റാഫേലില്‍ മോദി സര്‍ക്കാരിന് ഇരട്ടയടി; പരിഗണിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട രേഖകള്‍
Recommended Video
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് റാഫേല്‍ ഇടപാട് കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. പരാതിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രതിരോധ ഇടപാടിന്റെ രേഖകള്‍ കോടതി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഈ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സ്വീകരിക്കരുതെന്നുമാണ് മോദി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം കോടതി തള്ളി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് റാഫേല്‍ ഇടപാട് യാഥാര്‍ഥ്യമാക്കുന്നതിന് പ്രത്യേക താല്‍പ്പര്യമെടുത്ത് ഇടപെട്ടുവെന്ന് തെളിയിക്കുന്ന രേഖകളാണ് പരാതിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ രേഖകള്‍ ഉദ്ധരിച്ച് ഹിന്ദു ദിനപത്രം വാര്‍ത്തകള്‍ നല്‍കിയിരുന്നു.
ഈ രേഖകള്‍ പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ടതായതിനാല്‍ വിശേഷ അധികാരമുണ്ടെന്നും പരസ്യമാക്കരുതെന്നുമാണ് കേന്ദ്രം വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി. പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ ഈ രേഖകളും കോടതി ഇനി പരിഗണിക്കും. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുകയാണ്. പുനപ്പരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. വിശദമായി വാദം കേള്‍ക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടും കോടതി തള്ളി.
മാണി സാറിന് വിട; ഇന്ന് കോട്ടയത്തും തിരുനക്കര മൈതാനിയിലും പൊതുദർശനം, സംസ്കാരം വ്യാഴാഴ്ച
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. റാഫേല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പരാതിക്കാര്‍ പുതിയ രേഖകള്‍ സമര്‍പ്പിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് പരാതിക്കാര്‍.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകളാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ ദുരുദ്ദേശത്തോടെയുള്ളതാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകള്‍ എങ്ങനെ കോടതിക്ക് അവഗണിക്കാന്‍ സാധിക്കുമെന്നും പരാതിക്കാര്‍ ചോദിച്ചു. ഇതോടെയാണ് കോടതി പരാതിക്കാര്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.