അമേഠിയില്‍ സ്മൃതി പുറത്തെടുത്തത് 'ചില്ലറ കളിയല്ല'! രാഹുലിന്‍റെ മര്‍മ്മം നോക്കി കൊടുത്തത് ഇങ്ങനെ!
Recommended Video
ലഖ്നൗ: 'രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ധു പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തിന്‍റെ തട്ടകമായ അമേഠിയില്‍ രാഹുല്‍ ഒരു തരത്തിലും പരാജയപ്പെടില്ലെന്ന ആത്മവിശ്വാസമാകും സിദ്ധുവിനെ കൊണ്ട് ഇത് പറയിച്ചത്. എന്നാല്‍ അത് കോണ്‍ഗ്രസിന്‍റെ അമിത പ്രതീക്ഷയായി പോയെന്ന് ഫലം വന്നപ്പോള്‍ തെളിഞ്ഞിരിക്കുന്നു. രാഹുലിനേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച് 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തിരിക്കുന്നത്.
രാഹുലിന്‍റെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയിട്ട് കൂടി കോണ്‍ഗ്രസ് അധ്യക്ഷന് സന്തോഷിക്കാന്‍ ഏതുമില്ലാത്ത അവസ്ഥയാണിപ്പോള്‍. അതേസമയം കോണ്‍ഗ്രസ് തട്ടകത്തില്‍ രാഹുലിനെ മലര്‍ത്തിയടിക്കാന്‍ സ്മൃതി ഇറാനി പയറ്റിയത് ചില്ലറ തന്ത്രങ്ങളൊന്നുമല്ല. അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ അടിവേരിളക്കാന്‍ ബിജെപി കാമ്പില്‍ ഒരുക്കിയത് ചിട്ടയായ പദ്ധതികള്‍ തന്നെയാണ്. വിശദാംശങ്ങളിലേക്ക്
മങ്ങിപ്പോയ വിജയം
വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. എന്നാല്‍ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് കടപുഴകി വീണപ്പോള്‍ തന്‍റെ രണ്ടാം മണ്ഡലത്തിലെ വിജയം പോലും ആശ്വസിക്കാന്‍ വകയില്ലാത്ത അവസ്ഥിയാണ് രാഹുല്‍.
തിളക്കമാര്‍ന്ന ഏട്
ബിജെപി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയപ്പോള്‍ ഇതിനോട് ചേര്‍ത്ത് വെയ്ക്കേണ്ട തിളക്കമാര്‍ന്ന വിജയം അമേഠിയിലെ സ്മൃതി ഇറാനിയുടേതാണ്. പരാജയം ഭയന്ന് വയനാടേക്ക് ഓടിയ അധ്യക്ഷന്‍ എന്ന ബിജെപിയുടെ പരിഹാസങ്ങള്‍ അമേഠിയിലെ ജനങ്ങളും ശരിവെച്ച് നല്‍കി.
മലര്‍ത്തിയടിച്ചു
മണ്ഡലത്തില്‍ രാഹുലിനെ സ്മൃതി യഥാര്‍ത്ഥത്തില്‍ മലര്‍ത്തി അടിക്കുകയായിരുന്നു. അരലക്ഷം വോട്ടിന് മുകളില്‍ നേടാന്‍ സാധിച്ചതിന് പിന്നില്‍ ചില്ലറ ഗ്രൗണ്ട് വര്‍ക്ക് ഒന്നുമല്ല സ്മൃതി നടത്തിയത്. 2014 ല്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് സ്മൃതിയെ രാഹുല്‍ പരാജയപ്പെടുത്തിയപ്പോള്‍ അവര്‍ തന്‍റെ പണി തുടങ്ങിയിട്ടുണ്ട്.
തോറ്റോടിയില്ല
അമേഠിയില്‍ നിന്നവര്‍ തോറ്റോടി പോയില്ല. പരാജയപ്പെടുത്തിയ ജനങ്ങളുടെ മണ്ഡലത്തില്‍ ഇനി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഉറപ്പിക്കുന്നതിന് പകരം ഗാന്ധി കുടുംബത്തിന്‍റെ മര്‍മ്മം നോക്കിയടിക്കുന്നതിലായിരുന്നു സ്മൃതി ശ്രദ്ധ പതിപ്പിച്ചത്.
വന്‍ ഗ്രൗണ്ട് വര്‍ക്ക്
കേന്ദ്രമന്ത്രിയായ അവര്‍ തുടര്‍ച്ചയായി അമേഠിയില്‍ എത്തി. രാഹുല്‍ ഗാന്ധിയെന്ന എംപിയെക്കാള്‍ താനാണ് ജനപ്രതിനിധിയെന്ന നിലയില്‍ അവര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. കേന്ദ്രമന്ത്രിയെന്ന പദവിയിലെ തിരക്കുകള്‍ ഒഴിവാക്കി അവര്‍ മണ്ഡലത്തില്‍ സ്ഥിര സാന്നിധ്യമായി.
കേന്ദ്ര മന്ത്രി പദവി
രാജ്യസഭ എംപിയെന്ന നിലയില്‍ തന്‍റെ വികസന ഫണ്ടുകള്‍ അവര്‍ ചിലവഴിച്ചത് അമേഠിക്ക് വേണ്ടിയായിരുന്നു. നിരന്തരം മണ്ഡലത്തിലെത്തി വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സമയം രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒരിക്കല്‍ പോലും എത്തിയില്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടി.
ജാതിമത സമവാക്യങ്ങള്‍
ഒപ്പം തന്നെ മണ്ഡലത്തിലെ ജാതിമത സമവാക്യങ്ങള്‍ കൃത്യമായി മനസിലാക്കി പ്രമുഖരുമായി അവര്‍ ബന്ധം സ്ഥാപിച്ചു.രാഹുലിനെ വീഴ്ത്താൻ അമേഠിയിൽ സംഘപരിവാരും കാലേക്കൂട്ടി തന്നെ പണിതുടങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ മറ്റിടങ്ങളിൽ അടിത്തറ തകർന്ന കോൺഗ്രസ് അമേഠിയിലും കിതച്ച് തുടങ്ങിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കുറിച്ചിട്ടതും രാഹുലിനും കോൺഗ്രസിനും ആശങ്കയുടെ ഉയർന്ന ഗ്രാഫ് തന്നെയായിരുന്നു.രാഹുലിന്‍റെ പരാജയം ഏറെ കുറെ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഉറപ്പിച്ചിരുന്നെന്ന് വേണം കരുതാന്‍. ഇതോടെയാണ് ദക്ഷിണേന്ത്യയിലെ സേഫ് മണ്ഡലമായ വയനാട് തന്നെ അധ്യക്ഷന്‍ തിരഞ്ഞെടുത്ത് എന്ന് വേണം കണക്കാക്കാന്‍.
കാക്കാന്‍ ആയില്ല
മണ്ഡലത്തില്‍ സ്മൃതി ഇറാനി നേടിയത് 468514 വോട്ടുകളാണ്. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 49.7 ശതമാനം വോട്ടും അവര്‍ നേടി. രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ടുകളും. അതായത് 43.9 ശതമാനം. എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ പിന്തുണയുണ്ടായിട്ടും അമേഠി കാക്കാൻ രാഹുലിനായില്ല . വോട്ടെണ്ണലിന്‍റെ ഒന്നോ രണ്ടോ റൗണ്ടിലൊഴിക മുഴുവൻ സമയവും ലീഡ് നിലനിർത്തിയത് സ്മൃതിയാണ്.