ്പിക്കുന്നര്ക്ക് തന്നെ നീക്കിവച്ചു. ഒഡീഷ കടന്ന് കാറ്റ് ബംഗാളിലെത്തിയപ്പോള്‍ കനത്ത നാശമാണ് ബംഗാളിലുണ്ടായത്.
500 കോടി രൂപ സഹായം
ഇന്ന് ഒഡീഷയിലെ 85 ശതമാനം വൈദ്യുതിയും പുനസ്ഥാപിച്ചു. മരങ്ങളെല്ലാം റോഡില്‍ നിന്ന് നീക്കി. കേന്ദ്രസര്‍ക്കാര്‍ ഒഡീഷയ്ക്ക് 500 കോടി രൂപ സഹായം പ്രഖ്യാപിച്ചു. അതിജീവനത്തിന്റെ പാതയിലാണ് ഒഡീഷ. ആര്‍ക്കും ജീവഹാനി സംഭവിച്ചില്ല എന്നത് ഒഡീഷയ്ക്ക് എടുത്തുപറയാവുന്ന നേട്ടമാണ്.
ചത്ത നായയെ തിന്നു, റെയില്‍വെ സ്റ്റേഷനില്‍ ഭക്ഷണത്തിന് കൂട്ടത്തല്ല്... ദുരന്ത ചിത്രങ്ങള്‍ വരുന്നു
ഇറാനില്‍ കെട്ടിടത്തിന് മുകളില്‍ അര്‍ധവസ്ത്രം ധരിച്ച് കമിതാക്കളുടെ ചുംബനം; ചിത്രം വൈറല്‍, പിന്നീട്...