വാര്‍ത്താ ലോകത്ത് ടെക്നോളജി സൃഷ്ടിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ച് ഉമംഗ് ബേദി
ദില്ലി: ഇന്‍റര്‍നെന്‍റ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വാര്‍ത്ത അറിയാനുള്ള ജനങ്ങളുടെ മാര്‍ഗങ്ങളില്‍ സമൂലമായ പലമാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് ഡെയ്ലി ഹണ്ട് പ്രസിഡന്‍റ് ഉമംഗ് ബേദി.
സാങ്കേതിക വിദ്യയെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നതിലൂടെ വായനക്കാരന്‍റെ താല്‍പര്യങ്ങള്‍ പരിഗണിച്ച് വാര്‍ത്തകള്‍ നല്‍കാനും ബിസിനസ് തന്ത്രത്തെ രൂപപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സിഎന്‍ബിസി ടിവി 18 ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
പ്രാദേശിക ഭാഷകളിലടക്കം വ്യക്തികളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് വാര്‍ത്തകള്‍ നല്‍കുക എന്നതാണ് ഡെയ്ലിഹണ്ടിന്‍റെ ലക്ഷ്യം. രാജ്യത്തിന്‍റെ ഒരോ മുക്കിലും മൂലയില്‍ നിന്നും ഡെയ്ലിഹണ്ട് വാര്‍ത്തകള്‍ ശേഖരിച്ച് വായനക്കാരില്‍ എത്തിക്കുന്നു. ഒരു അഗ്രഗേറ്റര്‍ എന്നതിനപ്പുറും ഡെയ്ലിഹണ്ട് വളര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
1500 ലേറെ വാര്‍ത്താ ശ്രോതസ്സുകളാണ് ഇന്ന് ഞങ്ങള്‍ക്കുള്ളത്. അതില്‍ 15000 ലേറെ പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നു. അവര്‍ കണ്ടെത്തുന്ന വാര്‍ത്തകളാണ് ഞങ്ങള്‍ വായനക്കാര്‍ക്കായി നല്‍കുന്നത്. ഞങ്ങളെ തേടിയെത്തുന്ന ഉപയോക്താവിന്‍റെ സ്വകാര്യതക്ക് ഞങ്ങള്‍ അങ്ങേയറ്റം പരിഗണന നല്‍കുന്നു.
തീര്‍ത്തും പ്രൊഫഷണലുകളായ ആളുകളാണ് ഞങ്ങളുടെ ശ്രോതസ്. ഡെയ്ലിഹണ്ടുമായി സഹകരിക്കുന്ന വാര്‍ത്താ മാധ്യങ്ങളുടെ ന്യൂസ് സൈറ്റുകളുടേതായി ഉള്‍പ്പടെ പതിനായിരത്തിനടുത്ത് സ്ട്രിങ്ങര്‍മാരും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഡെയ്ലിഹണ്ട് സ്വന്തമായി തന്നെ വാര്‍ത്തകള്‍ കണ്ടെത്തി വായനക്കാരിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ അടുത്തിടെ ഏറ്റെടുത്ത വൺ ഇന്ത്യ എന്ന മാധ്യമ സ്ഥാപനമാണ് പ്രധാനമായും ഉള്ളടക്കം തയാറാക്കുന്നത്.
15 ഭാഷകളില്‍ ഡെയ്ലിഹണ്ടിന്‍റെ സേവനം ലഭ്യമാണ്. ലഭ്യമാവുന്ന വാര്‍ത്തകളെ അടിമുടിയുള്ള പരിശോധനകള്‍ക്ക് ഞങ്ങള്‍ വിധേയമാക്കുന്നു. വാര്‍ത്തകളുടെ രീതിമനസ്സിലാക്കി, അവ ഏത് വിഭാഗത്തില്‍പ്പെട്ടതാണെന്ന് മനസ്സിലാക്കി കൃത്യമായ ആളുകളിലേക്ക് ഞങ്ങള്‍ വാര്‍ത്തയെത്തിക്കുന്നു.
ഫേസ്ബുക്ക് ഉള്‍പ്പടേയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഉപയോക്താക്കള്‍ അജ്‍ഞാതമായിരിക്കും. ഫേസ്ബുക്കില്‍ നിങ്ങള്‍ സൈന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഡെയ്ലിഹണ്ടില്‍ അതിന്‍റെ ആവശ്യമില്ല.
ടിവി പ്ലാറ്റ്ഫോമുകളിലേക്ക് ഞങ്ങള്‍ കടന്നുവരികയാണ്. പക്ഷപാതമില്ലാത്ത വാര്‍ത്ത നല്‍ക്കാന്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. സമീപ ഭാവിയില്‍തന്നെ ഞങ്ങളുടെ ടിവി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്യുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജവാര്‍ത്തകള്‍ ഇന്നൊരു വലിയ ഭീഷണിയാണ്. അത് ഞങ്ങള്‍ ഒരിക്കലും അനുവദിക്കുകയില്ല. വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്തുക എന്നതിനാണ് ഞങ്ങള്‍ പ്രധാന്യം നല്‍കുന്നത്. ഡെയ്ലിഹണ്ടില്‍ 450 പേരും വണ്‍ഇന്ത്യയില്‍ 400 പേരും എഡിറ്റോറിയല്‍ ടീമിന്‍റെ ഭാഗമാണെന്ന് ഉമംഗ് ബേദി പറഞ്ഞു.