ബിജെപിക്ക് നെഞ്ചിടിപ്പേറ്റിയത് രാജ് താക്കറെ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷയേറുന്നു
മുബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാഹരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിനെതിരായ ശക്തമായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് വലിയ കരുത്താണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ രാജ് താക്കറെ നല്‍കുന്നത്.
4 ബിഎസ്പി, 3 ബിജെപി, ഒരു മാസത്തിനിടയില്‍ ചണ്ഡീഗണ്ഡില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് 12 പ്രമുഖ നേതാക്കള്‍
ഒരു സീറ്റില്‍ പോലും മത്സരിക്കുന്നില്ലെങ്കിലും ബിജെപിക്കെതിരെ ശക്തമായ പ്രചരണമാണ് മഹാരാഷ്ട്രയില്‍ രാജ് താക്കറെ നടത്തിയത്. ബിജെപി-ശിവസേന വോട്ടുകളില്‍ രാജ് താക്കറെയുണ്ടാക്കുന്ന വിള്ളലുകളിലൂടെ വിജയിച്ചു കയറാമെന്നാണ് കോണ്‍ഗ്രസ് സഖ്യത്തിന്‍റെ കണക്ക് കൂട്ടല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
കോണ്‍ഗ്രസ്-എന്‍സിപി
രാജ് താക്കറയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും തിരഞ്ഞെടുപ്പില്‍ ആര്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി രഹസ്യമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി ധാരണയിലെത്താന്‍ കഴിയുന്ന തരത്തിലുള്ള നീക്കങ്ങളാണ് രാജ് താക്കറെ നടത്തുന്നത്.
ശിവസേന-ബിജെപി
ശിവസേന-ബിജെപി സഖ്യത്തോടുള്ള രാജ് താക്കറുടേയും എംഎന്‍എസിന്‍റെയും ബന്ധവൈര്യം ഫലത്തില്‍ ഗുണം ചെയ്യുന്നത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനാണ്. രാജ്താക്കറയുടെ നിലപാട് പശ്ചിമ മഹാരാഷ്ട്രയിലും മറാത്ത് വാഡ മേഖലയിലുമാണ് കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് ഗുണം ചെയ്യുക.
രൂക്ഷ വിമര്‍ശനങ്ങള്‍
ശിവസേനയുമായുള്ള പിണക്കം മറന്ന് രാജ് താക്കറെ മഹാസഖ്യത്തിന്‍റെ ഭാഗമാവുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന രാജ് താക്കറെയെയാണ് തിരഞ്ഞെടുപ്പ് വേളയില്‍ കണ്ടത്.
രണ്ട് ഭീഷണികള്‍
രാജ്യത്തിന് ഭീഷണിയായി ഇന്ന് രണ്ട് പേരെയുള്ളുവെന്നും അത് നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണെന്നായിരുന്നു രാജ് താക്കറയുടെ വിമര്‍ശനം. പ്രധാനമന്ത്രിയും അമിത് ഷായും പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ച് വരെ രാഷ്ട്രീയം കളിക്കുകയാണ് .
വലിയ സജ്ജീകരണങ്ങളോടെ
സൈന്യം രാജ്യത്തിന് കാവൽ നിൽക്കുമ്പോൾ ഇവർ സൈന്യത്തെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും രാജ് താക്കറെ ആരോപിച്ചു. കാശ്മീർ മുതൽ ആധാർ കാർഡ് വരെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിലുകൾ വ്യക്തമാക്കുന്ന നരേന്ദ്ര മോദിയുടെ മുൻ കാലങ്ങളിലെ പ്രസ്താവനകളുടെ പത്ര കട്ടിംഗുകളും വീഡിയോ ക്ലിപ്പുകളും വെച്ച് വലിയ സജ്ജീകരണങ്ങളോട് കൂടിയായിരുന്നു രാജ് താക്കറയുടെ വിമര്‍ശനങ്ങള്‍.
2005ല്‍
ശിവസേനയുമായി തെറ്റിപ്പിരഞ്ഞതിന് ശേഷം 2005 ലാണ് രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിക്കുന്നത്. 2009 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് എംഎന്‍എസ് വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു.
13 സീറ്റ്
13 സീറ്റുകളായിരുന്നു 2009 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരഷ്ട്രയില്‍ എംഎന്‍എസ് നേടിയത്. രൂപീകരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ സംസ്ഥാന പാര്‍ട്ടി പദവി നേടിയെടുക്കാനും എംഎന്‍എസിന് സാധിച്ചു.
ഒരു സീറ്റില്‍ മാത്രം
എന്നാല്‍ പിന്നീട് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നിലനിര്‍ത്താനോ, പാര്‍ട്ടിയെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനോ എംഎന്‍എസിന് സാധിച്ചില്ല. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമായിരുന്നു എംഎന്‍സിന് വിജയിക്കാന്‍ കഴിക്കാന്‍.
പവാറിന് ശേഷം
എന്നാല്‍ ഇപ്പോഴത്തെ നിലപാടില്‍ ഭാവിയില്‍ പ്രതിപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുണ്ടാക്കാന്‍ കഴിഞ്ഞാല്‍ നഷ്ടപ്രതാപം വീണ്ടെടുത്ത് ശരദ് പവാറിന് ശേഷം മഹാരാഷ്ട്രയിലെ ഒരു സര്‍വസമ്മതാനായ നേതാവായി മാറാന്‍ തനിക്ക് കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് രാജ് താക്കറെ.
15 മുതല്‍ 20 സീറ്റുവരെ
അതേസമയം, രാജ് താക്കറയുടെ കൂടി പിന്തുണയുടെ കരുത്തില്‍ 15 മുതല്‍ 20 സീറ്റുവരെ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പ്രതീക്ഷ. ആറ് സീറ്റുകള്‍ മാത്രമായിരുന്നു കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചത്. കോൺഗ്രസ് രണ്ടും എൻസിപി നാലും സീറ്റുകളിലുമായിരുന്നു വിജയിച്ചത്.